സൗദി അറേബ്യയോട് പോയ് പണി നോക്കാന്‍ ഖത്തര്‍; ഞങ്ങളാണ് ശരി, ഗള്‍ഫ് പ്രതിസന്ധി കനക്കും!!
ഖത്തര്‍ ഭീകരവാദികളെ പിന്തുണച്ചതിന്റെ ഫലമായി മേഖലയിലെ അറബ് രാജ്യങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തിന് നഷ്ടപരിഹാരം ഖത്തര്‍ നല്‍കണമെന്നും പട്ടികയിലുണ്ട്.
ദോഹ: ഗള്‍ഫ് പ്രതിസന്ധി നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നു. സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ കൂടുതല്‍ നടപടിക്ക് ഒരുങ്ങുകയാണ്. എന്നാല്‍ എന്തു നടപടിയെടുത്താലും പ്രശ്‌നമില്ലെന്ന നിലപാടിലാണ് ഖത്തര്‍.
കര്‍ശന നിര്‍ദേശങ്ങളും ത്വരിത നടപടികളും ആവശ്യപ്പെട്ട് മൂന്ന് ജിസിസി രാജ്യങ്ങള്‍ നല്‍കിയ 13 ഇന നിര്‍ദേശങ്ങള്‍ ഖത്തര്‍ തള്ളി. കാര്യപ്രസക്തമായ ആവശ്യങ്ങളല്ല സൗദിയും കൂട്ടരും ഉന്നയിച്ചിരിക്കുന്നതെന്നും നടപടി ആവശ്യമില്ലാത്ത നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്നും ഖത്തര്‍ ഭരണകൂടം വ്യക്തമാക്കി.
ഇതോടെ പ്രതിസന്ധിക്ക് ഉടന്‍ അയവ് വരില്ലെന്ന് വ്യക്തമായി. ഖത്തറിന് 10 ദിവസത്തെ സമയമാണ് സൗദിയും യുഎഇയും ബഹ്‌റൈനും നല്‍കിയിരിക്കുന്നത്. എന്നാല്‍ നിര്‍ദേശങ്ങളടങ്ങിയ പട്ടിക ഖത്തര്‍ തള്ളിയതോടെ ഗള്‍ഫ് മേഖലയിലെ നയതന്ത്ര പ്രതിസന്ധിക്ക് ഉടന്‍ അയവ് വരില്ലെന്ന് ബോധ്യമായിരിക്കുകയാണ്.
ഖത്തറിനെ ശരിവയ്ക്കുന്നു
ഈ മാസം 22നാണ് സൗദിയുടെ നിര്‍ദേശങ്ങളടങ്ങിയ പട്ടിക ഖത്തറിന് ലഭിച്ചതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുടക്കം മുതല്‍ ഖത്തര്‍ എന്താണോ പറഞ്ഞിരുന്നത് അക്കാര്യം ശരിവയ്ക്കുകയാണ് പട്ടിക കൈമാറിയതിലൂടെ വ്യക്തമായതെന്ന് ഖത്തര്‍ വാര്‍ത്താ വിതരണ ഓഫീസ് ഡയറക്ടര്‍ ശൈഖ് സൈഫ് ബിന്‍ അഹ്മദ് അല്‍ഥാനി പറയുന്നു.
ഉപരോധം നിയമവിരുദ്ധം
ഖത്തറിനെതിരേ ചുമത്തിയ ഉപരോധം നിയമവിരുദ്ധമാണെന്നായിരുന്നു ഖത്തറിന്റെ പ്രധാന ആരോപണം. ഇക്കാര്യം ശരിവയ്ക്കുകയാണ് സൗദിയുടെ പട്ടിക ചെയ്യുന്നതെന്ന് ഖത്തര്‍ പറയുന്നു. ഖത്തറിന്റെ നയങ്ങള്‍ മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് നടക്കില്ലെന്നും സൈഫ് പറയുന്നു.
അമേരിക്കയും ബ്രിട്ടനും
ഖത്തറിനെതിരേ നടപടി സ്വീകരിക്കാന്‍ കാരണമായ കാര്യങ്ങളും ഖത്തര്‍ സ്വീകരിക്കേണ്ട നടപടികളും വ്യക്തമാക്കി പ്രത്യേക പട്ടിക തയ്യാറാക്കി സൗദി കൈമാറണമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പും ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറിയും സൗദിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പട്ടിക കൈമാറിയതിന് ശേഷം അേേമരിക്ക പ്രതികരിച്ചത്, ഗള്‍ഫിലെ പ്രശ്‌നം കുടുംബ കാര്യമാണെന്നും പുറത്തുനിന്നു ആരും ഇടപെടേണ്ട ആവശ്യമില്ലെന്നുമാണ്.
മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല
എന്നാല്‍ അമേരിക്കയും ബ്രിട്ടനും ആവശ്യപ്പെട്ട പ്രകാരമുള്ള മാനദണ്ഡങ്ങള്‍ സൗദിയും കൂട്ടരും കൈമാറിയ പട്ടിക പാലിക്കുന്നില്ലെന്നാണ് ഖത്തര്‍ പറയുന്നത്. അതേസമയം, ഖത്തര്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പട്ടിക പരിശോധിച്ചെന്നും ഔദ്യോഗികമായി ഉടന്‍ പ്രതികരിക്കുമെന്നുമാണ് ഖത്തര്‍ പറയുന്നത്. നിലവിലെ പ്രതികരണങ്ങള്‍ സര്‍ക്കാര്‍ മാധ്യമം പുറത്തുവിട്ടതാണ്.
ഖത്തര്‍ ഉടന്‍ പ്രതികരിക്കും
ഖത്തര്‍ പ്രതികരണത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. സൗദി കൈമാറിയ പട്ടിക പരിശോധിച്ച് വരികയാണ്. അനുയോജ്യമായ സമയത്ത് പ്രതികരണം തയ്യാറാക്കി കുവൈത്ത് സര്‍ക്കാരിന് കൈമാറുമെന്നു വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിന്റെ ശ്രമങ്ങള്‍
സൗദിയുടെ പട്ടികയെ വിമര്‍ശിച്ച് അമേരിക്കയിലെ ഖത്തര്‍ അംബാസഡറായ മിശ്അല്‍ ബിന്‍ ഹമദ് അല്‍ഥാനിയും രംഗത്തെത്തി. ജൂണ്‍ അഞ്ചിന് തുടങ്ങിയ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് ആണ് കഠിനമായ ശ്രമം നടത്തുന്നത്. അവര്‍ക്കാണ് സൗദിയും സഖ്യരാജ്യങ്ങളും ഖത്തര്‍ സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക കൈമാറിയത്.
പത്ത് ദിവസം പരിധി
13 ആവശ്യങ്ങളടങ്ങിയ പട്ടികയാണ് സൗദിയും കൂട്ടരും ഖത്തറിന് നല്‍കിയത്. പത്ത് ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണം, തുര്‍ക്കി സൈന്യത്തിന്റെ താവളം അടയ്ക്കണം, ഇറാന്‍ ബന്ധം അവസാനിപ്പിക്കണം തുടങ്ങിയവയാണ് പട്ടികയിലെ പ്രധാന ആവശ്യങ്ങള്‍.
പിന്തുണ നല്‍കരുത്
മുസ്ലിം ബ്രദര്‍ഹുഡ്, ഹിസ്ബുല്ല, അല്‍ഖാഇദ, ഐസിസ് തുടങ്ങിയ സംഘങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടിക അംഗീകരിച്ചാല്‍ ഖത്തര്‍ സ്വീകരിക്കേണ്ട നടപടികളും സൗദിയും കൂട്ടരും വിശദീകരിച്ചിട്ടുണ്ട്.
നടപടികള്‍ ഇങ്ങനെ
അതായത്, പട്ടിക അംഗീകരിച്ച ശേഷമുള്ള ആദ്യത്തെ ഒരു വര്‍ഷം സ്വീകരിച്ച നടപടികള്‍, ആ വര്‍ഷത്തെ ഓരോ മാസവും അവലോകനം ചെയ്യണം. രണ്ടാമത്തെ വര്‍ഷം മൂന്ന് മാസം കൂടുമ്പോള്‍ അവലോകനം ചെയ്യണം, പത്ത് വര്‍ഷം വരെ വാര്‍ഷിക അവലോകനം നടത്തി ഭീകരതയെ ഖത്തര്‍ പിന്തുണയ്ക്കുന്നില്ലെന്ന് ഉറപ്പു നല്‍കണമെന്നും സൗദി ആവശ്യപ്പെട്ടിട്ടുണ്ട്.
ഖത്തര്‍ നഷ്ടപരിഹാരം നല്‍കണം
ഖത്തര്‍ ഭീകരവാദികളെ പിന്തുണച്ചതിന്റെ ഫലമായി മേഖലയിലെ അറബ് രാജ്യങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തിന് നഷ്ടപരിഹാരം ഖത്തര്‍ നല്‍കണമെന്നും പട്ടികയിലുണ്ട്. എന്നാല്‍ ഖത്തര്‍ പട്ടിക തള്ളിയാല്‍ സൗദിയും യുഎഇയും ബഹ്‌റൈനും എന്തു നടപടി സ്വീകരിക്കുമെന്ന് പട്ടികയില്‍ വ്യക്തമല്ല. ജിസിസി അംഗത്വം വരെ ഖത്തര്‍ ഒഴിവാക്കുന്ന സാഹചര്യത്തിലേക്കാണ് ഗള്‍ഫ് പ്രതിസന്ധിയുടെ പോക്ക്.