ഖത്തര്‍ പ്രതിസന്ധി ഉടന്‍ തീരും; ജിസിസി ഉച്ചകോടി മാറ്റില്ല, ഗള്‍ഫില്‍ തിരക്കിട്ട നീക്കങ്ങള്‍
ഗള്‍ഫ് പ്രതിസന്ധി ഉടന്‍ തീരുമെന്നാണ് അഹ്മദ് അല്‍ ജറല്ല പറയുന്നത്. കുവൈത്തിലെ നിരവധി പത്രങ്ങളുടെയും മാഗസിനുകളുടെയും എഡിറ്ററാണ് ജറല്ല.
റിയാദ്: ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് ആറ് മാസത്തോട് അടുക്കുന്നു. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രതിസന്ധി അടുത്തൊന്നും അവസാനിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാം മാറാന്‍ പോകുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടത്തുന്ന നീക്കങ്ങള്‍ വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് കുവൈത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ച ജിസിസി വാര്‍ഷിക സമ്മേളനം മാറ്റേണ്ടി വരില്ലെന്നും തീരുമാനിച്ചുറപ്പിച്ച പോലെ നടക്കുമെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. ഗള്‍ഫ് ലോകത്ത് അണിയറയില്‍ നടക്കുന്ന ചര്‍ച്ചകളെ പറ്റി വിശദീകരിക്കാം...
സൗദി ആഡംബര ജയിലില്‍ മാധ്യമപ്രവര്‍ത്തക കടന്നു; കണ്ണുതള്ളിയ അവര്‍ പറഞ്ഞത്... പതിഞ്ഞ സ്വരം
തമ്മിലടിച്ചത് സൗദിയും ഖത്തറും; നേട്ടം കൊയ്തത് ഇന്ത്യ, ഇന്ത്യയിലേക്കെത്തുക കോടികള്‍!!
അഹ്മദ് അല്‍ ജറല്ല പറയുന്നു
കുവൈത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അഹ്മദ് അല്‍ ജറല്ലയെ ഉദ്ധരിച്ച് ജര്‍മന്‍ വാര്‍ത്താ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ തീരുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇത് എത്രത്തോളം വിശ്വാസത്തിലെടുക്കാം എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്.
വിശ്വസിക്കാന്‍ പ്രയാസം
കഴിഞ്ഞ ദിവസംവരെ സൗദി സഖ്യവും ഖത്തറും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യില്ലെന്ന തരത്തിലാണ് ഇതുവരെ സംസാരിച്ചത്. കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോകവെയാണ് മാധ്യമപ്രവര്‍ത്തകന്‍ എല്ലാം അവസാനിക്കുന്നുവെന്ന് പറയുന്നത്. സ്വാഭാവികമായും വിശ്വസിക്കാന്‍ പ്രയാസമാണ്.
ഭരണകൂടവുമായി അടുത്ത ബന്ധം
പക്ഷേ, അഹ്മദ് അല്‍ ജറല്ല കുവൈത്തി ഭരണകൂടവുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന വ്യക്തിയാണ്. കുവൈത്ത് ആണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ ശ്രമങ്ങള്‍ നടത്തുന്നത്. ഡിസംബറിലാണ് ജിസിസി രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ഇങ്ങനെ ഒരു സാഹചര്യം ആദ്യം
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രശ്‌നം രൂക്ഷമായി നടക്കുന്നതിനാല്‍ ജിസിസി വാര്‍ഷിക യോഗം നടക്കില്ലെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. 1981ല്‍ രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് വാര്‍ഷിക യോഗം ജിസിസി രാജ്യങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഇത് സംഭവിക്കാന്‍ പാടില്ലെന്നു കണ്ട് കുവൈത്ത് സമവായ നീക്കങ്ങളുമായി കഠിന ശ്രമത്തിലാണ്.
ജറല്ലയെ കുറിച്ച്
ഗള്‍ഫ് പ്രതിസന്ധി ഉടന്‍ തീരുമെന്നാണ് അഹ്മദ് അല്‍ ജറല്ല പറയുന്നത്. കുവൈത്തിലെ നിരവധി പത്രങ്ങളുടെയും മാഗസിനുകളുടെയും എഡിറ്ററാണ് ജറല്ല. കുവൈത്ത് പ്രതിനിധി സംഘത്തിന്റെ ഭാഗമായി സൗദി തലസ്ഥാനത്ത് എത്തിയപ്പോഴാണ് അദ്ദേഹം ജര്‍മന്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയത്.
ഖത്തര്‍ പങ്കെടുക്കുമെന്ന്
അതേസമയം, ജിസിസി ഉച്ചകോടി നടക്കുന്നത് സംബന്ധിച്ച് കുവൈത്ത് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജിസിസി സെക്രട്ടേറിയറ്റും വിഷയത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, ജിസിസി യോഗം നടക്കുമെന്നും ഖത്തര്‍ പങ്കെടുക്കുമെന്നുമാണ് ജറല്ല പറയുന്നത്.
ബഹ്‌റൈനും കുവൈത്തും പറയുന്നത്
ഖത്തര്‍ പങ്കെടുക്കുകയാണെങ്കില്‍ ജിസിസി യോഗത്തിന് തങ്ങളെത്തില്ലെന്നാണ് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുമോ എന്ന ആശങ്ക ഉയര്‍ന്നത്. എല്ലാവരും പങ്കെടുത്താല്‍ മാത്രമേ ഉച്ചകോടി നടക്കൂവെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ജിസിസി
1981ല്‍ രൂപീകരിച്ച ജിസിസിയില്‍ ആറ് രാജ്യങ്ങളാണുള്ളത്. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. മേഖലയുടെ സാമ്പത്തിക, സുരക്ഷാ, സാംസ്‌കാരിക, സഹകരണ സംഘമായിട്ടാണ് ജിസിസി പ്രവര്‍ത്തിക്കുന്നത്. മേഖല നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാന്‍ എല്ലാവര്‍ഷവും അവസാനത്തില്‍ ജിസിസി യോഗം ചേരാറുണ്ട്.
തീരാത്ത പൊല്ലാപ്പ്
ജൂണ്‍ അഞ്ച് മുതലാണ് ജിസിസിയുടെ നിലനില്‍പ്പ് ഭീഷണിയിലായത്. ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഉപരോധം ചുമത്തുകയായിരുന്നു. കുവൈത്തും ഒമാനും ആരുടെയും പക്ഷം പിടിച്ചിട്ടില്ല. കുവൈത്താണ് പരിഹാര ശ്രമങ്ങളുമായി രംഗത്തുള്ളത്.
സൗദി മന്ത്രി പറയുന്നത്
ഈ വര്‍ഷത്തെ ജിസിസി ഉച്ചകോടി നടക്കേണ്ടത് കുവൈത്തിലാണ്. ഖത്തറുമായുള്ള പ്രശ്‌നം വളരെ ചെറുതാണെന്ന് അടുത്തിടെ സൗദി വിദേശകാര്യ മന്ത്രി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗള്‍ഫിലെ ജനങ്ങള്‍ക്കിടയില്‍ ഖത്തര്‍ പ്രശ്‌നം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഖത്തറിലെ ഭരണകൂടത്തെ അട്ടിമറിക്കല്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും തങ്ങളുടെ നിലപാട് ഭീകരവാദത്തിനെതിരേയാണെന്നും സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ പറഞ്ഞിരുന്നു.