ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തത് സൗദി സഖ്യരാജ്യങ്ങള്‍? തെളിവുണ്ടെന്ന്! ഞെട്ടിപ്പിച്ച് ഖത്തർ
ദോഹ: ഖത്തര്‍ പ്രതിസന്ധി അതി സങ്കീര്‍ണമായ ഘട്ടങ്ങളിലേക്കാണ് കടക്കുന്നത്. രണ്ട് പക്ഷവും വിട്ടുവീഴ്ചയില്ലാതെ തുടരുമ്പോള്‍ ലോകം തന്നെ സ്തംഭിച്ച് നില്‍ക്കുകയാണ്. അതിനിടെയാണ് ഖത്തര്‍ അതി ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കുന്നത്.
ഖത്തര്‍ അമീറിന്റേത് എന്ന പേരില്‍ ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ട പ്രസ്താവനയായിരുന്നു എല്ലാ പ്രശ്‌നങ്ങളുടേയും തുടക്കം. തങ്ങളുടെ വാര്‍ത്താ ഏജന്‍സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നായിരുന്നു അതിന് ഖത്തര്‍ നല്‍കിയ വിശദീകരണം.
ആരാണ് ഖത്തറിന്റെ വാര്‍ത്താ ഏജന്‍സി വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്? അതിന് പിന്നില്‍ റഷ്യ ആണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. എന്നാല്‍ ഇപ്പോള്‍ ഖത്തര്‍ നടത്തിയിരിക്കുന്നത് അതിലും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്.

ഖത്തര്‍ അമീറിന്‌റെ പ്രസ്താവന?
ഇറാനേയും ഹമാസിനേയും ഹിസ്ബുള്ളയേയും പിന്തുണച്ചുകൊണ്ടായിരുന്നു മെയ് 23 ന് ഖത്തര്‍ ന്യൂസ് ഏജന്‍സിയില്‍ അമീറിന്റേത് എന്ന പേരില്‍ പ്രസ്താവന വന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാലാവധി തികക്കില്ലെന്നും ഈ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഹാക്ക് ചെയ്യപ്പെട്ടു
സംഗതി വിവാദമാകും മുമ്പ് തന്നെ ഖത്തര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. തങ്ങളുടെ വാര#ത്താ ഏജന്‍സിയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു വിശദീകരണം.

അമേരിക്കയും സമ്മതിച്ചു
വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ട വിവരം ഖത്തര്‍ ഉടനടി അമേരിക്കയേയും അറിയിച്ചിരുന്നു. അമേരിക്കയില്‍ നിന്ന് എഫ്ബിഐയുടെ പ്രത്യേക സംഘം എത്തി ഇക്കാര്യം പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തതാണ്. എന്നിട്ടും കാര്യങ്ങള്‍ കൈവിട്ടുപോയി.

ജൂണ്‍ 5 എന്ന കറുത്ത ദിനം
ഖത്തറിന്റെ വിശദീകരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ ആയിരുന്നു സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധങ്ങള്‍ വിഛേദിച്ചത്. ജൂണ്‍ അഞ്ചിനായിരുന്നു പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

ഹാക്കിങ്ങിന് പിന്നില്‍
ഇപ്പോള്‍ ഖത്തറിനെതിരെ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്കാണ് ഹാക്കിങ് സംബന്ധിച്ച അന്വേഷണം എത്തി നില്‍ക്കുന്നത് എന്നാണ് ഖത്തര്‍ പുറത്ത് വിടുന്ന വിവരം. ഇത് സംബന്ധിച്ച് നിര്‍ണായകമായ തെളിവുകളും ലഭിച്ചിട്ടുണ്ടത്രെ.

ഐ ഫോണുകള്‍ കണ്ടെത്തി?
ഖത്തര്‍ ന്യൂസ് ഏജന്‍സിയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ച ഐ ഫോണുകളുടെ ലോക്കേഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഖത്തര്‍ അറ്റോര്‍ണി ജനറല്‍ അലി ബിന്‍ ഫെതിയാസ് അല്‍ മാരി വ്യക്തമാക്കിയിരിക്കുന്നത്. അത് എവിടെയാണെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്.

രാജ്യങ്ങളുടെ പേര് പറയില്ലേ...
ഖത്തറിന് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുമായാണ് ആ ഐ ഫോണുകള്‍ക്ക് ബന്ധം എന്ന് മാത്രമായിരുന്നു അറ്റോര്‍മി ജനറലിന്റെ വെളിപ്പെടുത്തല്‍. സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജീപ്ത് തുടങ്ങിയ രാജ്യങ്ങളായിരുന്നു ഖത്തറുമായി എല്ലാ ബന്ധങ്ങളും വിഛേദിച്ചത്.

ആരാണ് പിന്നില്‍?
എല്ലാ തെളിവുകളും തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഖത്തറിന്റെ വാദം. എന്നാല്‍ ഈ ഹാക്കിങ്ങിന് പിന്നില്‍ ആ രാജ്യങ്ങള്‍ തന്നെ ആണോ അതോ ഏതെങ്കിലും വ്യക്തികളാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അറ്റോര്‍മി ജനറല്‍ തയ്യാറായിട്ടില്ല.

എല്ലാത്തിനേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും
സൈബര്‍ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിയമങ്ങളുണ്ട്. തങ്ങളുടെ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനിയും വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയുടെ പേര്
ഖത്തര്‍ ഹാക്കിങ്ങിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണ് എന്ന നിലപാടായിരുന്നു തുടക്കം മുതല്‍ അമേരിക്ക സ്വീകരിച്ചത്. അതേ സമയം തന്നെ ഖത്തറിനെതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുകയും ചെയ്തു.












Click it and Unblock the Notifications