പാളയത്തില്‍ പടയില്‍ പകച്ച് പാകിസ്ഥാന്‍; ക്വറ്റ പിടിച്ചെടുത്ത് ബിഎല്‍എ, സൈനിക മേധാവി കസ്റ്റഡിയില്‍?
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ അടിപതറിയ പാകിസ്ഥാന്‍ ആഭ്യന്തര കലാപത്തിലും വലയുന്നു. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ പാക് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സംഘര്‍ഷങ്ങളും പാകിസ്ഥാനെ വലയ്ക്കുന്നത്.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഉയര്‍ത്തുന്ന വെല്ലുവിളിയാണ് പാകിസ്ഥാനെ പ്രധാനമായും അലട്ടുന്നത്. ഇന്നലെ പാക് സൈന്യത്തിന്റെ വാഹനവ്യൂഹം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി കുഴിബോംബില്‍ തകര്‍ത്തിരുന്നു. ഈ ആക്രമണത്തില്‍ പത്ത് പാകിസ്ഥാന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ ബലൂച് ലിബറേഷന്‍ ആര്‍മി പിടിച്ചെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ബലൂചിസ്ഥാനിലുടനീളം നിരവധി തന്ത്രപ്രധാനമായ സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തതായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അവകാശപ്പെടുന്നത്. ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ നിന്ന് പാകിസ്ഥാന്‍ സൈന്യത്തെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രതിരോധം താറുമാറാകുകയും ചെയ്തു എന്നാണ് വിവരം.
ക്വറ്റയെ കൂടാതെ കെച്ച്, മസ്തങ്, കാച്ചി ജില്ലകളിലെ ആറ് സ്ഥലങ്ങളില്‍ റിമോട്ട് കണ്‍ട്രോള്‍ ഐഇഡികള്‍, ഓട്ടോമാറ്റിക് ആയുധങ്ങള്‍, ഗ്രനേഡ് ലോഞ്ചറുകള്‍ എന്നിവയുടെ സംയോജനം ഉപയോഗിച്ച് തങ്ങള്‍ ഏകോപിത ആക്രമണങ്ങള്‍ നടത്തിയതായി ബിഎല്‍എ വക്താവ് ജിയാന്‍ഡ് ബലോച്ച് പറഞ്ഞു. ഈ ആക്രമണങ്ങള്‍ പ്രത്യേകിച്ചും പാകിസ്ഥാന്‍ സേനയെയും അവരുടെ വിതരണ വാഹനവ്യൂഹങ്ങളെയും ലക്ഷ്യമിട്ടായിരുന്നു.
ക്വറ്റയിലെ ഫ്രോണ്ടിയര്‍ കോര്‍പ്‌സ് ആസ്ഥാനവും നിരവധി പ്രധാന ചെക്ക്പോസ്റ്റുകളും ആക്രമിച്ച ശേഷം നിയന്ത്രണം ഏറ്റെടുത്തതായി ബിഎല്‍എ അവകാശപ്പെടുന്നു. കംബ്രാണി റോഡിലെ സഫര്‍ ഖാന്‍ ചെക്ക്പോസ്റ്റില്‍ രണ്ട് സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഹസാര ടൗണിലെയും കിരാനി റോഡിലെയും പാകിസ്ഥാന്‍ പോസ്റ്റുകളില്‍ സായുധരായ അക്രമികള്‍ കനത്ത വെടിവയ്പ്പും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തി.
മെയ് 8 ന്, സമറാനിലെ ദഷ്തക് പ്രദേശത്ത് ബിഎല്‍എ പ്രവര്‍ത്തകര്‍ ഒരു പാകിസ്ഥാന്‍ ബോംബ് നിര്‍വീര്യ സ്‌ക്വാഡിനെ ലക്ഷ്യമാക്കി നടത്തിയ സ്ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. പിന്നാലെ കട്ഗനിലെയും സഹ് ഡിമിലെയും ചെക്ക്പോസ്റ്റുകളില്‍ വെവ്വേറെ ആക്രമണങ്ങള്‍ നടന്നു. ഐഇഡി ആക്രമണത്തില്‍ സഹ് ഡിമിലെ ഒരു ആര്‍മി സപ്ലൈ ട്രക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
ആശയവിനിമയവും ലോജിസ്റ്റിക്‌സും തകര്‍ക്കുന്നതിനായി കച്ചിയിലെ ഹാജി ഷാഹറിലെ ഒരു യുഫോണ്‍ കമ്മ്യൂണിക്കേഷന്‍ ടവര്‍ നശിപ്പിക്കുകയും ചെയ്തു എന്നാണ് വിവരം. ഇതിനിടെ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.
അതേസമയം ഇന്ത്യയുമായുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ പാകിസ്ഥാന്‍ സൈന്യത്തിലും ഭിന്നതയുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമുള്ള തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് സൈനിക കോടതിയുടെ നടപടികള്‍ക്കു വിധേയനാക്കിയേക്കും എന്നാണ് വിവരം. അസിം മുനീറിന് പകരം ഷംഷദ് മിര്‍സ സൈനിക മേധാവി സ്ഥാനം ഏറ്റെടുക്കും എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.












Click it and Unblock the Notifications