തീവ്രവാദത്തിന് ശക്തി പകരാന്‍ തിരഞ്ഞെടുപ്പിൽ ഹാഫിസ് സയിദ്ദ്! ഒപ്പം കൂടാന്‍ ഇമ്രാന്‍ ഖാന്‍?
ഇസ്ലാമാബാദ്: പുതിയ സർക്കാരിനായി പാകിസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. സൈന്യത്തിന്റെ കനത്ത കാവലാണ് തിരഞ്ഞെടുപ്പിന് പുരോഗമിക്കുന്നത്. 85,000 പോളിംഗ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
പാക് ചരിത്രത്തിൽ ആദ്യമായാണ് കാലാവധി തികച്ചൊരു സർക്കാർ ജനവിധി തേടുന്നത്. ഭരണത്തുടർച്ചയാണ് നവാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത്. മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക് ഇ-ഇൻസാഫാണ് പി എം എൽ എന്നിന്റെ പ്രധാന എതിരാളി. 3765 സ്ഥാനാർത്ഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളത്.
ഷഹ്ബാസ് ഷെരിഫ്
മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹ്ബാസ് ഷെരീഫ്. പാനമ വെളിപ്പെടുത്തലുകളെ തുടർന്ന് നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പാകിസ്ഥാൻ മുസ്ലീം ലീഗ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഷഹ്ബാസെത്തിയത്. രണ്ട് തവണ പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു ഷഹബാസ്. 141 സീറ്റുള്ള പഞ്ചാബ് തിരഞ്ഞെടുപ്പിൽ നിർണായകമാണ്. നവാസിനോളം ജനപിന്തുണ ഷഹബാസിനുണ്ടെന്ന് പറയാനാകില്ല. നവാസ് ഷെരീഫും സൈന്യവുമായി ചില ഭിന്നതകളുണ്ടായിരുന്നു. എന്നാൽ നിഷ്പക്ഷമായ നിലപാടാണ് ഷഹബാസിനുള്ളത്.
ഇമ്രാൻ ഖാൻ
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം കൂടിയാണ് തെഹ്റിക് ഇ -ഇൻസാഫ് പാർട്ടി ചെയർമാനായ ഇമ്രാൻ ഖാൻ. അടുത്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണെന്ന് ഒരു വലിയ വിഭാഗം വിശ്വസിക്കുന്നു. നവാസ് ഷെരീഫ് ജയിലിലായത് ഈ സാധ്യത വർദ്ധിപ്പിക്കുന്നുമുണ്ട്. പി എം എൽ എന്നിന്റെ ശക്തി കേന്ദ്രമായിരുന്ന പഞ്ചാബിൽ നിന്നുപോലും പലരും ഇമ്രാൻ ഖാന്റെ പാളയത്തിൽ എത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ സൈനിക നേതൃത്വത്തിന്റെ പിന്തുണയും ഇമ്രാൻ ഖാനാണ്. നവാസ് ഷെരീഫിന്റെ പിൻഗാമിയെന്ന് വിശ്വസിച്ചിരുന്ന മകൾ മറിയം ജയിലിലായതും ഇമ്രാൻ ഖാന്റെ വിജയമാണ്. തീവ്ര ഇസ്ലാമിക നിലപാടാണ് പിടിഐയുടേത്. ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ആത്മകഥയിൽ തൊടുത്തിവിട്ട ആരോപണ ശരങ്ങൾ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇമ്രാൻ ഖാൻ സ്ത്രീ ലംബടനും സ്വർഗാനിരാഗിയുമാണെന്നായിരുന്നു രെഹത്തിന്റെ ആരോപണം.
ബിലാവൽ ഭൂട്ടോ
മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനാണ് 29കാരനായ ബിലാവൽ ഭൂട്ടോ. പാർലമെന്ററി തിരഞ്ഞെടുപ്പിൽ കന്നിയംഗമാണിത്. സിന്ധ് പ്രവിശ്യയിലാണ് ബിലാവലിന്റെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് മുൻതൂക്കം. 2007 ൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടതിന് ശേഷം വലിയ ചലനങ്ങളുണ്ടാക്കാൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. പാർട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് ബിലാവലിന്റെ നേതൃത്വത്തിൽ നടന്നത്. പി ടി ഐയ്ക്കും പി എം എൽ എന്നിനും ചെറുതല്ലാത്ത ഭീഷണിയാണ് ബിലാവൽ അലി ഭൂട്ടോ ഉയർത്തുന്നത്.
ഹാഫീസ് സെയിദ്
ഐക്യരാഷ്ട്രസഭ തീവ്രവാദിയായി പ്രഖ്യാപിച്ച ഹാഫിസ് സെയിദാണ് അല്ലാ-ഒ-അക്ബർ തെഹ്റിക് പാർട്ടി സ്ഥാനാർത്ഥികളുടെ പ്രചാരണം നയിക്കുന്നത്. ഹാഫിസിന്റെ എംഎംഎൽ പാർട്ടി രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചിരുന്നു. ഇതിനെ തുടന്നാണ് അല്ലാ-ഒ-അക്ബർ തെഹ്റിക് പാർട്ടിയുടെ തണലിൽ എംഎംഎൽ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ഹാഫിസ് സെയിദാണ്. 10 മില്യൺ ഡോളറാണ് അമേരിക്ക ഹാഫിസ് സെയിദിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.
മുഹമ്മദ് അഹമ്മദ് ലുധിയാൻവി
തീവ്ര ഇസ്ലാമിക നിലാപാടുകളുള്ള എസ് എസ് ഡബ്യു ജെയുടെ സ്ഥാനാർത്ഥിയാണ് മുഹമ്മദ് അഹമ്മദ് ലുധിയാൻവി. ഷിയാ വിഭാഗത്തോട് തീവ്രമായ എതിർപ്പാണ്. ഷിയാ വിഭാഗത്തിനെതിരെ ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് നിരോധിച്ച സിപാ-ഇ-സഹാബാ സംഘടനയുടെ ശാഖയാണ് എസ് എസ് ഡബ്യു ജെ. പഞ്ചാബാ പ്രാവിശ്യയിൽ നിന്നാണ് ലുധിയാൻവി ജനവിധി തേടുന്നത്.