1.4 കോടി ഡോളര്‍, 10000 വീടുകള്‍... സഹായം നീട്ടി ഖത്തര്‍, ഒടുവില്‍ അമീര്‍ നേരിട്ട് തുര്‍ക്കിയിലേക്ക്
ദുരന്ത ശേഷം തുര്‍ക്കിയിലെത്തുന്ന ആദ്യ വിദേശനേതാവാണ് ഖത്തര്‍ അമീര്‍

ദോഹ: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം വിതച്ച കെടുതി ലോകം കണ്ടതാണ്. 50000ത്തോളം പേര്‍ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. ലോക രാഷ്ട്രങ്ങളെല്ലാം ഇരുരാജ്യങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകര്‍ ദുരന്ത ഭൂമിയില്‍ സജീവമാണ്. ഈ വേളയിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി തുര്‍ക്കിയിലേക്ക് പോകുന്നത്. ഭൂകമ്പമുണ്ടായ ശേഷം തുര്‍ക്കിയിലെത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് ഖത്തര്‍ അമീര്‍.
കോടികളുടെ സഹായം പ്രഖ്യാപിച്ച തൊട്ടുപിന്നാലെയാണ് അമീറിന്റെ സന്ദര്‍ശനം. ഇതിന് പിന്നില്‍ മറ്റൊരു കടപ്പാടിന്റെ കഥ കൂടിയുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു...

സ്വന്തമായി 1.4 കോടി ഡോളര്‍
ഖത്തര്‍ അമീര്‍ സ്വന്തമായി 1.4 കോടി ഡോളറാണ് തുര്‍ക്കിയിലേക്ക് സംഭാവന നല്‍കിയത്. കൂടാതെ തുര്‍ക്കിയിലേക്കും സിറിയയിലേക്കുമായി 10000 മൊബൈല്‍ വീടുകളും നല്‍കി. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനുമായി ഖത്തര്‍ അമീര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം തുര്‍ക്കിയിലേക്ക് തിരിച്ചിരിക്കുന്നു. കൂടെ വന്‍ പ്രതിനിധി സംഘവുമുണ്ട്.

ഖത്തറിലെ തുര്‍ക്കി സൈന്യം
തുര്‍ക്കിയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ ഇടപാടുകള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. ഖത്തറില്‍ ക്യാമ്പ് ചെയ്യുന്ന വിദേശ സൈനികരില്‍ തുര്‍ക്കിയുടേതുമുണ്ട്. തുര്‍ക്കി സൈന്യത്തിന് പ്രത്യേക ക്യാമ്പ് ദോഹയിലുണ്ട്. 3000 തുര്‍ക്കി സൈനികരാണ് ഖത്തറിലുള്ളതത്രെ.

ഉപരോധ കാലത്ത്
തുര്‍ക്കിയോട് ഖത്തറിന് ഏറെ കടപ്പാടുകളുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിലൊന്ന് ഖത്തറിന്റെ രാജകുടുംബത്തിന്റെ സുരക്ഷയ്ക്കായി നിലയുറപ്പിച്ചിട്ടുള്ള തുര്‍ക്കി സൈന്യത്തിന്റെ സാന്നിധ്യമാണ്. മറ്റൊന്ന്, സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തറിനെ സഹായിക്കാനെത്തിയ രാജ്യങ്ങളില്‍ മുന്നിലായിരുന്നു തുര്‍ക്കി.

പുതിയ ഇസ്ലാമിക സഖ്യം
2017ലാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. ഈ വേളയില്‍ ഇസ്ലാമിക രാഷ്ട്രങ്ങളുടെ പുതിയ ചേരി രൂപപ്പെടുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഖത്തര്‍, തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയാണ് അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ സൗദി സഖ്യം ഉപരോധം പിന്‍വലിച്ചതോടെ ഇത്തരം നീക്കങ്ങളുണ്ടായില്ല.

തുര്‍ക്കിയുടെ വരവ്
ഇസ്ലാമിക രാജ്യങ്ങളിലെ മേല്‍ക്കോയ്മയ്ക്ക് ശ്രമിക്കുന്ന രാജ്യങ്ങളാണ് സൗദിയും ഇറാനും തുര്‍ക്കിയും. സുന്നി വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള രാജ്യങ്ങളാണ് സൗദിയും തുര്‍ക്കിയും. ഷിയാ വിഭാഗത്തിന് സ്വാധീനമുള്ള രാജ്യമാണ് ഇറാന്‍. പ്രവാചകന്‍ മുഹമ്മദിന്റെ വിയോഗ ശേഷം പണ്ഡിതന്മാര്‍ക്കിയില്‍ വ്യത്യസ്തമായ ആശയധാര രൂപപ്പെടുകയും ഇവയെ പിന്തുണയ്ക്കുന്ന ഭരണകൂടങ്ങളുണ്ടാവുകയും ചെയ്തു. ഇതില്‍ ശക്തിപ്പെട്ട രാജ്യങ്ങളിലൊന്ന് തുര്‍ക്കിയായിരുന്നു.

ഉര്‍ദുഗാന്റെ ഉയര്‍ച്ച
തുര്‍ക്കിയുടെ മേല്‍ക്കോയ്മ പിന്നീട് ഇല്ലാതാകുകയും സൗദി വലിയ സാമ്പത്തിക ശക്തിയായി മുസ്ലിം രാജ്യങ്ങളില്‍ ഉയരുകയും ചെയ്തു. നിരന്തരം സൈനിക അട്ടിമറകള്‍ക്കും മറ്റും വിധേയമായ തുര്‍ക്കിയില്‍ സുസ്ഥിര ഭരണം ശക്തമായത് ഉര്‍ദുഗാന്‍ അധികാരത്തിലെത്തിയതോടെയാണ്. അദ്ദേഹത്തിന്റെ ഇസ്ലാമിസ്റ്റ് ചിന്താഗതിയെ വിമര്‍ശിക്കുന്നവരും നിരവധിയാണ്. അധികാരത്തില്‍ തുടരാന്‍ അദ്ദേഹം നടത്തിയ നീക്കവും വലിയ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.

ഖത്തര്‍ അമീര്‍ ആദ്യ നേതാവ്
സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ച വേളയില്‍ ഖത്തറിനെ സഹായിക്കാന്‍ തുര്‍ക്കി എത്തിയതും ഈ അധികാര വടംവലിയുടെ ഭാഗമയാരുന്നു. അതുകൊണ്ടുതന്നെ ഖത്തര്‍ എപ്പോഴും തുര്‍ക്കിയുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. തുര്‍ക്കി പ്രതിസന്ധിയിലായപ്പോള്‍ സഹായം എത്തിച്ചവരുടെ പട്ടികയില്‍ ആദ്യം ഖത്തറായിരുന്നു. ദുരന്ത ശേഷം തുര്‍ക്കിയിലേക്ക് ആദ്യമെത്തുന്ന വിദേശ നേതാവ് ഖത്തര്‍ അമീര്‍ ആയത് വലിയ വാര്‍ത്തയാകുന്നതും അതുകൊണ്ടുതന്നെ.












Click it and Unblock the Notifications