മാക്രോണിന്റെ ഇസ്ലാമിക വിരുദ്ധ പരാമര്‍ശം: പോള്‍ പോഗ്ബ ഫ്രഞ്ച് ടീം വിട്ടെന്ന വാര്‍ത്ത വ്യാജം
പാരീസ്: പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്ലാമിക ഭീകരവാദ പ്രസ്താവനയെച്ചൊല്ലി ഫ്രാൻസ് സ്റ്റാർ മിഡ്ഫീൽഡർ പോൾ പോഗ്ബ ദേശീയ ഫുട്ബോൾ ടീമിൽ നിന്ന് രാജിവെച്ചതായുളള റിപ്പോര്‍ട്ടുകള്‍ വ്യാജം. പോൾ പോഗ്ബ ഫ്രഞ്ച് ടീം വിട്ടതായി കഴിഞ്ഞ ദിവസം ദ സൺ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി പോൾ പോഗ്ബ രംഗത്ത് വന്നു .
ലോകത്തെമ്പാടും അസ്തിത്വ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‌ലാമെന്ന മാക്രോണിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാക്രോണിന്‍റെ പരാമര്‍ശത്തില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
പോള്‍ പോഗ്ബ
മാക്രോണിന്‍റെ പരാമര്‍ശങ്ങളും കൊല്ലപ്പെട്ട അധ്യാപകനെ ആദരിക്കാനുള്ള സാര്‍ക്കാര്‍ തീരുമാനത്തിലും പ്രതിഷേധിച്ച് പോള്‍ പോഗ്ബ ഫ്രാന്‍സിന്‍റെ ദേശീയ ടീമില്‍ നിന്നും രാജിവെച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമമായ ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാൽ താൻ അങ്ങനെ പറയുകയോ ചിന്തിക്കുകയോ പോലും ചെയ്തിട്ടില്ലെന്ന് പോഗ്ബ വ്യക്തമാക്കി. കഴിഞ്ഞ ലോകകപ്പില്‍ വിജയികളായ ഫ്രാന്‍സ് ടീമിലെ താരമായിരുന്നു പോള്‍ പോഗ്ബ.
നൂറ് ശതമാനവും അസത്യപ്രചാരണം
തന്നെക്കുറിച്ച് നൂറ് ശതമാനവും അസത്യപ്രചാരണമാണ് നടക്കുന്നതെന്ന് പോള്‍ പോഗ്ബ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. ചില മാധ്യമങ്ങള്‍ തന്റെ മതത്തെ അടക്കം ഉള്‍പ്പെടുത്തി ഇത്തരത്തില്‍ തികച്ചും വ്യാജമായ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ് എന്നും താനതില്‍ ഞെട്ടിയിരിക്കുകയാണ് എന്നും പോഗ്ബ പ്രതികരിച്ചു.
ഫ്രാന്‍സ് ഫുട്ബോള്‍ ടീമില്‍
2013ലാണ് പോഗ്ബ ഫ്രാന്‍സിനായി ആദ്യമായി ബൂട്ടുകെട്ടുന്നത്. 2018ലെ റഷ്യന്‍ ലോകകപ്പ് ടീമിലെ വിജയത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മിഡ്ഫീല്‍ഡര്‍ വഹിച്ചത്. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതും പോഗ്ബയായിരുന്നു. 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്താരം സ്വന്തമാക്കിയതും പോഗ്ബയായിരുന്നു.
മികച്ച കളിക്കാരന്‍
2013 ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ നായകനായിരുന്നു പോഗ്ബ. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ക്ലബ് ഫുട്ബോളില്‍ ഇഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ താരമാണ് പോഗ്ബ. 2016ല്‍ യുവന്റസില്‍ നിന്ന് ലോകറെക്കോര്‍ഡ് തുകയായ 105 ദശലക്ഷം യൂറോയ്ക്കാണ് അദ്ദേഹം യുണൈറ്റഡിലെത്തിയിരുന്നത്.
'ഇസ്ലാമിക ഭീകരാക്രമണം'
സാമുവൽ പാറ്റിയുടെ കൊലപാതകം 'ഇസ്ലാമിക ഭീകരാക്രമണം' ആണെന്നും ഇസ്ലാം ഭീകരത രാജ്യത്തിന്റെ 'ഭാവി' യെ മോശകരമായി ബാധിക്കുന്നുവെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കുറ്റപ്പെടുത്തിയിരുന്നു. ഐക്യവും ഉറച്ച നിലപാടിലൂടെയുമാണ് ഇതിന് ഉത്തരം നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇമ്രാന്‍ ഖാന്‍
അതിനിടെ മാക്രോണിനെതിരെ വിമര്‍ശനവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. അക്രമം അഴിച്ചുവിട്ട തീവ്രവാദികളെ ആക്രമിക്കുന്നതിന് പകരം മാക്രോണ്‍ ഇസ്‌ലാമിനെതിരെ തിരിഞ്ഞ് ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കൂടുതല്‍ ധ്രൂവീകരണവും പാര്‍ശ്വവത്കരണവും സൃഷ്ടിക്കുകയല്ല മാക്രോണ്‍ ഈ സമയത്ത് ചെയ്യേണ്ടതെന്നുമായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.
എര്‍ദോഗാനും
മാക്രോണ്‍ മാനസികരോഗിയാണെന്നും ചികിത്സ ആവശ്യമുണ്ടെന്ന വിമര്‍ശനവുമായി തുര്‍ക്കി ഭരണാധികാരി എര്‍ദോഗാനും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. അതിനിടെ ഫ്രാന്‍സിനെതിരെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള നിരോധനാഹ്വാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
ജോസ് വന്നത് കരുത്തായി; 16 സീറ്റില്‍ വിജയമുറപ്പിക്കും, ജില്ലാ പഞ്ചായത്ത് ഇത്തവണ പിടിക്കുമെന്ന് ഇടത്