ചാനല്‍ ഓഫീസിലേക്ക് ഇരച്ചുകയറി പോലീസ്... രണ്ട് മാധ്യമ പ്രവര്‍ത്തകരെ പിടിക്കാൻ; വിട്ടുകൊടുക്കാതെ ചാനൽ
സിഡ്നി: ഓസ്ട്രേലിയയെ അമ്പരപ്പിച്ച് പോലീസ് നടപടി. രണ്ട് മാധ്യമ പ്രവര്‍ത്തകരേയും ന്യൂസ് ഡയറക്ടറേയും പിടികൂടാന്‍ മാധ്യമ സ്ഥാപനത്തിന്റെ ആസ്ഥാനത്തേക്ക് പോലീസ് ഇരച്ചുകയറി.
ലോക പ്രസിദ്ധമായ ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കമ്പനി (എബിസി)യുടെ ഓഫീസിലേക്കാണ് മാധ്യമ പ്രവര്‍ത്തകരെ പിടികൂടാന്‍ പോലീസ് എത്തിയത്. എബിസിയുടെ സിഡ്നിയിലെ ആസ്ഥാനത്തേക്കാണ് പോലീസ് റെയ്ഡിനായി എത്തിയത്.
അഫ്ഗാനിസ്ഥാനില്‍ ഓസ്ട്രേലിയന്‍ സൈനികരുടെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതാണ് നടപടിയ്ക്ക് കാരണം. കഴിഞ്ഞ ദിവസം ന്യൂസ് കോര്‍പ്പിലെ ജീവനക്കാരന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു.
എബിസി ഓഫീസിലെ റെയ്ഡും മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലെ റെയ്ഡും ഓസ്ട്രേലിയയിലെ പത്രസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റം ആണെന്നാണ് മാധ്യമ പ്രവര്‍ത്തക സംഘടന പ്രതികരിച്ചത്.
2017 ല്‍ പ്രസിദ്ധീകരിച്ച അഫ്ഗാന് ഫയല്‍സ് എന്ന അന്വേഷണാത്മക പരമ്പരയ്ക്കെതിരെയാണ് അധികൃതര്‍ രംഗത്ത് വന്നിട്ടുള്ളത്. അഫ്ഗാനിസ്ഥാനില്‍ ഓസ്ട്രേലിയന്‍ സ്പെഷ്യല്‍ ഫോഴ്സ് നടത്തിയ അനധികൃത കൊലപാതകങ്ങളെ കുറിച്ചും സൈനികരുടെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ചും ഒക്കെ ആയിരുന്നു ആ പരമ്പര. തങ്ങള്‍ക്ക് ലഭിച്ച അതീവരഹസ്യ സ്വഭാവമുള്ള പ്രതിരോധ രേഖകളുടെ അടിസ്ഥാനത്തിലാണ് ആ പരമ്പര പ്രസിദ്ധീകരിച്ചത് എന്ന് എബിസി വ്യക്തമാക്കിയിട്ടുണ്ട്.
അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ കഴിഞ്ഞ ദിവസം ന്യൂസ് കോര്‍പ്പ് മാധ്യമ പ്രവര്‍ത്തകന്റെ വീട് റെയ്ഡ് ചെയ്തതും എബിസിയിലെ റെയ്ഡും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വ്യത്യസ്ത രേഖകള്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ വ്യത്യസ്ത കേസുകളാണ് ഇവയെന്നും അവര്‍ പറയുന്നു.
തങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം നില്ക്കും എന്നാണ് എബിസി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകരേയും അവരുടെ സോഴ്സുകളേയും സംരക്ഷിമെന്നും എബിസി മാനേജിങ് ഡയറക്ടര്‍ ഡേവിഡ് ആന്ഡേഴ്സണ് വ്യക്തമാക്കി.