സോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങി മോദി; പുരസ്കാരം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു, തുക ഗംഗയ്ക്ക്
സോള്‍: സോള്‍ സമാധാന പുരസ്കാരം രാജ്യത്തെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുരസകാര തുകയായി ലഭിച്ച രണ്ട് ലക്ഷം ഡോളര്‍ ( ഏകദേശം ഒന്നരക്കോടി രൂപ) ഗംഗാ നദിയുടെ ശുചീകരണത്തിനായി നല്‍കുമെന്നും അദ്ദേഹം വ്യകത്മാക്കി. സോള്‍ സമാധാന പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയുടെ 150 ആം പിറന്നാള്‍ ആഘോഷിക്കുന്ന വര്‍ഷത്തില്‍ സോള്‍ പുരസ്കാരം നേടന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ജനങ്ങള്‍ നല്‍കിയ സ്‌നേഹവും പ്രോത്സാഹനവുമാണ് തന്റെ പ്രേരക ശക്തിയെന്നും അതിന്റെ പിന്‍ബലത്തിലാണ് തനിക്ക് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്നും മോദി അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര സഹകരണം. ആഗോള സാമ്പത്തിക വളര്‍ച്ച, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് കഴിഞ്ഞ ഒക്ടോബറില്‍ സിയോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷന്‍ മോദിക്ക് പുരസ്കാരം പ്രഖ്യാപിച്ചത്.
പുരസ്കാരം ലഭിക്കുന്ന പതിനാലാമത്തെ വ്യക്തിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് നരേന്ദ്ര മോദി. 1990 ലെ ഒളിംപിക്സിന് പിന്നാലെയാണ് സമാധാന പുരസ്കാരം നല്‍കി തുടങ്ങിയത്. ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ എന്നിവരാണ് ലോക നേതാക്കളുടെ പട്ടികയില്‍ മോദിക്ക് മുമ്പ് സോള്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.