സൗദി കിരീടാവകാശിക്കു പിന്നാലെ ഖത്തര്‍ അമീറും യുഎസ്സില്‍; ഏപ്രിൽ 10ന് ട്രംപിനെ കാണും
വാഷിംഗ്ടണ്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും യു.എസ്സിലെത്തി. ആദ്യ ദിവസം ഫ്‌ളോറിഡയിലെത്തിയ ഖത്തര്‍ അമീര്‍ യു.എസ് സെന്‍ട്രല്‍ കമാന്റ് കമാന്‍ഡര്‍ ജനറല്‍ ജോസഫ് വോട്ടെലുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി.
ഖത്തറിലെ യുഎസ് വ്യോമതാവളം ഉപേക്ഷിക്കുന്നതിനെ കുറച്ച് യുഎസ് ആലോചിച്ചുവരികയാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഖത്തര്‍ അമീറും യുഎസ് കമാന്‍ഡറും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. വാര്‍ത്ത അമേരിക്കന്‍ സൈന്യം നിഷേധിച്ചിരുന്നു.വ്യോമതാവളമായ മക്ക്ഡില്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഖത്തര്‍ അമീറിനെ ജോസഫ് വോട്ടെലിനു പുറമെ, ഖത്തര്‍ അംബാസഡര്‍, മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഏപ്രില്‍ 10ന് ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തും.
ഖത്തര്‍ ഉപരോധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ഖത്തര്‍ അമീര്‍ ട്രംപിനെ കാണുന്നത്. ഖത്തറിനെതിരായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍ ഡി സയില്‍ ഏപ്രില്‍ ആദ്യത്തില്‍ വിളിച്ചു ചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവയ്‌ക്കേണ്ടി വന്നിരുന്നു. ഗള്‍ഫ് രാഷ്ട്രത്തലവന്‍മാര്‍ തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചയില്‍ പുരോഗതിയുണ്ടാവാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
യു.എസ് സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയുമായും ഈ വിഷയം ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. ഖത്തര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചയ്ക്ക് അദ്ദേഹം സന്നദ്ധത അറിയിച്ചതായാണ് വിവരം. ഉപരോധത്തെ കുറിച്ച് ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് ഖത്തര്‍ അമീര്‍ നേരത്തേ വ്യക്തമാക്കിയിരുന്നുവെങ്കിലും ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു സൗദി-യു.എ.ഇ സഖ്യത്തിന്റെ നിലപാട്. ഗള്‍ഫ് പ്രതിസന്ധിക്ക് ഒരു മാസത്തിനകം തന്നെ ട്രംപ് പരിഹാരം കാണുമെന്ന് യു.എസ് ദേശീയ സുരക്ഷാ സമിതി വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദുമായി അടുത്ത ദിവസം ട്രംപ് ചര്‍ച്ച നടത്തും.
ട്രംപിന് മനം മാറ്റം; യുഎസ് സൈന്യം സിറിയയില്‍ തുടരും, തീരുമാനം സുരക്ഷാ ഉപദേഷ്ടാക്കളെ കണ്ടതിന് ശേഷം