പാവപ്പെട്ടവരുടെ നേരെ കണ്ണടയ്ക്കരുതെന്ന് മാര്‍പ്പാപ്പ; വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുത്തത് 100 പേര്‍
വത്തിക്കാന്‍: കടുത്ത കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ലോകമെങ്ങും ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്തുമസ് രാവുകളില്‍ സൂചികുത്താന്‍ ഇടമില്ലാതിരുന്ന വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഇത്തവണ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്. ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇത്തവണ പതിവ് തിരക്ക് ഉണ്ടായിട്ടില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒഴികെ പാതിരാ കുര്‍ബാനയില്‍ പങ്കെടുത്ത മുഴുവന്‍ പേരും മാസ്ക് ധിരിച്ചിരുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ സാധാരണയിലും രണ്ട് മണിക്കൂര്‍ നേരത്തെയാണ് ഇത്തവണ വത്തിക്കാനിലെ പ്രാര്‍ത്ഥനാ ചടങ്ങളുകള്‍ തുടങ്ങിയത്. ജനിതകമാറ്റം വന്ന കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇറ്റലിയില്‍ രാത്രികാല കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. പ്രാദേശിക സമയം രാത്രി 10 മണിക്ക് മുമ്പായി വിശ്വാസികള്‍ വീട്ടിലേക്ക് എത്തണമെന്നുള്ളതിനലാണ് പ്രാര്‍ത്ഥന നേരത്തെയാക്കിയത്. ജോര്‍ദാനിലും ബെത്ലഹേമിലുമെല്ലാം ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇത്തവണ നേരത്തെ അവസാനിപ്പിച്ചു. ദേവാലയത്തിലെ പ്രാര്‍ത്ഥനങ്ങളിലും വളരെ കുറച്ച് പേര്‍ മാത്രമാണ് എത്തിയത്.
ദേവാലയങ്ങളില്‍ എത്താന്‍ സാധിക്കാതിരുന്നതോടെ പലരും ക്രിസ്തുമസ് ആഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കി. അതേസമയം ബ്രസീലിലെ ക്രിസ്തുമസ് ആഘോഷങ്ങളെ കൊവിഡ് ഭീതി ബാധിച്ചില്ല. മാര്‍ക്കറ്റുകളില്‍ വലിയ ജനക്കൂട്ടം സജീവമായിരുന്നു. ക്രിസ്തുമസ് അത്ഭുതമായി കൊവിഡ് വാക്സിന്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ ക്രിസ്തുമസ് സന്ദേശം. ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020ലാകട്ടെ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്. ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിലാണ് ലോകജനതയാകെ ഈ ഘട്ടത്തില്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഇപ്രാവശ്യം ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. രക്ഷകദൗത്യം എന്ന സങ്കല്‍പത്തിന് ഇത്തവണത്തെ ക്രിസ്മസ് പുതിയമാനം നല്‍കുന്നു. പുതുവര്‍ഷം ഈ മഹാമാരിയില്‍ നിന്നുള്ള വിടുതലിന്‍റേതാകുമെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്തുമസിന്‍റെ സന്ദേശം 2021ല്‍ അര്‍ത്ഥവത്താകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ക്രിസ്തുമസ് ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
തിരുപ്പിറവിയുടെ ഓർമപുതുക്കി ഇന്ന് ക്രിസ്തുമസ്; കൊവിഡ് നിയന്ത്രണങ്ങളോടെ പാതിരാ കുർബാനയും ആഘോഷങ്ങളും
Recommended Video