കർത്താർപൂർ ഇടനാഴി ഉദ്ഘാടനത്തിന് മൻമോഹൻ സിംഗിനെ ക്ഷണിച്ച് പാകിസ്താൻ! മോദിക്ക് ക്ഷണമില്ല
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിനും കശ്മീര്‍ വിഷയത്തിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. പാകിസ്താന് തീവ്രവാദത്തിന് നല്കുന്ന പ്രോത്സാഹനം അവസാനിപ്പിക്കാതെ ഒരു വിധത്തിലുമുളള സമാധാന ചര്‍ച്ചകള്‍ക്കും തയ്യാറല്ല എന്നാണ് ഇന്ത്യയുടെ നിലപാട്.
കശ്മീര്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്രസഭയിലും ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുകയുണ്ടായി. അതിനിടെ കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് പാകിസ്താന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയാണ് പാകിസ്താന് മന്മോഹന് സിംഗിനെ ക്ഷണിക്കുന്നത്.
പാക് അനുകൂലികളെന്ന്
ഹിന്ദുത്വത്തിനൊപ്പം തീവ്ര ദേശീയതയും ഉയര്‍ത്തിയാണ് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിച്ച എന്‍ഡിഎ കൂറ്റന്‍ വിജയം നേടിയത്. പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം സര്‍ക്കാര്‍ നേട്ടമായി പ്രചരിപ്പിച്ച് ബിജെപി വോട്ട് നേടി. ഇത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളെ ദേശദ്രോഹികളും പാക് അനുകൂലികളുമായി മുദ്രകുത്തുകയാണ് ബിജെപി ചെയ്തത്.
ബിജെപിക്ക് പുതിയ വടി
കോണ്‍ഗ്രസുകാര്‍ പാകിസ്താനോട് കൂറുളളവരാണ് എന്ന് ബിജെപി നേതാക്കള്‍ നിരന്തരം അധിക്ഷേപിക്കുന്നതാണ്. മന്മോഹന് സിംഗിനെ കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് പാകിസ്താന് ക്ഷണിക്കുക കൂടി ചെയ്തതോടെ ബിജെപിക്ക് കോണ്‍ഗ്രസിനെ അടിക്കാന്‍ പുതിയ വടിയാണ് ലഭിച്ചിരിക്കുന്നത്. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് മന്മോഹനെ ക്ഷണിക്കുമെന്ന കാര്യം അറിയിച്ചത്.
സിഖുകാർക്ക് സ്ഥിരം പാത
അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിപാടിയിലേക്ക് പാകിസ്താന് ക്ഷണിക്കില്ല. കര്‍താര്‍പൂര്‍ ഇടനാഴി സിഖ് മതവിശ്വാസികളുടെ ഏറെക്കാലമായുളള ആവശ്യമാണ്. സിഖുകാരുടെ ആചാര്യനായ ഗുരു നാനാക്കിന്റെ സമാധി സ്ഥലമാണ് കര്‍ത്താപൂര്‍ ഗുരുദ്വാര. വിഭജനത്തോടെ ഈ ഗുരുദ്വാര പാകിസ്താന്റെ ഭാഗമായി. ഇവിടേക്ക് ഇന്ത്യയിലെ സിഖ് മതക്കാര്‍ക്ക് എത്തിപ്പെടാന്‍ പാത വേണം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
സമാധാനത്തിനുളള നീക്കം
എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനിക്കാതെ തുടരുന്ന പ്രശ്നങ്ങള്‍ കാരണം അതൊരിക്കലും നടപ്പായില്ല. കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തിലാകട്ടെ ഇന്ത്യ- പാക് ബന്ധം കൂടുതല്‍ മോശവുമായിരിക്കുന്നു. സമാധാന ചര്‍ച്ച വേണം എന്നാണ് ആണവ യുദ്ധ ഭീഷണികള്‍ ഇടയ്ക്കിടെ മുഴക്കുന്നതിനൊപ്പം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആവശ്യപ്പെടുന്നത്. സമാധാന നീക്കത്തിന്റെ ഭാഗമായാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി നിര്‍മ്മിക്കാനുളള നീക്കം.
ക്ഷണം സ്വീകരിച്ചേക്കില്ല
ഇതോടെ പെര്‍മിറ്റ് മാത്രമെടുത്ത് വിസയില്ലാതെ സിഖുകാര്‍ക്ക് ഗുരുദ്വാര സന്ദര്‍ശിക്കാം. 2018 നവംബറിലാണ് ഇമ്രാന് ഖാന് കര്‍ത്താര്‍പൂര്‍ ഇടനാഴിക്ക് തറക്കല്ലിട്ടത്. അടുത്ത മാസം ഒന്‍പതിനാണ് ഉദ്ഘാടന ചടങ്ങ്. വിപുലമായ ചടങ്ങാണ് സംഘടിപ്പിക്കുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. സിഖ് വംശജനായത് കൊണ്ടാണ് മന്മോഹന് സിംഗിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതെന്നും ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കി. അതേസമയം മന്മോഹന് സിംഗ് ക്ഷണം സ്വീകരിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ട്.