സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്
Recommended Video
ദുബായ്: രണ്ടര വര്‍ഷത്തോളമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമെന്ന് സൂചന. കുവൈത്ത് നടത്തി വന്ന മധ്യസ്ഥ ശ്രമങ്ങള്‍ വിജയം കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയുടെയും യുഎഇയുടെയും ബഹ്റൈന്റെയും താരങ്ങള്‍ എത്തും. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണിത്.
2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദിയും യുഎഇയും ബഹ്റൈനും ഈജ്പിതും ഉപരോധം പ്രഖ്യാപിച്ചത്. ശേഷം ഒരുതരത്തിലുള്ള ബന്ധങ്ങളും ഈ രാജ്യങ്ങള്‍ ഖത്തറുമായുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. ഗള്‍ഫിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലെ വിശദാംശങ്ങള്‍ ഇങ്ങനെ...
സമാധാനത്തിന് ആക്കംകൂട്ടി ഫുട്ബോള്‍
കുവൈത്ത് നടത്തി വരുന്ന മധ്യസ്ഥ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. ഇതിന്റെ ഭാഗമായിട്ടാണ് ദോഹയില്‍ നടക്കുന്ന ഗള്‍ഫ് ഫുട്ബോള്‍ കപ്പിന് താരങ്ങള്‍ എത്തുന്നത്. ഫുട്ബോള്‍ മല്‍സരം അവസരമാക്കി ഉപയോഗിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമങ്ങള്‍.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍
സൗദിയെയും ഖത്തറിനെയും കേന്ദ്രീകരിച്ചുള്ള മധ്യസ്ഥ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സൗദി അറേബ്യ ഖത്തറുമായി അടുക്കാന്‍ തയ്യാറായാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളും നിലപാട് മയപ്പെടുത്തിയേക്കുമെന്നാണ് വിശ്വാസം. യുഎഇ ചര്‍ച്ചയില്‍ പിന്നീട് പങ്കാളികളാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദോഹയില്‍ എത്തുമെന്ന് ടീമുകള്‍
ഈ മാസമാണ് ദോഹയില്‍ ഗള്‍ഫ് ഫുട്ബോള്‍ നടക്കുന്നത്. സൗദി, യുഎഇ, ബഹ്റൈന്‍ ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ദോഹയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മധ്യസ്ഥ ചര്‍ച്ചയുടെ വിജയമായി കണക്കാക്കുന്നു. മധ്യസ്ഥ ശ്രമങ്ങള്‍ ഉടന്‍ വിജയത്തിലെത്തുമെന്ന് കഴിഞ്ഞാഴ്ച ചില സൂചനകള്‍ ലഭിച്ചിരുന്നു.
ആദ്യ സൂചന ഇങ്ങനെ
ഖത്തര്‍ ഗള്‍ഫിലെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അമേരിക്കയിലെ സൗദി ഉദ്യോഗസ്ഥന് കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ഫുട്ബോള്‍ താരങ്ങള്‍ ദോഹയിലേക്ക് പോകാന്‍ തീരുമാനിച്ചത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഗള്‍ഫിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൗദിയുടെ നീക്കങ്ങള്‍
അയല്‍ രാജ്യങ്ങളുമായുള്ള തര്‍ക്ക വിഷയങ്ങളില്‍ നിന്ന് പിന്മാറാന് സൗദി ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അരാംകോയുടെ ഓഹരി വിപണിയില്‍ വയ്ക്കുന്ന പശ്ചാത്തലത്തിലാണിത്. ആദ്യ പടിയായി ഖത്തറുമായുള്ള ഭിന്നത ഒഴിവാക്കുകയാണ്. ശേഷം യമന്‍ യുദ്ധം അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ആദ്യം വേണ്ടത് രാഷ്ട്രീയ സ്ഥിരത
ഗള്‍ഫ് മേഖലയില്‍ രാഷ്ട്രീയ സ്ഥിരതയുണ്ടെങ്കില്‍ മാത്രമേ സാമ്പത്തികമായി മെച്ചമുണ്ടാകൂ എന്ന നിഗമനത്തിലാണ് പുതിയ നീക്കങ്ങള്‍. രാഷ്ട്രീയ അസ്ഥിരത നിലനിന്നാല്‍ വിദേശ നിക്ഷേപകര്‍ മുഖംതിരിക്കുമെന്ന് ഗള്‍ഫ് നേതാക്കള്‍ കരുതുന്നു. തുടര്‍ന്നാണ് വിവാദ വിഷയങ്ങള്‍ അവസാനിപ്പിക്കാന്‍ നീക്കം ഊര്‍ജിതമാക്കിയത്.
ഖത്തര്‍ ചില ചുവടുകള്‍ വച്ചു
അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഖത്തര്‍ ചില ചുവടുകള്‍ വച്ചിട്ടുണ്ടെന്ന് സൗദി ഉദ്യോഗസ്ഥന് പറഞ്ഞു. യമനില്‍ നിന്ന യുഎഇ സൈന്യം ഏറെ കുറെ പിന്മാറിയിട്ടുണ്ട്. ഇറാനുമായുള്ള തര്‍ക്കം മുറുകുന്നത് ഒഴിവാക്കാനും ആലോചന നടക്കുന്നുണ്ടത്രെ.
പ്രധാനമായും രണ്ടു പ്രശ്നങ്ങള്‍
ഗള്‍ഫില്‍ പ്രധാനമായും രണ്ടു പ്രശ്നങ്ങളാണുള്ളത്. ഒന്ന് ഖത്തര്‍ ഉപരോധമാണ്. മറ്റൊന്ന് യമന്‍ യുദ്ധവും. രണ്ടിലും ഇറാന്റെ റോളുണ്ട്. യമനിലെ ഹൂത്തി വിമതര്‍ക്ക് ഇറാന് പിന്തുണ നല്‍കുന്നുവെന്നാണ് ആരോപണം. ഖത്തര്‍ ഇറാനുമായി അടുപ്പം പുലര്‍ത്തുന്നതാണ് മറ്റൊരു വിവാദം.
വിവാദമായി ഇറാന്റെ സാന്നിധ്യം
ഗള്‍ഫ് രാജ്യങ്ങളില്‍ അസ്ഥിരതയുണ്ടാക്കാനും ഭീകര പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ഇറാന് ശ്രമിക്കുന്നുണ്ടെന്നാണ് സൗദി സഖ്യരാജ്യങ്ങള്‍ പറയുന്നത്. ഗള്‍ഫില്‍ അടുത്തിടെ നടന്ന ചില ആക്രമണങ്ങള്‍ക്ക് പിന്നിലും ഇറാനാണെന്ന് സംശയമുണ്ട്. ഇറാനുമായി ഖത്തര്‍ ചേര്‍ന്ന് നില്‍ക്കുന്നത് അംഗീകരിക്കില്ലെന്നാണ് ഉപരോധം ചുമത്തിയ രാജ്യങ്ങള്‍ പറഞ്ഞത്.
കുവൈത്തിന്റെ റോള്‍
കുവൈത്തിന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമം നേരത്തെ നടന്നിരുന്നു. അമേരിക്ക ഇപ്പോള്‍ മധ്യസ്ഥ ശ്രമത്തില്‍ സജീവമല്ല. എന്നാല്‍ കുവൈത്ത് പ്രധാന പങ്ക് ഇപ്പോഴും വഹിക്കുന്നുണ്ടെന്ന് ഗള്‍ഫ് ഉദ്യോഗസ്ഥന് ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധിയില്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിച്ച രാജ്യങ്ങളാണ് കുവൈത്തും ഒമാനും.
ഇത് ശുഭസൂചന
നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് ദോഹയില്‍ ഗള്‍ഫ് ഫുട്ബോള്‍ കപ്പ് മല്‍സരം. ഖത്തറില്‍ നടക്കുന്നതിനാല്‍ സൗദിയും സഖ്യരാജ്യങ്ങളും പങ്കെടുക്കില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അവര്‍ പങ്കെടുക്കുമെന്ന് പ്രസ്താവന ഇറക്കി. ഇത് ശുഭസൂചനയാണെന്ന് ഗള്‍ഫിലെ നിരീക്ഷകര്‍ പറയുന്നു.
പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നു; ഇസ്രായേലിലേക്ക് 200 റോക്കറ്റുകള്‍, അലാറം മുഴങ്ങി