മുംബൈ ഭീകരാക്രമണം: ഇന്ത്യയ്ക്ക് തിരിച്ചടി നൽകി പാകിസ്താൻ, ചീഫ് പ്രോസിക്യൂട്ടറെ നീക്കി സർക്കാർ
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളികളെ നിയമത്തിന് മുമ്പിലെത്തിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് തിരിച്ചടി നൽകി പാകിസ്താൻ. മുംബൈ ഭീകരാക്രമണ കേസിന്റെ പ്രോസിക്യൂട്ടറെയാണ് പാക് ആഭ്യന്തര മന്ത്രാലയം തൽസ്ഥാനത്തുനിന്ന് നീക്കിയിട്ടുള്ളത്. കേസിൽ പാക് സര്‍ക്കാർ നിലപാടുകൾ പിൻതുടരാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി. പാക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡിഎൻഎയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ നിയമത്തിന് മുമ്പിലെത്തിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് തിരിച്ചടിയാവുന്നതാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം.
കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം മുംബൈയിലെത്തിയ പത്ത് ലഷ്കർ ഇ ത്വയ്ബ ഭീകരരാണ് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചത്. 300 ഓളം പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷൻ ഏജന്‍സി സ്പെഷ്യൽ പ്രോസിക്യൂട്ടർ ചൗധരി അസറിനെയാണ് തൽസ്ഥാനത്ത് നിന്ന് നീക്കിയിട്ടുള്ളത്. 2009ന് ശേഷം മുംബൈ ഭീകരാക്രമണക്കേസിൽ പ്രതിഭാഗത്തെ പ്രതിനിധീകരിച്ച് കേസ് വാദിക്കുന്നത് ചൗധരിയാണ്. എഫ്ഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ ഭീകരാക്രമണക്കേസ് കൈകാര്യം ചെയ്യുന്നതിൽ തന്റെ സേവനം ആവശ്യമില്ലെന്നാണ് അസറിന്റെ പ്രതികരണം. താൻ ഇനി കേസിന്റെ ഭാഗമാകില്ല. ഇത് പതിവ് രീതികളാണ്. എന്നാൽ ഉത്തരവാദിത്തപ്പെട്ടവരോട് ഇതിന്റെ കാരണത്തെക്കുറിച്ച് ആരായുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബേനസീർ ഭൂട്ടോ വധക്കേസ് ഉൾപ്പെടെയുള്ള കേസുകൾ പരിഗണിക്കുന്നതിന് അസറിന് വിലക്കില്ല.
മുംബൈ ഭീകരാക്രമണ കേസിന് പത്ത് വയസ്സ് തികയുമ്പോഴും കേസിലെ ഒറ്റ കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പാകിസ്താന് ഒരിക്കൽ പോലും മുംബൈ ഭീകരാക്രമണ കേസിന് പ്രാധാന്യം നൽകിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യ 24 സാക്ഷികളെ അയച്ചിട്ടും പാകിസ്താൻ ഇവരുടെ മൊഴി രേഖപ്പെടുത്താൻ പാകിസ്താൻ തയ്യാറായിരുന്നില്ല. ഏഴ് കുറ്റവാളികൾക്കെതിരെ തെളിവുകൾ നൽകിയെങ്കിലും കേസിൽ വിചാരണയുമായി മുന്നോട്ടുപോകാൻ സർക്കാർ തയ്യാറായിരുന്നില്ല.