പലസ്തീന്റെ മാലാഖ... 21 കാരിയായ റസ്സാൻ അൽ നജ്ജാറിനെ ഇസ്രായേൽ വെടിവച്ച് കൊന്നു; ഞെട്ടിത്തരിച്ച് ലോകം
ഗാസ: ഗാസയിലെ രക്തരൂക്ഷിതമാ പ്രതിഷേധങ്ങള്‍ക്ക് ഏതെങ്കിലും കാലത്ത് അവസാനം ഉണ്ടാകുമോ എന്നറിയില്ല. പക്ഷേ, ലോകം ഉള്ളിടത്തോളം കാലം പലസ്തീനികള്‍ക്ക് റസ്സാന്‍ അല്‍ നജ്ജാര്‍ എന്ന സുന്ദരിയായ പെണ്‍കുട്ടിയെ മറക്കാന്‍ ആകില്ല. പലസ്തീന്‍ പോരാട്ടത്തിന്റെ തന്നെ താകാവാഹകയായി അവള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
ഗാസ സ്ട്രിപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇസ്രായേല്‍ വെടിവപ്പില്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു റസ്സാന്‍ അല്‍ നജ്ജാര്‍. നൂറു കണക്കിന് പലസ്തീനികള്‍ക്ക് ഇസ്രായേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പലസ്തീനികള്‍ നയിക്കുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധത്തിന് നേര്‍ക്കായിരുന്നു ഇസ്രായേലിന്റെ ആക്രമണം. പലസ്തീന്‍ പോരാളികള്‍ക്ക് ഊര്‍ജ്ജമായി പ്രതിഷേധമുഖങ്ങളില്‍ എപ്പോഴും സഹായ ഹസ്തവും ആയി ഉണ്ടായിരുന്നവളായിരുന്നു റസ്സാന്‍.
മാര്‍ച്ച് 30 ന് തുടങ്ങിയ പ്രക്ഷോഭം
ഇസ്രായേല്‍ അധിനിവേശത്തിനെതിരെ മാര്‍ച്ച് 30 ന് പലസ്തീന്റെ അതി ശക്തമായ പ്രതിഷേധം തുടങ്ങിയത്. ദ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരിലാണ് പ്രതിഷേധ പരിപാടികള്‍ തുടങ്ങിയത്. 2014 ന് ശേഷം പലസ്തീന്‍ കണ്ട ഏറ്റവും ശക്തമായ പ്രതിഷേധം ആയിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ അതിശക്തമായ തിരിച്ചടിയാണ് ഇസ്രായേല്‍ ഇതിന് നല്‍കിക്കൊണ്ടിരിക്കുന്നത്.
റസ്സാന്‍ അല്‍ നജ്ജാര്‍
ഒറ്റ ദിവസം കൊണ്ട് പ്രശസ്തയായവള്‍ ഒന്നും അല്ല റസ്സാന്‍ അല്‍ നജ്ജാര്‍. പലസ്തീന്‍ പ്രതിഷേധ മുഖങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു 21 കാരിയായ റസ്സാന്‍ അല്‍ നജ്ജാര്‍. ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാര്‍ റസ്സാന്റെ മുഖം പലതവണ ഗാസയിലെ പോര്‍മുഖങ്ങളില്‍ നിന്ന് പകര്‍ത്തിയിട്ടുണ്ട്.
നഴ്‌സ് ആയിരുന്നു അവള്‍
ഒരു നഴ്‌സ് ആയിരുന്നു റസ്സാന്‍ അല്‍ നജ്ജാര്‍. പ്രതിഷേധങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ പരിചരിക്കുന്ന വളണ്ടിയര്‍ ആയിരുന്നു അവള്‍. അങ്ങനെയുള്ള റസ്സാന് നേര്‍ക്കായിരുന്നു ഇസ്രായേലിന്റെ തോക്കിന്‍മുനകള്‍ നീണ്ടത്. റസ്സാന്റെ മരണം പലസ്തീനില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവക്കുന്നത്.
പരിക്കേറ്റവരെ പരിചരിക്കുന്നതിനിടെ
ഖാന്‍ യൂനിസിന് കിഴക്ക്, ഇസ്രായേലിനെതിരെയുള്ള പ്രതിഷേധം നടക്കുകയായിരുന്നു. ഇസ്രായേല്‍ സേനയുടെ വെടിവപ്പും തുടരുന്നുണ്ടായിരുന്നു. പരിക്കേറ്റ ഒരു പലസ്തീന്‍ പോരാളിയെ പരിചരിക്കുന്നതിനിടെ ആയിരുന്നു നജ്ജാറിന് നേര്‍ക്ക് വെടിയുണ്ട പാഞ്ഞെത്തിയത്.
നഴ്‌സിന്റെ യൂണിഫോം
പലസ്തീന്‍ ആരോഗ്യ വകുപ്പിന് കീഴില്‍ പാരാ മെഡിക്കല്‍ വളണ്ടിയര്‍ ആയിരുന്നു റസ്സാന്‍. വെളുത്ത മെഡിക്കല്‍ യൂണിഫോം അണിഞ്ഞുകൊണ്ടായിരുന്നു അവള്‍ പരിക്കേറ്റവരെ പരിചരിക്കാന്‍ എത്തിയത്. എന്നാല്‍ അത് പോലും കണക്കിലെടുക്കാതെ ആയിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം എന്നാണ് ആരോപണം.
പരിശോധിക്കുമെന്ന് ഇസ്രായേല്‍
റസ്സാന്‍ അല്‍ നജ്ജാര്‍ വെടിയേറ്റ് മരിച്ച സംഭവം പരിശോധിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കും എന്നും അവര്‍ പറയുന്നു. അഞ്ചിടങ്ങളില്‍ ആയി പലസ്തീന്‍ പ്രക്ഷോഭകാരികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തില്‍ ആണ് സൈന്യം വെടിയുതിര്‍ത്തത് എന്നാണ് ഇസ്രായേലിന്റെ ന്യായീകരണം.
123 രക്തസാക്ഷികള്‍
മാര്‍ച്ച് 30 ന് ആയിരുന്നു ദ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധം തുടങ്ങിയത്. അന്ന് മുതല്‍ ഇതുവരെ 123 പലസ്തീന്‍ പൗരന്‍മാര്‍ ആണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. അതില്‍ തന്നെ നാല്‍പതോളം പേര്‍ക്ക് വെടിയേറ്റ പരിക്കുകള്‍ ആണ് ഉള്ളത്.
കടുത്ത പോരാട്ടം
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഗാസ ഏതാണ്ട് ശാന്തമായിരുന്നു. എന്നാല്‍ 2014 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലിനാണ് ഇപ്പോള്‍ ഗാസ മുനമ്പ് സാക്ഷ്യം വഹിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകളും ഇപ്പോള്‍ നിഷ്‌ക്രിയം ആണെന്ന് ആക്ഷേപം ഉണ്ട്.
റംസാന്‍ മാസത്തില്‍
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് പുണ്യമാസം ആണ് റംസാന്‍. അങ്ങനെയുള്ള റംസാന്‍ 16 വെള്ളിയാഴ്ച ആണ് റസ്സാന്‍ അല്‍ നജ്ജാര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇതിനിടെ തന്നെ ആയിരുന്നു ഐക്യരാഷ്ട്രസഭയില്‍ പലസ്തീന്‍ ജനതയ്ക്ക് വേണ്ടി കുവൈത്ത് പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ ആ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.
അവസാനിക്കാത്ത കലാപം
ഇസ്രായേല്‍ സ്ഥാപിതമായ കാലം മുതലുള്ളതാണ് പലസ്തീന്‍ ജനതുയുടെ പോരാട്ടവും ഇസ്രായേലിന്റെ പ്രത്യാക്രമണങ്ങളും. എല്ലാ കാലത്തും ഇസ്രായേലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് അമേരിക്കയാണ്.