യുദ്ധത്തിൽ യുക്രൈന് സഹായവുമായി ഒരു പാകിസ്ഥാൻ ശതകോടീശ്വരൻ; രണ്ട് യുദ്ധ വിമാനങ്ങൾ നൽകി
ഇസ്ലമാബാദ്; യുദ്ധത്തിൽ യുക്രൈന് സഹായം നൽകി പാകിസ്ഥാൻ വംശജനായ ശതകോടീശ്വരൻ മുഹമ്മദ് സഹൂർ. യുക്രൈൻ സൈന്യത്തിന് വേണ്ടി രണ്ട് യുദ്ധ വിമാനങ്ങൾ ഇദ്ദേഹം നൽകിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കിയെവ് പോസ്റ്റ് എന്ന യുക്രൈൻ പത്രത്തിന്റെ മുൻ ഉടമസ്തൻ കൂടിയാണ് മുഹമ്മദ് സഹൂർ. യുക്രൈനിയൻ ഗായികയായ കമാലിയ സഹൂർ ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. റഷ്യക്കെതിരായ പോരാട്ടത്തിൽ തന്റെ ഭർത്താവും മറ്റ് സമ്പന്നരായ സുഹൃത്തുക്കളും യുക്രൈനെ നിശബ്ദമായി സഹായിക്കുകയാണെന്ന് കമാലിയ പറഞ്ഞു.
കമാലിയ തന്നെയാണ് തന്റെ ഭർത്താവ് യുദ്ധ വിമാനങ്ങൾ വാങ്ങാൻ സഹായിച്ച വാർത്ത പുറത്ത് വിട്ടത്. ഭർത്താവിന്റെ അനുവാദത്തോടു കൂടിയാണ് ഈ വാർത്ത പുറത്ത് വിടുന്നതെന്നും കമാലിയ പറഞ്ഞു. ഏറെ നാൾ യുക്രൈനിൽ താമസിച്ചയാളാണ് പാകിസ്ഥാൻ വംശജനായ മുഹമ്മദ് സഹൂർ എന്ന ഈ ബ്രിട്ടീഷ് വ്യവസായി. യുദ്ധത്തിനായി പണം സ്വരൂപിക്കാനും അഭയാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനും അദ്ദേഹം കഠിനമായി ശ്രമിച്ചിരുന്നു എന്നാണ് കമാലിയ പറയുന്നത്. യുക്രൈനിയക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അദ്ദേഹം നിരവധി രാഷ്ട്രത്തലവൻമാരുമായും മറ്റ് സ്വാധീനമുള്ള ആളുകളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
റഷ്യൻ ആക്രമണത്തിനെതിരെ പോരാടുമ്പോൾ യുക്രൈനെ പിന്തുണയ്ക്കാനും ഒപ്പം നിൽക്കാനും ലോക ജനത തയ്യാറാകണമെന്ന് സഹൂർ നേരത്തെ അറബ് ന്യൂസിനോട് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. "ഞാൻ പരസ്യമായി യുക്രൈന്റെ പക്ഷം പിടിക്കുന്നു. കാരണം പാശ്ചാത്യ, യുക്രൈനിയൻ, റഷ്യൻ മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ കണ്ടതിന് ശേഷം ആരാണ് സത്യം പറയുന്നതെന്ന് എനിക്ക് തീരുമാനിക്കാൻ കഴിയും. റഷ്യ യുക്രൈനെ വിഴുങ്ങാൻ പോകുന്നു. എല്ലാ വലിയ രാജ്യങ്ങളിലും യുക്രൈന് വേണ്ടി ശബ്ദമുയർത്തേണ്ട സമയമാണിത്." അദ്ദേഹം പറഞ്ഞു.
മുന്നില്‍ തൃശൂര്‍ തന്നെ; പുതിയ മദ്യശാലകള്‍ കൂടുതല്‍ തൃശൂരില്‍; കണക്കുകള്‍ ഇങ്ങനെ
അതേസമയം റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ യുക്രൈൻ പ്രതിരോധം തുടരുകയാണ്. ഫെബ്രുവരി അവസാന ആഴ്ചയിലാണ് യുദ്ധം ആരംഭിച്ചത്. ഒരു പ്രത്യേക സൈനിക ഓപ്പറേഷൻ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് റഷ്യ യുക്രൈനിൽ അധിനിവേശം തുടങ്ങിയത്. യുദ്ധത്തിന്റെ തുടക്കത്തിൽ യുക്രൈൻ പതറിയെങ്കിലും പശ്ചാത്യ ശക്തികൾ പിൻതുണയും സഹായവും നൽകിയതോടെ യുക്രൈൻ ശക്തമായ പ്രതിരോധം ആണ് കാഴ്ച വെക്കുന്നത്. നിലവിൽ വിഘടനവാദികൾ ഏറെയുള്ള കിഴക്കൻ ഡോൺബാസ് മേഖല കേന്ദ്രീകരിച്ചാണ് യുദ്ധം പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വടക്കുകിഴക്കൻ യുക്രൈനിയൻ നഗരമായ ഖാർകിവിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സൈന്യത്തെ യുക്രൈൻ തുരത്തിയിരുന്നു.
Recommended Video