ഗാസയിൽ സമാധാനം പുലരുന്നു; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും
15 മാസം നീണ്ട യുദ്ധത്തിന് അവസാനം. ഗാസയിൽ ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാർ അംഗീകരിച്ചു. ഖത്തറും ഈജിപ്തും യുഎസും നടത്തിയ മധ്യസ്ഥ ചർച്ചകളാണ് ഫലം കണ്ടത്.കരാർ പ്രകാരം ആറ് ആഴ്ചത്തേക്കുള്ള വെടനിർത്തലാണ് അംഗീകരിച്ചത്. തുടർന്ന് പടിപടിയായി ഇസ്രായേൽ സൈന്യം ഗാസയിൽ നിന്നും പിൻവാങ്ങും. ഇരുകൂട്ടരും ബന്ദികളേയും കൈമാറും.
കരാർ പ്രകാരം ആദ്യ ഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ 33 പേരെ ഇസ്രായേലിന് കൈമാറണം. കുട്ടികളും സ്ത്രീകളും പ്രായമായവരും ഇക്കൂട്ടത്തിൽ ഉണ്ട്. രണ്ടാം ഘട്ടത്തിലായിരിക്കും ബാക്കിയുള്ളവരെ കൈമാറുക. സൈനികരും പുരുഷ ബന്ദികളെയുമാണ് രണ്ടാം ഘട്ടത്തിൽ മോചിപ്പിക്കുക. മാത്രമല്ല മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും.

അതേസമയം ബന്ദികളെ കൈമാറാനുള്ള തീരുമാനം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രാജ്യത്ത് ഉയർന്ന പൊതുജനരോഷം ശമിപ്പിച്ചേക്കും. ഹമാസ് നടത്തിയ ഒക്ടോബർ 7 ആക്രമണത്തിലെ സുരക്ഷ വീഴ്ചയിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനം ശക്തമായിരുന്നു. ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഹമാസിൽ നിന്നും ഉണ്ടായത്.
ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഗാസയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ഹമാസ് ആക്രമണത്തിൽ അന്ന് 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്. 250 പേരെ ഹമാസ് തട്ടിക്കൊണ്ടുപോയിരുന്നു. അതേസമയം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 46000ത്തോളം പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ആയിരത്തോളം പേർക്ക് പരിക്കേറ്റു. നിരവധി പേർ രാജ്യത്ത് നിന്ന് പലായനം ചെയ്തു.
അതേസമയം ഹമാസിനെതിരായ ആക്രമണത്തിൽ ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ഹിസ്ബുള്ള തലവെ അടക്കം കൊലപ്പെടുത്തിയാണ് ഇസ്രായേൽ പ്രതികാരം വീട്ടിയത്. മേഖലയിൽ യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് ഇത് വഴിതുറന്നത്. അതേസമയം കരാർ അംഗീകരിക്കപ്പെട്ടതോടെ മേഖലയിൽ സമാധാനം പുലരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബന്ദികളെ ഉടൻ വിട്ടയക്കും; ഡൊണാൾഡ് ട്രംപ്
ഇസ്രായേൽ-ഹമാസ് സമാധാന കരാറിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ അംഗീകരിക്കപ്പെട്ടെന്നും ഉടൻ തന്നെ ബന്ദികളെ മോചിപ്പിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ട്രംപ് അധികാരമേൽക്കുന്നതിന് അഞ്ച് ദിവസം മുൻപാണ് കരാർ നിലവിൽ വന്നിരിക്കുന്നത്. താൻ അധികാരം ഏൽക്കും മുൻപ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ സകലതും ചാമ്പലാക്കുമെന്നും ഹമാസ് തങ്ങളുടെ ചരിത്രത്തിൽ തന്നെ നേരിട്ടിട്ടില്ലാത്ത തിരിച്ചടി നേരിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.












Click it and Unblock the Notifications