ഗാസയിലെ ഇസ്രായേല്‍ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍
ന്യുയോര്‍ക്ക്: ഗാസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയെക്കുറിച്ചും മറ്റ് അതിക്രമങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ യു.എന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ഫലസ്തീന് ആവശ്യപ്പെട്ടു. യു.എന്നിലെ ഫലസ്തീന് അംബാസഡര്‍ റിയാദ് മന്‍സൂറാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിന്റെ മുന്നോടിയായി ഇസ്രായേല്‍ സൈന്യം ഗസയിലെ പ്രതിഷേധകരോട് ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിശദമായ പരാതികള്‍ യു.എന്‍ ഹ്യൂമണ്‍റൈറ്റ്സ് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇസ്രായേല്‍ ഭരണകൂടവും സൈന്യവും അവര്‍ക്കെതിരേ ഉയരുന്ന അന്താരാഷ്ട്ര പ്രതിഷേധങ്ങളെ അവഗണിക്കുകയാണെന്നും അവര്‍ കൂട്ടക്കൊലകള്‍ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇസ്രായേല്‍ അതിക്രമങ്ങളെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യു.എന്‍ രക്ഷാ സമിതി സംഭവങ്ങളോട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇസ്രായേലിനെതിരായ പ്രമേയങ്ങളെ യു.എസ് വീറ്റോ ചെയ്യുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് യു.എന്‍ ഹ്യൂമണ്‍ റൈറ്റ്സ് കൗണ്‍സിലിന്റെ സഹായം തേടാന്‍ ഫലസ്തീന് അതോറിറ്റി ആലോചിക്കുന്നത്.
ആട്ടിയോടിക്കപ്പെട്ട സ്വന്തം ഭൂമിയിലേക്ക് തിരികെയെത്താനുള്ള അവകാശത്തിനായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി ഉയര്‍ന്നിരുന്നു. സമരം തുടങ്ങിയ ശേഷമുള്ള നാലാമത്തെ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ പ്രതിഷേധ സമരം തുടരും.