കാൻസർ ബാധിതയായ ഭാര്യയോട് യാത്ര ചോദിച്ച് നവാസ് ഷെരീഫ്; വിങ്ങിപ്പൊട്ടി മകൾ മറിയം
ഇസ്ലാമാബാദ്: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വികാരഭരിതമായൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പാകിസ്ഥാനിലേക്ക് പോകുന്നതിന് മുൻപ് രോഗശയ്യയിൽ കിടക്കുന്ന ഭാര്യ ബീഗം കുൽസൂമിനോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫിന്റെയും മകൾ മറിയത്തിന്റെയും ചിത്രം നിമിഷങ്ങൾക്കകമാണ് പ്രചരിച്ചത്.
കാൻസർ ബാധിതയായ ഭാര്യയോട് മുമ്പിൽ വിങ്ങിപ്പൊട്ടുന്ന പിതാവിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ഇരുവർക്കും അനുകൂല തരംഗം സൃഷ്ടിക്കുന്നുണ്ട്. ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ആശുപത്രിയിലാണ് ബീഗം കുൽസുമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദീർഘനാളായ കാൻസർബാധിതയായിരുന്ന കുൽസും ഒരുമാസമായി കോമയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നവാസ് ഷെരീഫും മറിയവും ഏറെ നാളായി ലണ്ടനിലായിരുന്നു. പാകിസ്ഥാൻ വ്യവസ്ഥിതിയുടെ നൂറ് വർഷത്തെ ഏറ്റവും മോശമായ മുഖമെന്നാണ് ചിലർ ചിത്രത്തെ വിശേഷിപ്പിച്ചത്.
നിങ്ങൾ നവാസ് ഷെരീഫ് എന്ന നേതാവിനൊപ്പം അടിമുറച്ച് നിൽക്കുക, രാജ്യത്തിന്റെ വിധി നമുക്ക് മാറ്റണം. 44 കാരിയായ മറിയം പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറയുന്നു. രാജ്യം നിർണായകമായ വഴിത്തിരിവിലാണ്. എനിക്ക് 10 വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. രാജ്യത്ത് കാലുകുത്തിയാലുടൻ എന്നെ ജയിലിൽ അടയ്ക്കുമെന്ന് എനിക്ക് അറിയാം. പക്ഷെ എന്റെ ജനങ്ങൾ മനസിലാക്കണം ഞാൻ ചെയ്യുന്നതെല്ലാം അവർക്ക് വേണ്ടിയാണ്. ഇത് ഒരു കേസോ, അതിന്റെ വിധിയോ അല്ല. കണ്ണുമൂടിക്കെട്ടിയ പ്രതികാരമാണ്. പാനമ പേപ്പർ വിവാദം വെറും രാഷ്ട്രീയക്കളിയാണ്. രാജ്യത്ത് ശക്തമായ ജനാധിപത്യ സംവിധാനം വരണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനുള്ള പ്രതിഫലമാണ് ഈ ശിക്ഷ-ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നവാസ് ഷെരീഫ് പറഞ്ഞു.
This picture will be marked as the ugliest face of Pakistani Establishment for a hundred years pic.twitter.com/lZ0H3uW92w
— pkpolitics (@pkpolitics) July 12, 2018
നവാസ് ഷെരീഫിന് 10 വർഷവും മകൾ മറിയത്തിന് 7 വർഷവുമാണ് കോടതി ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. പാനമ രേകകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നവാസ് ഷെരീഫിനെതിരെ പാകിസ്ഥാനിലെ നാഷണൽ അക്കൗണ്ടബിളിറ്റി ബ്യൂറോ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഒന്നായ അവാൻഫീൽഡ് ഹൗസ് കേസിലാണ് ഇപ്പോഴത്തെ വിധി.