ഓഖിക്ക് പിന്നാലെ ആഞ്ഞടിച്ച് ടെമ്പിനും; 180 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, നിരവധി പേർക്ക് പരിക്ക്!
മനില: തെക്കൻ പിലിപ്പീൻസിൽ ഉഷ്ണ മേഖല കൊടുങ്കാറ്റായ ടെമ്പിൻ ആഞ്ഞടിക്കുന്നു. ഇതുവരെ ടെമ്പിൻ 180 പേരുടെ ജീവനെടുത്തു. ഫിലിപ്പീന്‍സിലെ ദ്വീപസമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ദ്വീപായ മിണ്ടനാവോ ദ്വീപിലാണ് ടെമ്പിന്‍ കനത്ത നാശം വിതയ്ക്കുന്നത്. ടുബോഡ് നഗരത്തിന് സമീപമുള്ള ദലാമ ഗ്രാമത്തിലും ലനാവോ ദേല് നോര്‍ടേ പ്രവിശ്യയിലും കൊടുങ്കാറ്റ് നാശം വിതക്കുകയായിരുന്നു.
ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ശനിയാഴ്ച മാത്രം സലോഗ് നദിയില്‍ നിന്ന് 36 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സലോഗ് ഉള്‍പ്പടെയുള്ള പ്രധാന നദികളെല്ലാം കരകവിഞ്ഞത് കനത്ത വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും കാരണമായി. രക്ഷാപ്രവര്‍ത്തനങ്ങളെയും ഇത് പ്രതികൂലമായ് ബാധിക്കുകയാണ്. സാല്‍വദോറില്‍ നിന്ന് 17 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികളടക്കം നൂറോളം പേരെ ഇതിനോടകം കാണാതായതായിട്ടുണ്ട്.
ഏകദേശം 70,000ത്തിലധികം ആളുകള്‍ ഭവനരഹിതരായെന്നാണ് വ്യക്തമാകുന്നത്. പൊലീസും പട്ടാളക്കാരും ഗ്രാമവാസികളും ചേര്‍ന്നാണ് ഗ്രാമത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കി മൃതശരീരങ്ങള്‍ കണ്ടെടുക്കുന്നത്. കഷ്ടിച്ച് ഒരാഴ്ച മുമ്പ് കായ്-തക് കൊടുങ്കാറ്റില്‍ ഫിലിപ്പീന്‍സില്‍ 54 പേര് കൊല്ലപ്പെടുകയും 24 പേരെ കാണാതാവുകയും ചെയ്തിരുന്നു. 2013ലെ നവംബറില്‍ രാജ്യത്ത് താണ്ഡവമാടിയ ഹായിയാന്‍ കൊടുങ്കാറ്റില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും വന്‍ നഗരങ്ങളുള്‍പ്പടെ നാമാവശേഷമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടെമ്പിനും രാജ്യത്തെ കണ്മീരിലാഴ്ത്തിയത്.