ഈ മനുഷ്യർക്ക് കൂട്ട് ശവങ്ങൾ!!! താമസം ശവക്കല്ലറയ്ക്കുള്ളില്‍ !! ഞെട്ടിത്തരിച്ച് ലോകം
ടെഹ്റാനിലെ സെമിത്തേരിയിലെ താമസക്കാർ മനുഷ്യർ. വീടില്ലാത്തവരുടെ അഭയകേന്ദ്രമാണ് ശവക്കല്ലറകൾ.
ടെഹ്‌റാന്‍: ശവക്കല്ലറ കൊണ്ട് മരിച്ചവരെ അടക്കുക എന്ന ആവശ്യം മാത്രമല്ല നടക്കുക എന്ന് തെളിയിച്ചിരിക്കുകയാണ് ഇറാനിലെ ഒരുകൂട്ടം ആളുകള്‍. ടെഹ്‌റാനിനടുത്ത് ഉള്ള സെമിത്തേരിയിലെ താമസക്കാര്‍ മൃതദേഹങ്ങളല്ല. ജീവനുള്ള മനുഷ്യരാണ്.
ടെഹ്‌റാനിലെ മയക്കുമരുന്നിന് അടിമകളായ ഒരുകൂട്ടം ആളുകളാണ് ശവക്കല്ലറകളുടെ ഉള്ളില്‍ താമസിക്കുന്നത്. ഇവരുടെ ചിത്രങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചതോടെ ഭരണകൂടം ഇടപെട്ട് ഇവരെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
പത്ത് വര്‍ഷങ്ങളോളമായി ഇക്കൂട്ടര്‍ ശവക്കല്ലറകള്‍ക്കുള്ളിലാണ് കഴിഞ്ഞുവരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരാണ് ഇത്തരത്തില്‍ ദുരിത ജീവിതം നയിച്ചുവന്നിരുന്നത്. ഭൂരിഭാഗം പേരും മയക്കുമരുന്നിന് അടിമകളുമാണ്.
സ്വന്തമായി വീടില്ലാത്തതിനാലാണ് ഇവര്‍ക്ക് ശവക്കല്ലറകള്‍ തെരഞ്ഞെടുക്കേണ്ടി വന്നത്. മാത്രമല്ല ഇറാനിലെ കൊടും തണുപ്പില്‍ നിന്നുള്ള രക്ഷാ മാര്‍ഗം കൂടിയാണ് ഈ പാവങ്ങള്‍ക്ക് കല്ലറകള്‍. വീടില്ലാത്തവര്‍ക്ക് ശൈത്യകാലത്തെ ചെറുക്കാന്‍ മറ്റു വഴികളില്ല.
ഇറാനിലെ ഷഹ്വറാന്ത് പത്രത്തിലെ സയ്യിദ് ഗുലാം ഹുസൈനി പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് ലോകം ഈ മനുഷ്യരെക്കുറിച്ച് അറിയുന്നത്. ശവക്കല്ലറകളില്‍ നിന്നും മാറാന്‍ തയ്യാറാവാതിരുന്ന ഈ മനുഷ്യരെ ബലം പ്രയോഗിച്ചാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ മാറ്റിപ്പാര്‍പ്പിച്ചത്.
ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നതോടെ നിരവധി പ്രമുഖരാണ് വിഷയത്തില്‍ ഇടപെട്ടത്. മന്ത്രിമാരടക്കം ശവക്കല്ലറകളിലെ മനുഷ്യരെ കാണാനെത്തി. നടപടി ആവശ്യപ്പെട്ട് പ്രശസ്ത ഇറാനിയന്‍ സംവിധായകനും ഓസ്‌കര്‍ ജേതാവുമായ അസ്ഗര്‍ ഫര്‍ഹാദി ഇറാന്‍ പ്രസിഡണ്ടിന് കത്തയച്ചു
വാര്‍ത്ത പുറത്ത് വന്നതോടെ ഇറാന്‍ പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി തന്നെ പ്രതികരണവുമായി രംഗത്ത് വന്നു. വീടില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇപ്പോള്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍.