യുഎസ് സമാധാന പദ്ധതി അംഗീകരിച്ചില്ല; അമേരിക്കയിലെ പലസ്തീന്‍ ഓഫീസ് അടച്ചുപൂട്ടുന്നു
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ ഓഫീസ് അടച്ചുപൂട്ടാനൊരുങ്ങി യു.എസ് അധികൃതര്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന യാഥാസ്ഥിതിക വിഭാഗത്തിന്റെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രസിഡന്റിന്റെ തീരുമാനം ബോള്‍ട്ടണ്‍ അറിയിച്ചത്.

ഇസ്രായേലുമായി നേരിട്ടുള്ളതും അര്‍ഥപൂര്‍ണവുമായ ചര്‍ച്ച സംഘടിപ്പിക്കുന്നതില്‍ പി.എല്‍.ഒ ഓഫീസ് പരാജയപ്പെട്ടുവെന്നതാണ് ഇത്തരം തീരുമാനമെടുക്കാനുള്ള കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലാത്ത അമേരിക്കന്‍ സമാധാന പദ്ധതിയെ ഫലസ്തീന്‍ അധികൃതര്‍ തള്ളിക്കളഞ്ഞതായും ബോള്‍ട്ടന്‍ കുറ്റപ്പെടുത്തി. പി.എല്‍.ഒ ഓഫിസ് പൂട്ടുമെന്ന് ട്രംപ് കഴിഞ്ഞ വര്‍ഷം ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് ഈ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്ന പ്രധാന സംഘടനയാണ് പി.എല്‍.ഒ.
ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരേ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശക്തമായി രംഗത്തെത്തിയതാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകപക്ഷീയമായി ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച നടപടിയുടെ പശ്ചാത്തലത്തില്‍ നിഷ്പക്ഷ മധ്യസ്ഥനായി യു.എസ്സിനെ കാണാനാവില്ലെന്നായിരുന്നു അബ്ബാസിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഭാവിയില്‍ യു.എസ് നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രഖ്യാപിക്കുകയുമുണ്ടായി. കിഴക്കന്‍ ജറൂസലമിനെ തങ്ങളുടെ ഭാവി തലസ്ഥാനമായിട്ടാണ് ഫലസ്തീന്‍ കാണുന്നത്.
അതേസമയം, പി.എല്‍.ഒ ഓഫീസ് അടച്ചുപൂട്ടാനുള്ള അമേരിക്കന്‍ തീരുമാനം മിഡിലീസ്റ്റ് സമാധാനത്തിനെതിരായ യുദ്ധപ്രഖ്യാപനമാണെന്ന് ഫലസ്തീന്‍ അതോറിറ്റി കുറ്റപ്പെടുത്തി. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ ഫലസ്തീനികള്‍ക്കായുള്ള 25 ദശലക്ഷം ഡോളറിന്റെ സഹായം യു എസ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications