കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വെസ്റ്റ് ബാങ്കിലെ ഗോത്രവര്‍ഗ ഗ്രാമം ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ ശ്രമം; 35 പലസ്തീനികള്‍ക്ക് പരിക്ക്
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട കിഴക്കന്‍ ജെറൂസലേമിലെ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന ഗ്രാമം മുഴുവന്‍ നശിപ്പിച്ച് താമസക്കാരെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈനികരുടെ നീക്കം. ഇതിനെ ചെറുത്തുനിന്ന 35ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന് റെഡ് ക്രെസന്റ് അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പരിക്കേറ്റ നിരവധി പേര് ആശുപത്രിയിലാണ്.
ബദവി ഗ്രാമമായ ഖാന് അല്‍ അഹ്മര് ഇടിച്ചുനിരത്തി ഗ്രാമീണവാസികളെ ഒഴിപ്പിക്കാനാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമം. ഇതിനായി ബുള്‍ഡോസര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുമായാണ് ഇസ്രായേല്‍ സൈന്യം ഇവിടെയെത്തിയത്. സ്വന്തം താമസസ്ഥലങ്ങള്‍ ഒഴിയാന്‍ വിസമ്മതിച്ച പ്രദേശവാസികളെ സൈന്യം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നിലത്തുകൂടി വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് സൈനികര്‍ ചേര്‍ന്ന് ഫലസ്തീന് സ്ത്രീയെ ബലമായി പിടിച്ച് അവരുടെ ശിരോവസ്ത്രം അഴിച്ചുമാറ്റുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്.
പ്രദേശം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമവാസികളായ 180 പേര് നേരത്തേ ഇസ്രായേല്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. വെസ്റ്റ്ബാങ്കിലെ ഏരിയ സി-യില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഖാന് അല്‍ അഹ്മര്. പ്രദേശം പൂര്‍ണമായും ഇസ്രായേലിന്റെ ഭരണ-സൈനിക നിയന്ത്രണത്തിലാണ്. നിയമപോരാട്ടത്തിനൊടുവില്‍ ഗ്രാമം പൊളിച്ചുമാറ്റാന്‍ ഇസ്രായേല്‍ കോടതി സൈന്യത്തിന് അനുവാദം നല്‍കുകയായിരുന്നു.
കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഭാവിയില്‍ ഇസ്രായേല്‍ പ്രദേശമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇവിടെയുള്ള ഒരു കെട്ടിടത്തിനും ഇസ്രായേല്‍ അധികൃതര്‍ അനുമതി നല്‍കാറില്ല. 2010 മുതല്‍ 2014 വരെയുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകളില്‍ 1.5 ശതമാനത്തിന് മാത്രമാണ് ഇസ്രായേല്‍ അംഗീകാരം നല്‍കിയത്. 1953 മുതല്‍ നിലവിലുള്ള ഫലസ്തീന് ഗ്രാമമാണ് സൈന്യം ഇപ്പോള്‍ പൊളിച്ചുനീക്കുന്നത്. ഇസ്രായേലിന്റെ കുടിയേറ്റ കേന്ദ്രങ്ങള്‍ ഇവിടേക്കുകൂടി വ്യാപിപ്പിക്കാനാണ് തങ്ങളെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് ഗ്രാമീണരുടെ പരാതി.
Comments
English summary
palestine israel conflict