യുഎഇക്ക് വന്‍ തിരിച്ചടി; ഖത്തര്‍ ഉപരോധം വംശീയ വിവേചനമെന്ന് യുഎന്‍ കോടതി
ഹേഗ്: ഖത്തറിനെതിരായ ഉപരോധത്തിന്റെ പേരില്‍ യുഎഇ കൈക്കൊണ്ട ചില നടപടികള്‍ വംശീയ വിവേചനത്തിന്റെ പരിധിയില്‍ വരുമെന്ന് യു.എന്‍ പരമോന്നത കോടതിയുടെ താല്‍ക്കാലിക വിധി. സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് 2017 ജൂണില്‍ തങ്ങള്‍ക്കെതിരേ യു.എ.ഇ ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്ന് കാണിച്ച് ഖത്തര്‍ നല്‍കിയ പരാതിയിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്നിരിക്കുന്നത്.
ഉപരോധത്തെ തുടര്‍ന്ന് യു.എ.ഇയില്‍ വേരുകളുള്ള ആയിരക്കണക്കിന് ഖത്തരികളെ പുറത്താക്കുകയും ഖത്തറുമായുള്ള ഗതാഗത മാര്‍ഗങ്ങള്‍ അടയ്ക്കുകയും ചെയ്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഖത്തറിനെ പരാതി. വംശീയ വിവേചനത്തിനെതിരായ അന്താരാഷ്ട്ര കരാറിന്റെ ലംഘനമാണിതെന്നും ദേശീയതയുടെ അടിസ്ഥാനത്തിലുള്ള വിവേചനമായി ഇത് വ്യാഖ്യാനിക്കാവുന്നതാണെന്നും ഖത്തര്‍ വാദിച്ചു. സൗദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വിവേചനത്തിനെതിരായ അന്താരാഷ്ട്ര കരാറില്‍ ഒപ്പിട്ടിട്ടില്ലാത്തതിനാലാണ് യു.എ.ഇക്കെതിരേ മാത്രം ഖത്തര്‍ അന്താരാഷ്ട്ര കോടതിയില്‍ പരാതി നല്‍കിയത്.
ഹേഗ് കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പായി ഉപരോധം കാരണം യു.എ.ഇയിലെ കുടുംബാംഗങ്ങളുമായി സംഗമിക്കാന്‍ ഖത്തരികള്‍ക്ക് അവസരം നല്‍കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഇടക്കാല വിധിയില്‍ വ്യക്തമാക്കി. യു.എ.ഇയില്‍ പഠനം തുടരാന്‍ ഖത്തരി വിദ്യാര്‍ഥികളെ അനുവദിക്കണം. യു.എ.ഇ കോടതികളെ സമീപിക്കാനുള്ള അവകാശം ഖത്തറിന് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ലുല്‍വ അല്‍ ഖാത്തര്‍ യു.എന്‍ കോടതി വിധിയെ സ്വാഗതം ചെയ്തു. സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഖത്തറിന്റെ യാത്രയിലെ ആദ്യ ചുവടുവയ്പ്പ് മാത്രമാണിതെന്നും ഖത്തരികള്‍ക്കെതിരേ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചവര്‍ക്കുള്ള ശക്തമായ സന്ദേശമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഖത്തറിനെ സംബന്ധിച്ചിടത്തോളം ലോകകോടതിയുടെ ഈ വിധി വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.