നാലു പതിറ്റാണ്ടിന് ശേഷം മാര്‍പ്പാപ്പ അയര്‍ലന്റില്‍ പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ നാണക്കേട്
ഡബ്ലിന്‍: നാലു പതിറ്റാണ്ടു കാലത്തെ ഇടവേളയ്ക്കു ശേഷം ഒരു കാലത്ത് കത്തോലിക വിശ്വാസത്തിന്റെ സിരാ കേന്ദ്രമായിരുന്ന ഐര്‍ലാന്റില്‍ പോപ്പ് ഫ്രാന്‍സിസ് ചരിത്ര പ്രസിദ്ധമായ സന്ദര്‍ശനത്തിനെത്തി. ക്രിസ്തീയ പുരോഹിതന്മാരുടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു മാര്‍പ്പാപ്പയുടെ സന്ദര്‍ശനം.
കുട്ടികള്‍ക്കെതിരേ പുരോഹിതന്മാരുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെ മറച്ചുവയ്ക്കാന്‍ ചര്‍ച്ച് നടത്തിയ ശ്രമം തികച്ചും മോശമായിപ്പോയെന്ന് മാര്‍പ്പാപ്പ പറഞ്ഞു. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തേണ്ട പുരോഹിതന്മാര് തന്നെയാണ് അവരെ പീഡിപ്പിച്ചത് എന്നത് ഗുരുതരമായി കാണേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരേ നടപടിയെടുക്കുന്നതില്‍ സഭ പരാജയപ്പെട്ടത് അങ്ങേയറ്റത്തെ നാണക്കേടാണെന്നും പോപ്പ് പറയുകയുണ്ടായി.
ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഗര്‍ഭനിരോധനവും സ്വര്‍ഗരതിയും നിയമവിധേയമാക്കണമെന്ന് ഹിതപ്പരിശോധനയിലൂടെ ഭൂരിപക്ഷം ഐര്‍ലന്റുകാരും ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് മാര്‍പ്പാപ്പ വീണ്ടും ഇവിടെയെത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. 1979ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് അവസാനമായി രാജ്യം സന്ദര്‍ശിക്കുന്ന വേളയില്‍ വിവാഹ മോചനവും ഗര്‍ഭനിരോധനവും ഇവിടെ നിയമവിരുദ്ധമായിരുന്നു. കത്തോലിക്കാ ചര്‍ച്ച് ഇപ്പോഴും രാജ്യത്തെ സമൂഹത്തിന്റെ പ്രധാന ഭാഗമാണെങ്കിലും അതിന്റെ കേന്ദ്രബിന്ദു അല്ലാതായി മാറിയിരിക്കുന്നതായി മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിക്കവെ, പ്രധാനമന്ത്രി ലിയോ വറാദ്കര് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ ഐര്ലന്റുകാരെ ഇത്രമേല്‍ പരിവര്‍ത്തിപ്പിച്ചത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ പുരോഹിതന്മാരുടെ പങ്കിനെ കുറിച്ചുണ്ടായ വെളിപ്പെടുത്തലുകളാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.