സ്പുട്നിക് 5 മാസ് വാക്സിനേഷനൊരുങ്ങി റഷ്യ: ഉത്തരവിട്ട് വ്ലാഡിമിർ പുടിൻ, റഷ്യൻ പൌരന്മാർക്ക് വാക്സിൻ സൌജന്യം!!
മോസ്കോ: കൊറോണ വൈറസ് വ്യാപനത്തിനിടെ ശുഭവാർത്തയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അടുത്ത ആഴ്ച മുതൽ റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ സ്പുട്നിക് 5 രാജ്യവ്യാപകമായി കുത്തിവെക്കാൻ നിർദേശിച്ചുകൊണ്ടാണ് പുടിൻ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. റഷ്യൻ പൌരന്മാർക്ക് വാക്സിൻ സൌജന്യമായാണ് ലഭിക്കുക. ആഗോളതലത്തിൽ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഫൈസർ ബയോടെക്കിന്റെ ഫൈസർ വാക്സിന് അംഗീകാരം നൽകുന്ന ആദ്യത്തെ രാജ്യമായി ബ്രിട്ടൻ മാറിയതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം. ആദ്യം റഷ്യക്കാർക്കാണ് വാക്സിൻ നൽകുകയെന്ന് നേരത്തെ തന്നെ ദി ക്രെംലിൻ ഉറപ്പുനൽകിയിരുന്നു. അതേ സമയം തന്നെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായി റഷ്യ ചർച്ച നടത്തിവരുന്നതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
സില്ക്ക് സ്മിതയോട് മരണ ശേഷം പൊതുസമൂഹം പ്രായശ്ചിത്വം ചെയ്യുകയായിരുന്നു: ശാരദക്കുട്ടി
അന്താരാഷ്ട്ര വിപണിയിൽ ഒരു ഡോസ് സ്പുട്നിക് 5 വാക്സിന് 740 രൂപയാണ് വിലവരുന്നത്. എന്നാൽ കൊവിഡ് വാക്സിനിൽ നിന്ന് പ്രതിരോധ ശേഷി കൈവരിക്കണമെങ്കിൽ ഓരോ വ്യക്തിക്കും രണ്ട് ഡോസ് വാക്സിനാണ് കുത്തിവെക്കേണ്ടതായി വരിക. എന്നാൽ റഷ്യക്കാർക്ക് രണ്ട് ഡോസ് വാക്സിനും കൂടി 1480 രൂപയാണ് ചെലവ് വരിക. എന്നാൽ ജനുവരിയിലായിരിക്കും അന്താരാഷ്ട്രതലത്തിൽ ആദ്യത്തെ കൊവിഡ് വാക്സിൻ റഷ്യ കൈമാറുക. മറ്റ് രാജ്യങ്ങൾക്ക് പുറമേ ഇന്ത്യയിലും കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടും വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ പരീക്ഷണത്തിന്റെ കൈകാര്യം ചെയ്യുന്നത് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ്. അടുത്ത കുറച്ച് വർഷങ്ങൾക്കിടെ റഷ്യ രണ്ട് മില്യൺ ഡോസ് വാക്സിനുകൾ ഉൽപ്പാദിപ്പിക്കുമെന്ന് പുടിൻ പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ തോത് ഉയർന്നെങ്കിലും പിന്നീട് നവംബറിൽ രോഗവ്യാപനം വർധിക്കുകയും ചെയ്തുു. നവംബർ 27ന് രാജ്യത്ത് 24,345 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കൊവിഡിന്റെ രണ്ടാംതരംഗത്തോടെ വ്യാപകമായി കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ലോക്ക്ഡൌൺ പ്രഖ്യാപിക്കാൻ റഷ്യ തയ്യാറായിട്ടില്ല. പകരം പ്രാദേശികമായ നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
2,347,401 കേസുകൾ റിപ്പോർട്ട് ചെയ്ത റഷ്യ രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ്. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നിവയ്ക്ക് പിന്നിൽ. പകർച്ചവ്യാധി ആരംഭിച്ചതുമുതൽ 41,053 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുന്നത് റഷ്യക്കാർക്കാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഇപ്പോൾ ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ റഷ്യക്കാരുടെ ആവശ്യത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.