ട്രംപിനെതിരെ ഇറാന്‍റെ ഞെട്ടിച്ച നീക്കം; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, ഇന്‍റര്‍പോള്‍ സഹായവും തേടി
ടെഹ്റാന്‍: ഇറാൻ റെവല്യൂഷണറി ഗാർഡ് ഖുദ്‌സ് സൈനിക കമാന്റർ മേജർ ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ വധിച്ച അമേരിക്കന്‍ സൈന്യത്തിന്‍റെ നടപടി മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. ഈ വര്‍ഷം ജനുവരി മൂന്നിനായിരുന്നു ബാഗ്ദാദാ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ വ്യോമാക്രമണത്തില്‍ സുലൈമാനി അടക്കം എട്ടുപേരെ യുഎസ് സേന കൊലപ്പെടുത്തിയത്. ആക്രമണം ട്രംപിന്‍റെ നിര്‍ദ്ദേശപ്രകാരമാണെന്ന് അന്ന് തന്നെ പെന്‍റഗണ്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ട്രംപിനെതിരെ ഇപ്പോള്‍ നിര്‍ണ്ണായകമായ നടപടി കൊക്കൊണ്ടിരിക്കുകയാണ് ഇറാന്‍.
അറസ്റ്റ് വാറണ്ട്
സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് ഇറാന്‍. ട്രംപിനെ പിടികൂടാൻ സഹായം അഭ്യർഥിച്ച് ഇന്റർപോളിനെയും ഇറാൻ സമീപിച്ചു. കൊലപാതകം ഭീകരവാദം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി ട്രംപ് ഉള്‍പ്പടേയുള്ള 30 പേര്‍ക്കെതിരെയാണ് ഇറാന്‍ കേസെടുത്തിരിക്കുന്നത്.
റെഡ് കോര്‍ണര്‍ നോട്ടീസ്
ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതപ്പെടുന്നവരാണ് ട്രംപിന് പുറമെ കേസില്‍ ഉള്‍പ്പെടുത്തിയവര്‍. ഇവര്‍ക്കെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. സുലൈമാനിയെ വധിച്ച സംഭവത്തില്‍ ട്രംപിനും 30ല്‍ അധികം ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി തെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അല്‍ഖാസിമെഹര്‍ ആരോപിച്ചു.
പ്രതികരിച്ചില്ല
ട്രംപ് ഒഴികെയുള്ളവരുടെ പേര് വിവരങ്ങള്‍ തെഹ്റാന്‍ പ്രോസിക്യൂട്ടര്‍ പുറത്ത് വിടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്‍റ് പദവി ഒഴിഞ്ഞാലും ട്രംപിനെതിരേയുള്ള കേസ് നിലനില്‍ക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇറാന്‍റെ ആവശ്യത്തോട് അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയാ ഇന്‍റര്‍ പോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്ക
രാഷ്ട്രീയ സ്വഭാവമുള്ള കേസുകള്‍ പൊതുവെ ഇന്‍റര്‍പോള്‍ പരിഗണിക്കാറില്ല. അതിനാല്‍ തന്നെ ഇറാന്‍റെ ആവശ്യം ഇന്‍റര്‍പോള്‍ അധികൃതര്‍ തള്ളിക്കളയാനാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ നടപടിയില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
തൂക്കിലേറ്റും
ഖാസിം സുലൈമാനിയെ കൊലപ്പെടുത്താനുള്ള ആസൂത്രണങ്ങള്‍ക്ക് അമേരിക്കയ്ക്ക് വിവരങ്ങള്‍ കൈമാറിയ സ്വന്തം പൗരനെ തൂക്കിലേറ്റുമെന്ന് ഇറാന്‍ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്കും ഇസ്രയേല്‍ ഇന്റലിജന്‍സ് സര്‍വീസിനും സുലൈമാനിയുടെ യാത്രാ വിവരങ്ങളും അദ്ദേഹം എവിടെയാണ് വരികയെന്നുമുള്ള കാര്യങ്ങള്‍ കൈമാറിയതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
അണ്‍ലോക്ക് 2: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് തുടരും, സ്കൂളും തുറക്കില്ല, നിര്‍ദേശങ്ങള്‍ ഇങ്ങനെ