ചൈനയുടെ സമ്മര്‍ദ്ദം? ഒടുവില്‍ ടിക് ടോക് നിരോധനം പിന്‍വലിച്ചു... പാകിസ്താനിൽ ലഭ്യമാകും
ലാഹോര്‍: ഇന്ത്യക്ക് പിറകേ പാകിസ്താനിലും ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പ് ആയ ടിക് ടോക് കഴിഞ്ഞ ആഴ്ച നിരോധിച്ചിരുന്നു. ഫേസ്ബുക്കും വാട്സ് ആപ്പും കഴിഞ്ഞാല്‍ പാകിസ്താനില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്പ് ആയിരുന്നു ടിക് ടോക്.
ചൈനയ്ക്ക് പാകിസ്താന്റെ വകയും പണി! ടിക് ടോക് നിരോധിച്ച് ഞെട്ടിച്ച് പാകിസ്താന്... കാരണം സദാചാരം
എന്തായാലും ഇപ്പോള്‍ ആ നിരോധനം പിന്‍വലിച്ചുകഴിഞ്ഞു. പാകിസ്താന് ടെലികോം അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് പിന്‍വലിച്ചതിന് പിന്നില്‍ ചൈനീസ് സമ്മര്‍ദ്ദമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങള്‍....
സദാചാര പ്രശ്നം
സദാചാരവിരുദ്ധവും അശ്ലീലവും ആയ ഉള്ളടങ്ങളുടെ പേര് പറഞ്ഞാണ് പാകിസ്താന് ടെലികോം അതോറിറ്റി ടിക് ടോക് നിരോധിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടും അത് സാധ്യമാക്കിയില്ല എന്ന് കാണിച്ചായിരുന്നു നിരോധനം.
പിന്‍വലിച്ചു
ടിക് ടോക് അധികൃതരില്‍ നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തില്‍ ആണ് നിരോധനം പിന്‍വലിച്ചിരിക്കുന്നത് എന്നാണ് പാകിസ്താന് ടെലികോം അതോറിറ്റി വ്യക്തമാക്കുന്നത്. അശ്ലീലവും അധാര്‍മികവുമായ ഉള്ളടക്കങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്ന ഉപഭക്താക്കളെ ബ്ലോക്ക് ചെയ്യുമെന്നും തദ്ദേശീയ നിയമങ്ങള്‍ അനുസരിച്ചുള്ള നിയന്ത്രങ്ങള്‍ നടപ്പിലാക്കും എന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.
ചൈനീസ് സമ്മര്‍ദ്ദം
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയില്‍ ആണ് ടിക് ടോക്. പാകിസ്താനും ചൈനയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. പാകിസ്താന് സാമ്പത്തിക സഹായം നല്കുന്നവരിലും ചൈന തന്നെയാണ് മുന്നില്‍. അതുകൊണ്ട് തന്നെ ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെ നിരോധനം
ഇന്ത്യയില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ടിക് ടോക് നിരോധിച്ചിരുന്നു. സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ജൂണ്‍ 29 ന് ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സമയം കൂടിയായിരുന്നു അത്.
പാകിസ്താനിലും ജനപ്രിയം
പാകിസ്താനിലേയും ഏറ്റവും ജനപ്രിയമായ ഷോര്‍ട്ട് വീഡിയോ ആപ്പ് ആയിരുന്നു ടിക് ടോക്. സാധാരണക്കാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലാണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്ന മട്ടില്‍ ആയിരുന്നു ടിക് ടോക് നിരോധനത്തിനോട് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം.
നാല് കോടിയോളം ഡൗണ്‍ലോഡ്സ്
പാകിസ്താനിലെ നിരോധനവും ബൈറ്റ് ഡാന്‍സിന്റെ വരുമാനത്തെ ബാധിക്കുന്ന സ്ഥിതിയായിരുന്നു. 39 ദശലക്ഷം ഡൗണ്‍ലോഡുകളാണ് പാകിസ്താനില്‍ മാത്രം ടിക് ടോകിന് ഉണ്ടായിരുന്നത്. വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയ്ക്ക് പിറകില്‍ മൂന്നാം സ്ഥാനത്തായിരുന്നു ടിക് ടോക് പാകിസ്താനില്‍.
മറ്റ് ആപ്പുകളും
പാകിസ്താനില്‍ സദാചാര പ്രശ്നം ഉന്നയിച്ച് ആദ്യമായി നിരോധിക്കുന്ന ആപ്പ് അല്ല ടിക് ടോക്. ഇതിന് മുമ്പ് ഡേറ്റിങ് ആപ്പുകളായ ടിന്‍ഡറും ഗ്രിന്‍ഡറും പാക് ടെലികോം അതോറിറ്റി നിരോധിച്ചിരുന്നു. യൂ ട്യൂബിനെതിരേയും നിരോധന ഭീഷണി നിലനിന്നിരുന്നു.