ലൈംഗികാരോപണം നേരിട്ട മുൻ കർദ്ദിനാളെ മാർപാപ്പ സംരക്ഷിച്ചെന്ന് ആരോപണം; രാജി വയ്ക്കണമെന്നാവശ്യം
ഡബ്ലിൻ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പുരോഹിതരുടെ പീഡനങ്ങളിൽ ശക്തമായ നിലപാടെടുക്കുകയും വിമർശിക്കുകയും ചെയ്തതിന് പിന്നാലെ ഫ്രാൻസിസ് മാർപാപ്പയ്ക്കെതിരെ ആരോപണവുമായി വൈദികൻ. ലൈംഗികാരോപണം നേരിട്ട വൈദികനെ മാർപാപ്പ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മാർപാപ്പ രാജി വയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
വൈദികർക്കെതിരെ ഒട്ടേറെ പീഡന പരാതികൾ ഉയർന്നു വരുന്ന വേളയിലായിരുന്നു മാർപാപ്പയുടെ വിമർശനം. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാത്തത് വേദനാജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മാർപാപ്പയ്ക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.
സംരക്ഷിച്ചു
വത്തിക്കാനിലെ മുൻ പ്രതിനിധി സഭ അംഗമായ ആർച്ച് ബിഷപ്പ് കാർലോ മരിയോ വിഗാനോയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈഗികാരോപണത്തെ തുടർന്ന് രാജിവെച്ച കർദിനാൾ തിയോഡാർ മകാരിക്കിനെ ഫ്രാൻസിസ് മാർപാപ്പ സംരക്ഷിച്ചുവെന്നാണ് ആരോപണം. ഇതിനായി സഭാ അധികാരികളോടൊപ്പം ചേർന്ന് മാർപാപ്പ അട്ടിമറി നടത്തിയെന്നും ആരോപിക്കുന്നു. വൈദികർ ഉൾപ്പെടുന്ന ലൈംഗികാരോപണ പരാതികളിൽ കർശന നടപടിയാണ് വേണ്ടതെന്ന മാർപാപ്പയുടെ പ്രഖ്യാപനത്തിന് പിന്നാലെയെത്തിയ ആരോപണം സഭയേയും ഞെട്ടിച്ചിരിക്കുകയാണ്.
11 പേജുള്ള പരാതി
11 പേജുകളുള്ള കത്തിലൂടെയാണ് കാർലോ മരിയോ വിഗാനോ മാർപാപ്പയ്ക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്. കർദിനാൾ തിയോഡാർ പുരോഹിതരോടും സെമിനാരിയിലുള്ള വിദ്യാർത്ഥികളോടും വളരെ മോശമായാണ് പെരുമാറിയിരുന്നത്. ഇക്കാര്യം ഫ്രാൻസിസ് മാർപാപ്പയ്ക്കും വ്യക്തമായി അറിയാമായിരുന്നു. എന്നാൽ നടപടിയെടുക്കാൻ അദ്ദേഹം തയാറായില്ല, പല തവണ ശ്രദ്ധയിൽപെടുത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും കത്തിൽ ആരോപിക്കുന്നു.
ഗുരുതര ആരോപണം
കർദ്ദിനാളിനെതിരെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്ത നടപടി റദ്ദാക്കിയെന്ന ഗുരുതര ആരോപണവും ആർച്ച് ബിഷപ്പ് കാർലോ മരിയോ വിഗാനോ കത്തിൽ ഉന്നയിക്കുന്നു. ലൈംഗീകാതിക്രമങ്ങൾക്കെതിരെ മാർപാപ്പ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ സഭയുടെ അഭിമാനം സംരക്ഷിക്കാൻ അദ്ദേഹം സ്വയം രാജിവെച്ച് പുറത്ത് പോകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
പ്രതികരിച്ചിട്ടില്ല.
ആരോപണങ്ങളോട് മാർപാപ്പയോ വത്തിക്കാൻ വൃത്തങ്ങളോ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അയർലൻഡിലെത്തിയപ്പോഴായിരുന്നു മാർപാപ്പ ലൈംഗീകാതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. 39 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അയർലൻഡിൽ മാർപാപ്പയുടെ സന്ദർശനം. അയർലൻഡിൽ സഭയിൽ നിന്നും അകന്ന് പോകുന്ന വിശ്വാസികളുടെ എണ്ണം കൂടിയിട്ടുണ്ട്. വിശ്വാസം തിരികെ പിടിക്കാൻ വേണ്ടി മാത്രമായിരുന്നു മാർപാപ്പയുടെ പ്രസംഗമെന്നും കത്തിൽ വിമർശിക്കുന്നുണ്ട്. ആരോപണത്തെ തുടർന്ന് മാർപാപ്പയ്ക്കെതിരെ ബാനറുകളുമായി ഒരു വിഭാഗം ഡബ്ലിനിൽ പ്രതിഷേധം നടത്തി.