പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം; ദുബായില്‍ നാലു പേര്‍ അറസ്റ്റിൽ
ദുബയ്: പ്രായപൂര്‍ത്തിയാവാത്ത രണ്ട് പാകിസ്താനി പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി ദുബയിലെത്തിച്ച മൂന്ന് പാകിസ്താനികളെയും ഒരു ഇടപാടുകാരനെയും പോലിസ് പിടികൂടി. പെണ്‍കുട്ടികളെ ദുബയിലെത്തിച്ചുവന്ന് കരുതുന്ന 24കാരിയായ പാകിസ്താനി യുവതിയെ പിടികൂടാനായില്ല. അല്‍ ബറാഹ ഏരിയയിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടാനായി നാട്ടുകാരിയും സുഹൃത്തുമായ 24കാരിയാണ് തന്നെ ദുബയിലെത്തിച്ചതെന്ന് 17കാരിയായ പെണ്‍കുട്ടി പറഞ്ഞു. ഫ്‌ളാറ്റിലെത്തിയപ്പോള്‍ മറ്റൊരു പെണ്‍കുട്ടി കൂടി അവിടെയുണ്ടായിരുന്നു. പാകിസ്താനി പൗരന്‍മാരായ മൂന്ന് യുവാക്കളാണ് കേന്ദ്രം നടത്തിയിരുന്നതെന്നും പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു.
ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്. ഉപഭോക്താവ് ചമഞ്ഞ് ഫ്‌ളാറ്റിലെത്തിയ പോലിസുകാരന്‍ പെണ്‍വാണിഭമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മറ്റു പോലിസുകാരുടെ സഹായത്തോടെ രണ്ട് പെണ്‍കുട്ടികളെയും മൂന്ന് യുവാക്കളെയും ഉപഭോക്താവായി ഫ്‌ളാറ്റിലെത്തിയ 25കാരനായ മറ്റൊരു പാകിസ്താനിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയായ 24കാരി യുവതി പാകിസ്താനിലാണെന്നാണ് സൂചന.
ദിവസം പത്തോളം പേര്‍ വീതം ഇടപാടുകാര്‍ തങ്ങള്‍ക്ക് ഉണ്ടാവാറുണ്ടെന്ന് പ്രൊസക്യൂഷന്‍ മുമ്പാകെ പെണ്‍കുട്ടി മൊഴിനല്‍കി. ഒരാളില്‍ നിന്ന് 100 ദിര്‍ഹം വീതമാണ് ഇടാക്കുന്നത്. ഇടപാടുകാരെ കണ്ടെത്തുന്നതും ഫ്‌ളാറ്റിലെത്തുന്നവരെ കൈകാര്യം ചെയ്യുന്നതും അറസ്റ്റിലായ 21, 29, 32 വയസ്സ് പ്രായമുള്ള മൂന്നു പേരാണ്. ഇവരിലൊരാളുടെ പേരിലാണ് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തിരിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. മനുഷ്യക്കടത്ത്, പെണ്‍വാണിഭം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.