ഖത്തറില്‍ എട്ട് ലക്ഷം പേരുടെ ജീവന്‍ അപകടത്തില്‍; നടപടിയില്ലെങ്കില്‍ ദുരന്തം, ഞെട്ടുന്ന റിപ്പോര്‍ട്ട്
ലോകകപ്പുമായി ബന്ധപ്പെട്ട ജോലിക്കിടെ മരിച്ചവരുടെ കണക്ക് അവസാനമായി ഖത്തര്‍ പുറത്തുവിട്ടത് 2012ലാണ്.
ദോഹ: ഖത്തറിനെതിരേ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഖത്തര്‍ സംബന്ധിച്ച് ആശ്ചര്യമുണര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഖത്തറിലെ പല കാര്യങ്ങളും പുറത്തുവരുന്നില്ലെന്നും മൂടിവയ്ക്കുകയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ഖത്തറില്‍ എട്ട് ലക്ഷം പേരുടെ ജീവന്‍ അപകടത്തിലാണെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.
ഖത്തറിനെതിരേ സൗദിയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചിട്ട് നാലുമാസത്തോട് അടുക്കുന്നു. മുട്ടുമടക്കാന്‍ ഇതുവരെ ഖത്തര്‍ തയ്യാറായിട്ടില്ല. 2022ല്‍ ഖത്തറിലാണ് ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം. അത് ഖത്തറിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകും. ഈ ഘട്ടത്തിലാണ് വിവാദമാകുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഖത്തര്‍ ഒരുങ്ങുന്നു
ലോകകപ്പിനുള്ള ഒരുക്കം ഖത്തര്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പുതിയ സൗകര്യങ്ങള്‍ ഒരുക്കുകയാണിപ്പോള്‍. സ്‌റ്റേഡിയവും മറ്റു സൗകര്യങ്ങളും ഏറെകുറെ ഖത്തറില്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുമുണ്ട്.
വിദേശ തൊഴിലാളികള്‍
വിദേശികളായ തൊഴിലാളികളാണ് ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ളത്. ഇവരുടെ ജീവന്‍ അപകടത്തിലാക്കുന്ന നീക്കങ്ങള്‍ ഖത്തറില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കടുത്ത ചൂട്
ഏതാണ്ട് എട്ട് ലക്ഷത്തോളം വിദേശി തൊഴിലാളികള്‍ ഖത്തറില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കടുത്ത ചൂട് അനുഭവപ്പെടുമ്പോഴും ഇവര്‍ ജോലിയില്‍ മുഴുകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് അമേരിക്ക കേന്ദ്രമായുള്ള ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.
പുതിയ നിയമം കൊണ്ടുവരണം
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഖത്തര്‍ പുതിയ നിയമം കൊണ്ടുവരണമെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ ആവശ്യം. നിരവധി തൊഴിലാളികള്‍ ഖത്തറില്‍ ജോലിക്കിടെ മരിക്കുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നു.
മരണങ്ങള്‍ ആരുമറിയുന്നില്ല
ഇത്തരം മരണങ്ങള്‍ പുറംലോകം അറിയുന്നില്ല. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. ശേഷം കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തണമെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെടുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമെന്നും സംഘടന പറയുന്നു.
സൗദിയുടെ ആരോപണം ശരിവയ്ക്കുന്നു
ഖത്തറിനെതിരേ സൗദിയും യുഎഇയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് മനുഷ്യാവകാശ സംഘടനയുടെ നിലപാടും. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാതെ ആണ് ലക്ഷക്കണക്കിന് ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നത്.
ശക്തമായ നടപടി
ഖത്തറിലെ തൊഴിലാളികളെ ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പ്രതിനിധി നിക്കോളാസ് മക് ഗീഹാന്‍ ഫിഫയോട് ആവശ്യപ്പെട്ടു.
പ്രധാന ചോദ്യങ്ങള്‍ ഇവയാണ്
ഹ്യൂമണ്‍റൈറ്റ്‌സ് വാച്ച് ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്. 2012ന് ശേഷം സ്‌റ്റേഡിയങ്ങളുടെ ജോലിക്കിടെ എത്ര തൊഴിലാളികള്‍ മരിച്ചു. അവര്‍ എങ്ങനെയാണ് മരിച്ചത്-ഇക്കാര്യത്തില്‍ മറുപടി വേണമെന്ന് സംഘടന പറയുന്നു.
ക്രമീകരണം വരുത്താറുണ്ട്
എന്നാല്‍ ഖത്തര്‍ എല്ലാ വര്‍ഷവും ചൂട് കൂടുന്ന വേളയില്‍ ജോലിസമയത്തില്‍ ക്രമീകരണം വരുത്താറുണ്ട്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ പകല്‍ 11.30നും മൂന്നിനുമിടയില്‍ ജോലി ചെയ്യാന്‍ പാടില്ല. പക്ഷേ, ഇതു പോരെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ നിലപാട്.
50 ഡിഗ്രി സെല്‍ഷ്യസ്
ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരും ചൂട്. എന്നാല്‍ അതിന് ശേഷമുള്ള മാസങ്ങളിലും ചൂട് കുറവില്ലെന്നാണ് സംഘടനയുടെ ആരോപണം.
സംഘടന പറയുന്നു
ഇപ്പോള്‍ ഖത്തറിലെ താപനില 30 ഡിഗ്രി സെല്‍ഷ്യസാണ്. ഈര്‍പ്പം 50 ശതമാനത്തിന് മുകളിലും. ഈ ഘട്ടത്തിലും പുറംജോലി ചെയ്യുന്നവര്‍ക്ക് സമയക്രമീകരണം വേണമെന്ന് സംഘടന ആവശ്യപ്പെടുന്നു.
ഒടുവില്‍ വന്ന കണക്ക്
ലോകകപ്പുമായി ബന്ധപ്പെട്ട ജോലിക്കിടെ മരിച്ചവരുടെ കണക്ക് അവസാനമായി ഖത്തര്‍ പുറത്തുവിട്ടത് 2012ലാണ്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ 520 പേര്‍ മരിച്ചുവെന്നായിരുന്നു കണക്ക്. എന്നാല്‍ ഇതില്‍ 385 മരണങ്ങളുടെ കാരണം ഇതുവരെ വ്യക്തമല്ല.
ഒതുങ്ങാത്ത ഖത്തര്‍
സൗദി അറേബ്യയും സഖ്യരാജ്യങ്ങളും എത്ര ശ്രമിച്ചിട്ടും ഖത്തറിനെ വരുതിയിലാക്കാന്‍ സാധിച്ചിട്ടില്ല. ഖത്തര്‍ അതിവേഗം കരുക്കള്‍ നീക്കുകയും വിദേശരാജ്യങ്ങളുമായി സഹകരണം ശക്തമാക്കുകയും ചെയ്താണ് ഭീഷണിയെ നേരിട്ടത്. എന്നാല്‍ ഖത്തറിന് കനത്ത പ്രഹരം നല്‍കാന്‍ ഒരുങ്ങുകയാണ് സൗദി സഖ്യം.
വഴിതിരിച്ചുവിടാനുള്ള നീക്കം
യൂറോപ്പ് കേന്ദ്രമായി ഖത്തറിനെതിരേ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഖത്തറില്‍ 2022ല്‍ നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം വഴിതിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച ജനീവയില്‍ പ്രത്യേക യോഗം നടന്നു. അവര്‍ സമഗ്രമായ റിപ്പോര്‍ട്ടും പുറത്തിറക്കി.v
അറബ് ഫെഡറേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്
ജനീവയില്‍ പ്രത്യേക യോഗം ചേര്‍ന്ന പ്രമുഖര്‍ വാര്‍ത്താസമ്മേളനം നടത്തി. അറബ് ഫെഡറേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഖത്തറില്‍ ഒരിക്കലും ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം നടക്കരുതെന്ന അവര്‍ ആവശ്യപ്പെടുന്നു.
മനുഷ്യാവകാശ ലംഘനം
ഖത്തറില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നാണ് ആരോപണം. സ്റ്റേഡിയം നിര്‍മിക്കുന്നതിന്റെ മറവില്‍ കടുത്ത തൊഴില്‍ പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നു. ജനീവയിലെ സ്വിസ് പ്രസ് ക്ലബ്ബിലായിരുന്നു വാര്‍ത്താ സമ്മേളനം. ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ ഭീകരവാദം പടര്‍ത്തുകയാണെന്ന് സംഘടന ആരോപിച്ചു.
ഗള്‍ഫിന്റെ സുസ്ഥിരത
ഗള്‍ഫിന്റെ സുസ്ഥിരത ഇല്ലാതാക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ട്. ഭീകരവാദികള്‍ക്ക് സ്വര്‍ഗം പണിയുകയാണ് ഖത്തര്‍ ചെയ്യുന്നത്. തീവ്ര ചിന്താഗതിക്കാര്‍ക്ക് വേദി ഒരുക്കുകയാണ് ഖത്തര്‍ ചെയ്യുന്നതെന്നും സംഘടന ആരോപിച്ചു. അന്താരാഷ്ട്ര സമൂഹവുമായി ഖത്തര്‍ നിരവധി കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. ഭീകര വിരുദ്ധത, അഴിമതി, മനുഷ്യാവകാശം, തൊഴില്‍ എന്നീ കാര്യങ്ങളിലുള്ള കരാറുകളാണ് ഖത്തര്‍ ലംഘിച്ചിരിക്കുന്നതെന്നും ഫെഡറേഷന്‍ കുറ്റപ്പെടുത്തി.
അടിവരയിടുന്ന റിപ്പോര്‍ട്ട്
ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ നടത്തുന്ന നീക്കങ്ങള്‍ എന്ന പേരില്‍ വിശദമായ റിപ്പോര്‍ട്ടും സംഘടന പുറത്തിറക്കിയിട്ടുണ്ട.് സൗദിയും യുഎഇയും ബഹ്‌റൈനും നേരത്തെ ആരോപിച്ചിരുന്ന എല്ലാ കാര്യങ്ങളും അടിവരയിടുന്ന റിപ്പോര്‍ട്ടാണിത്.
പ്രധാന കാര്യങ്ങള്‍
സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 26 ശുപാര്‍ശകളുമുണ്ട്. അതില്‍ പ്രധാനം ഖത്തര്‍ ഭീകരര്‍ക്ക് പണം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നതാണ്. തീവ്ര ചിന്താഗതിക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതും ഖത്തര്‍ അവസാനിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
കൈക്കൂലി നല്‍കിയോ
ഫുട്ബോള്‍ ലോകക്കപ്പ് വേദി ലഭിക്കുന്നതിന് ഖത്തര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ വിഷയം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്. ഇവര്‍ക്ക് ഖത്തറിനെതിരേ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ഫിഫ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വിസ് സംഘവും അന്വേഷിക്കുന്നുണ്ട്.
ഖത്തര്‍ സര്‍ക്കോസിയെ വീഴ്ത്തി?
ഖത്തറിന് ലോകകപ്പ് ഫുട്ബോള്‍ മല്‍സര വേദി ലഭിക്കുന്നതിന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ഒത്തുകളിച്ചെന്ന ആരോപണമാണ് ഫ്രഞ്ച് സംഘം അന്വേഷിക്കുന്നത്. കോടികളുട ഇടപാട് വഴി ഖത്തര്‍ സര്‍ക്കോസിയെ വീഴ്ത്തുകയായിരുന്നുവത്രെ.
മൈക്കല്‍ പ്ലാറ്റിനിയെയും വിലക്ക് വാങ്ങി
സര്‍ക്കോസിയെ കൂടാതെ മുന്‍ ഫ്രഞ്ച് താരം മൈക്കല്‍ പ്ലാറ്റിനിയെയും വിലക്ക് വാങ്ങാന്‍ ഖത്തര്‍ ശ്രമിച്ചുവെന്ന ആരോപണവുമുണ്ട്. യുഇഎഫ്എയുടെ മേധാവിയായ പ്ലാറ്റിനി ഫിഫ എക്സിക്യൂട്ടീവ് അംഗമായിരുന്നു.
അനുകൂലമായി വോട്ട് ചെയ്യണം
പ്ലാറ്റിനി ഖത്തറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനായി പണം നല്‍കിയെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കുന്ന സംഘത്തിന് ഖത്തറിനെതിരേ ചില സൂചനകള്‍ ലഭിച്ചുവെന്നാണ് വിവരം.
ഖത്തറിന് നഷ്ടമായേക്കും
അന്വേഷണത്തില്‍ ഖത്തറിനെതിരേ വ്യക്തമായ തെളിവ് ലഭിച്ചാല്‍ ലോകക്കപ്പ് വേദി ചിലപ്പോള്‍ ഖത്തറിന് നഷ്ടമായേക്കും. ഖത്തറിന് ഫുട്ബോള്‍ ലോകക്കപ്പ് വേദി ലഭിച്ചത് മുതല്‍ തന്നെ വിവാദവും തലപ്പൊക്കിയിരുന്നു.
സൗദി സഖ്യം ബഹിഷ്‌കരിച്ചേക്കും
ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഫുട്ബോള്‍ ലോകക്കപ്പ് മല്‍സരം ബഹിഷ്‌കരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ ഉന്നയിച്ച വാദങ്ങളും ഫിഫയുടെ പരിഗണനയിലാണ്.