ഇന്ത്യയ്‌ക്കെതിരെ അമേരിക്കയുടെ സഹായം തേടി പാകിസ്താന്‍.. ജലതര്‍ക്കത്തില്‍ അമേരിക്കൻ റോള്‍ എന്താകും ??
ഇന്ത്യയുമായുള്ള ജലതര്‍ക്കത്തില്‍ അമേരിക്കയുടെ സഹായം തേടി പാകിസ്താന്‍. സിന്ധു നദീജല കരാര്‍ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയില്‍.
ഇസ്ലമാബാദ് : സിന്ധുനദീജല കരാര്‍ തര്‍ക്കത്തില്‍ അമേരിക്കയുടെ സഹായം തേടി പാകിസ്താന്‍. കരാര്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ഇന്ത്യയും പാകിസ്താനും സൗഹാര്‍ദപരമായി ശ്രമിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. കരാര്‍ സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും നല്‍കിയ അപേക്ഷകളില്‍ ലോകബാങ്ക് സ്വീകരിച്ചുവന്ന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് പാകിസ്താന്റെ നീക്കം. ഇരുരാജ്യങ്ങള്‍ക്കും സ്വയംപരിഹാരത്തിന് അവസരം നല്‍കുന്നതായിരുന്നു ലോകബാങ്കിന്റെ നടപടി.
പാകിസ്താന്‍ ധനകാര്യമന്ത്രി ഇഷാഖ് ധറിനെ ജോണ്‍ കെറി ഫോണില്‍ വിളിച്ച് കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ദി എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ചും ലോകബാങ്കിന്റെ ഇടപെടല്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ ലോകബാങ്കിന് മുന്നില്‍ പരാതി നല്‍കിയ വിവരം ലഭിച്ചതായി കെറി, ധറിനെ അറിയിച്ചു. കെറിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പാകിസ്താനിലെ അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് ഹാലെ ഇഷാഖ് ധറുമായി കൂടിക്കാഴ്ച നടത്തി.
സിന്ധുനദീജല കരാര്‍ സംബന്ധിച്ച വിഷയത്തില്‍ അമേരിക്കയുടെയും പാകിസ്താന്റെയും പ്രതിനിധികളുടെ തുടര്‍ച്ചയായുള്ള ചര്‍ച്ചകള്‍ നിലവിലെ സാഹചര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. ജല തര്‍ക്കത്തില്‍ സമാധാനപരമായ സമന്വയമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് കെറി വ്യക്തമാക്കി. അതേസമയം അമേരിക്കയില്‍ ഭരണമാറ്റം നടക്കുന്ന സാഹചര്യമായതിനാല്‍ സിന്ധുനദീജല തര്‍ക്കത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സാധ്യതയില്ലെന്നാണ് വിദേശകാര്യ വിദഗ്ധര്‍ പറയുന്നത്.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കരാര്‍ റദ്ദാക്കിയേക്കുമെന്ന ഭയത്താല്‍ പാകിസ്താന്‍ അന്താരാഷ്ട്ര കോടതിയേയും ലോകബാങ്കിനേയും സമീപിച്ചത്. തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട ഇന്ത്യയുടെ നടപടി കരാറിലുള്‍പ്പെട്ട നദികളിലെ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് എന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് 1960ല്‍ സിന്ധു നദീജല ഉടമ്പടി ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്.