പ്രതിഷേധത്തിലും പുതുമ, ബലാത്സംഗത്തിനെതിരേ അവതാരക സ്വന്തം മകളുമായി ലൈവില്‍
ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കിരണ്‍ തന്റെ നിലപാട് വ്യക്തമാക്കി പരിപാടി അവതരിപ്പിച്ചത്
കറാച്ചി: പ്രതിഷേധം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് പ്രതിഷേധം. സംഗതി ഇവിടെയല്ല പാകിസ്താനിലാണ്. രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ബലാത്സംഗങ്ങള്‍ക്കെതിരേ വ്യത്യസ്ത പ്രതിഷേധവുമായെത്തിരിക്കുന്നത് ടി വി അവതാകരയാണ്. സമ ടിവിയിലെ അവതാരക കിരണ്‍ നാസ് തന്റെ കുഞ്ഞിനെയുമെടുത്താണ് ബോധവത്കരണത്തിനായി ലൈവിലെത്തിയത്.
കഴിഞ്ഞ ദിവസം ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് കിരണ്‍ തന്റെ നിലപാട് വ്യക്തമാക്കി പരിപാടി അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഖുറാന്‍ പഠനത്തിനായി അയല്‍വീട്ടിലേക്ക് പോയ പെണ്‍കുട്ടിയുടെ മൃതദേഹം ബലാത്സംഗ ചെയ്യപ്പെട്ട രീതിയില്‍ കസൂര്‍ മാലിന്യ പ്ലാന്റില്‍ നിന്നില്‍ ലഭിച്ചത്.
ഇന്ന് ഞാന്‍ അവതാരകയല്ല
കുഞ്ഞുമായി പരിപാടി തുടങ്ങിയ കിരണിന്റെ ആദ്യ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നിലിരിക്കുന്നത് അവതാരകയായിട്ടല്ല. ഞാനൊരു അമ്മയായിട്ടാണ് ഇവിടെ ഇരിക്കുന്നത്. അതുകൊണ്ട് എന്റെ മകളെ ഈ പരിപാടിയില്‍ കൊണ്ടുവരണം എന്ന് തോന്നി. ഇത്രയും പറയുമ്പോള്‍ തന്നെ അവരുടെ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
ചില്ലറക്കാരിയല്ല കിരണ്‍
കിരണ്‍ നാസ് സാധാരണ അവതാരകയൊന്നുമല്ല. പാകിസ്താനിലെ ഏറ്റവും പ്രശസ്തയായ മാധ്യമപ്രവര്‍ത്തകയാണ് അവര്‍. ഏറെ ആരാധകരുണ്ട് അവരുടെ പരിപാടി കാണാന്‍. അതുകൊണ്ടാണ് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി അവര്‍ സ്വന്തം മകളെയും പരിപാടിയിലേക്ക് കൊണ്ടുവന്നത്.
കൊലപാതകം വളരെ ക്രൂരമായ കാര്യമാണ്. എന്നാല്‍ കൊല്ലപ്പെടുന്നത് ചെറിയ കുട്ടിയാണെങ്കില്‍ നമ്മുടെ വിഷമം പലപ്പോഴും നിയന്ത്രിക്കാനാവില്ലെന്ന് കിരണ്‍ പറയുന്നു. ആ ശാപം ഇപ്പോള്‍ പാകിസ്താനെ മൂടിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു
പോലീസിനെ കൊണ്ട് യാതൊരു ഉപയോഗവുമില്ല
ഏഴ് വയസുകാരി സൈനബ് അന്‍സാരിയുടെ കൊലപാതകത്തില്‍ അന്വേഷണം നടത്തി പ്രതികളെ പിടിക്കുന്നതിന് പോലീസ് പരാജയപ്പെട്ടെന്നാണ് പരിപാടിയിലൂടെ കിരണ്‍ ആരോപിച്ചത്. രാജ്യത്ത് പോലീസിനെ കൊണ്ട് യാതൊരു ഉപയോഗവുമില്ലെന്നും അവര്‍ പറുന്നു. ഇതിന് പുറമേ രാഷ്ട്രീയ ഇടപെടലുകളും പോലീസിനെ കേസില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി അവര്‍ പറയുന്നു.
കസുറില്‍ അക്രമം തുടരുന്നു
പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവര്‍ താമസിക്കുന്ന കസുറില്‍ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു. അതേസമയം കുറ്റക്കാരെ കണ്ടെത്താനാവാതെ മകളുടെ മൃതദേഹം അടക്കം ചെയ്യില്ലെന്നാണ് പിതാവിന്റെ നിലപാട്.