അമേരിക്ക കടക്ക് പുറത്തെന്ന് അറബികള്‍; ചൈനയും റഷ്യയും എവിടെ? ഈ പ്രശ്നമൊന്ന് തീര്‍ത്തു തരൂ...
അമേരിക്ക മാത്രം മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചകള്‍ ഇനി അംഗീകരിക്കില്ല. അമേരിക്കയിലുള്ള വിശ്വാസ്യത കുറഞ്ഞിരിക്കുന്നു. ഇനി മറ്റു പ്രബല ശക്തികളെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകള്‍ മതിയെന്നും ശഅത്ത് വ്യക്തമാക്ക
Recommended Video
പശ്ചിമേഷ്യയിലും അറബ് ലോകത്തുമുള്ള ഏത് പ്രശ്നത്തിലും ഒരറ്റത്ത് അമേരിക്കയുണ്ടാകും. ചുരുങ്ങിയത് മധ്യസ്ഥന്റെ റോളിലെങ്കിലും. എന്നാല്‍ ഇന്നുവരെ സമാധാനപരമായി അറബ് ലോകത്തെ ഒരു പ്രശ്നം അമേരിക്ക പരിഹരിച്ചതായി കാണാന്‍ പ്രയാസമാണ്. ഈ ഘട്ടത്തില്‍ അറബ് ലോകം വഴിമാറി സഞ്ചരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയെ വിട്ട് മറ്റു വന്‍ ശക്തികളെ സ്വീകരിക്കുകയാണവര്‍.
അറബ് ലോകത്ത് ഏറെ കാലമായി നീറിപുകഞ്ഞ് നില്ക്കുന്ന പ്രശ്നമാണ് ഫലസ്തീന് വിഷയം. 1948ല്‍ ഫലസ്തീന് വിഭജിച്ച് ഇസ്രായേല്‍ എന്ന പുതിയ രാജ്യം ബ്രിട്ടന്റെയും അമേരിക്കയുടെയും നീക്കങ്ങള്‍ക്കൊടുവില്‍ രൂപീകൃതമായതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. ഇനി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥന്റെ റോളില്‍ അമേരിക്ക വേണ്ടെന്ന് ഫലസ്തീന് നേതാക്കള്‍ തീരുമാനിച്ചു. അവര്‍ റഷ്യയെയും ചൈനയെയും സമീപിച്ചിരിക്കുന്നു...
എല്ലാം വിഫലം
ഇസ്രായേല്‍-ഫലസ്തീന് പ്രശ്നം പരിഹരിക്കുന്നതിന് നിലവില്‍ ചുക്കാന്‍ പിടിക്കുന്നത് അമേരിക്കയാണ്. ഒബാമ ഭരണകൂടത്തിന് കീഴില്‍ നടന്ന പല ചര്‍ച്ചകളും ഫലം കണ്ടിരുന്നു. മേഖല ഏറെ കുറെ സമാധാനതത്തിന്റെ വഴിയിലെത്തിയിരുന്നു, പുറമേക്കെങ്കിലും. പക്ഷേ ഇപ്പോള്‍..
പക്ഷപാതപരമായ സമീപനം
പക്ഷേ, തീര്‍ത്തും പക്ഷപാതപരമായ സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. ഇസ്രായേലിന്റെ നിലപാടുകളെ ശരിവച്ചുകൊണ്ട് ജറുസലേം ഇസ്രായേല്‍ തലസ്ഥമായി അമേരിക്കന്‍ പ്രസിഡന്റ് അംഗീകരിച്ചു. ഇനിയും പ്രശ്നം പരിഹരിക്കാന്‍ അമേരിക്ക നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് മുസ്ലിം നേതാക്കളുടെ നിലപാട്.
റഷ്യയും ചൈനയും
അതു തന്നെയാണ് അമേരിക്കയെ കൈവിട്ട് മറ്റു വഴികള്‍ തേടാന്‍ ഫലസ്തീന് നേതാക്കളെ നിര്‍ബന്ധിച്ചിരിക്കുന്നത്. റഷ്യയും ചൈനയും തങ്ങളുടെ വിഷയത്തില്‍ ഇടപെടണമെന്നാണ് ഫലസ്തീന്റെ ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരുരാജ്യങ്ങളിലേക്കും ഫലസ്തീന് പ്രതിനിധികള്‍ പുറപ്പെട്ടു.
മഹ്മൂദ് അബ്ബാസിന്റെ നിര്‍ദേശം
ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നിര്‍ദേശ പ്രകാരമാണ് പ്രതിനിധികള്‍ ചൈനയിലേക്കും റഷ്യയിലേക്കും പോയിട്ടുള്ളത്. ഇസ്രായേലുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളോടും സഹായമഭ്യര്‍ഥിക്കുകയാണ് ഫലസ്തീന് സംഘത്തിന്റെ ലക്ഷ്യം. മോസ്കോയിലെത്തിയ പ്രതിനിധി സംഘത്തിലെ സാലിഹ് റഅഫാത്ത് ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തു.
നേതാക്കളെ ചൊടിപ്പിച്ചത്
ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ റഷ്യയും ചൈനയും മധ്യസ്ഥരാകണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അമേരിക്കയെ ഇനി സ്വീകരിക്കില്ലെന്ന് അബ്ബാസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സഭാ യോഗത്തിലും അമേരിക്ക ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചതാണ് ഫലസ്തീന് നേതാക്കളെ ചൊടിപ്പിച്ചത്.
പ്രമേയം അവതരിപ്പിച്ചു
ട്രംപിന്റെ വിവാദ തീരുമാനത്തിനെതിരേ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. 15 അംഗ സമിതിയിലെ 14 രാജ്യങ്ങളും പ്രമേയം അനുകൂലിച്ചു. എന്നാല്‍ അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കുകയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം തള്ളിയ അമേരിക്കന്‍ നിലപാട് അംഗീകരിക്കില്ലെന്നാണ് അബ്ബാസ് ഇതിനോട് പ്രതികരിച്ചത്.
സഖ്യരാജ്യങ്ങളെല്ലാം
അമേരിക്കയുടെ സഖ്യരാജ്യങ്ങളെല്ലാം രക്ഷാസമിതി യോഗത്തിലുണ്ടായിരുന്നു. ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയും ജപ്പാനും ഉക്രെയിനുമെല്ലാം ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ നിലപാടെടുത്തെങ്കിലും അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കുകയായിരുന്നു. ഇതാണ് ഫലസ്തീനെ മറ്റു വഴികള്‍ തേടാന്‍ പ്രേരിപ്പിച്ചത്.
റഷ്യയുടെ അഭിപ്രായം
റഷ്യയുടെ അഭിപ്രായം മറ്റൊന്നാണ്. ഫലസ്തീന്-ഇസ്രായേല്‍ പ്രശ്നം പരിഹരിക്കുന്നതില്‍ ഈജിപ്തിന് മുഖ്യ പങ്കുവഹിക്കാന്‍ സാധിക്കുമെന്നാണ് റഷ്യ പ്രതികരിച്ചത്. അമേരിക്ക ട്രംപിന്റെ പ്രഖ്യാപനത്തില്‍ വിശദീകരണം നല്‍കണമെന്നും പശ്ചിമേഷ്യന്‍ പ്രശ്നം പരിഹരിക്കുന്നതിന് ഈജിപ്ത് മുന്‍കൈയ്യെടുക്കണമെന്നും യുഎന്നിലെ റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സ്യ പറഞ്ഞു.
അബ്ബാസ് മോസ്കോയിലേക്ക്
പ്രതിനിധി സംഘം റഷ്യയില്‍ നിന്ന് മടങ്ങിയാല്‍ ഉടന്‍ മഹ്മൂദ് അബ്ബാസ് മോസ്കോയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അദ്ദേഹത്തിന്റെ സഹായി നബീല്‍ ശഅത്ത് വ്യക്തമാക്കുകയും ചെയ്തു. റഷ്യ, ചൈന, യൂറോപ്പ് എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
അമേരിക്ക മാത്രം വേണ്ട
അമേരിക്ക മാത്രം മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചകള്‍ ഇനി അംഗീകരിക്കില്ല. അമേരിക്കയിലുള്ള വിശ്വാസ്യത കുറഞ്ഞിരിക്കുന്നു. ഇനി മറ്റു പ്രബല ശക്തികളെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകള്‍ മതിയെന്നും ശഅത്ത് വ്യക്തമാക്കി. 2014ല്‍ നിലച്ചതാണ് പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍. അതേസമയം, ഇസ്രായേല്‍-ഫലസ്തീന് വിഷയത്തില്‍ സമ്പൂര്‍ണ കരാര്‍ കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.