ഉപരോധത്തിനെതിരേ ഖത്തര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍
Recommended Video

ഹേഗ്: യു.എ.ഇയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തങ്ങള്‍ക്കെതിരേ തുടരുന്ന ഉപരോധത്തിനെതിരേ ഖത്തര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍. ഉപരോധത്തിലൂടെ ഖത്തര്‍ ജനതയോട് യു.എ.ഇ വിവേചനം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹേഗ് കോടതിയില്‍ ഖത്തറിന് വേണ്ടി അഭിഭാഷകര്‍ വാദിച്ചത്. യു.എ.ഇ കൂടി ഒപ്പുവച്ച 1965ലെ വംശീയ വിവേചനത്തിനെതിരായ അന്താരാഷ്ട്ര കരാറിന്റെ ലംഘനമാണിതെന്നും ഖത്തര്‍ വാദിച്ചു. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ 2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. വിവേചനത്തിനെതിരായ അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഇക്കൂട്ടത്തില്‍ നിന്ന് യു.എ.ഇ മാത്രമാണ് ഒപ്പുവച്ചിരിക്കുന്നത് എന്നതിനാലാണ് അവര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യു.എ.ഇയുടെ വാദങ്ങള്‍ വ്യാഴാഴ്ച കോടതിയില്‍ അവതരിപ്പിക്കും.
ഖത്തര്‍ പൗരന്‍മാരെ പുറത്താക്കിയ ഉപരോധ രാഷ്ട്രങ്ങളുടെ നടപടിയും ഗതാഗത ഉപരോധം ഏര്‍പ്പെടുത്തിയതും തികച്ചും വിവേചനപരവും അന്താരാഷ്ട്ര കരാറിനെതിരുമാണെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി. യു.എ.ഇ പൗരന്‍മാരെ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാത്തതും വിവേചനമാണ്. ചികില്‍സാവശ്യാര്‍ഥം പോലും ആളുകള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാനുള്ള അവകാശം ഉപരോധ രാഷ്ട്രങ്ങള്‍ നിഷേധിച്ചു. ഖത്തര്‍ കമ്പനികള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കേര്‍പ്പെടുത്തിയ വിലക്കും വിവേചനപരമാണെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി.

ഉപരോധം 13,000 ആളുകളെ നേരിട്ട് ബാധിച്ചതായി ഖത്തര്‍ നാഷനല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു. അറുനൂറിലേറെ കുടുംബങ്ങള്‍ക്ക് സ്വന്തക്കാരെ കാണാന്‍ പറ്റാത്ത സാഹചര്യം ഉപരോധം മൂലമുണ്ടായി. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, ഇറാനുമായി കൂട്ടുകൂടുന്നു തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് ഖത്തറിനെതിരേ നാല് രാജ്യങ്ങള്‍ ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചത്. അല്‍ ജസീറ ടെലിവിഷന്‍ ചാനല്‍ അടച്ചുപൂട്ടണം, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉപരോധ രാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച ഖത്തര്‍, തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്ന നിലപാടിലായിരുന്നു.












Click it and Unblock the Notifications