ആരോഗ്യസേവന രംഗത്ത് മിഡില്‍ ഈസ്റ്റിൽ ഖത്തര്‍ നമ്പര്‍ വണ്‍; ആഗോള തലത്തില്‍ 13ാം സ്ഥാനം
ദോഹ: ആരോഗ്യ സേവന രംഗത്തെ മികവിന്റെ കാര്യത്തില്‍ മധ്യപൗരസ്ത്യ ദേശത്ത് ഖത്തര്‍ ഒന്നാമത്. 147 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ലിഗാറ്റം പ്രോസ്പെരിറ്റി സൂചികയിലാണ് ആരോഗ്യ-ചികില്‍സാ മികവില്‍ ഖത്തര്‍ മേഖലയില്‍ ഒന്നാമതെത്തിയത്. മികച്ച ആരോഗ്യസേവനം ലഭ്യമാക്കുന്ന കാര്യത്തില്‍ ആഗോള തലത്തില്‍ ഖത്തര്‍ 13-ാം സ്ഥാനത്താണ്. ഹമദ് മെഡിക്കല്‍ കോര്പറേഷന് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയതാണിത്.
പ്രവാസികള്‍ക്ക് തിരിച്ചടി; സൗദി റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ സൗദികള്‍ മാത്രം
10 വര്‍ഷംകൊണ്ട് ഖത്തറിന്റെ സ്ഥാനം പടിപടിയായി ഉയരുകയായിരുന്നു. 2008ലെ 27-ാം റാങ്കില്‍ നിന്നാണ് 2018ല്‍ 13ാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓരോ രാജ്യത്തിലുമുള്ളവരുടെ ശാരീരിക- മാനസിക ആരോഗ്യ നിലവാരം, ആശുപത്രികളും പ്രാഥമികാരോഗ്യ സംരക്ഷണകേന്ദ്രങ്ങളും ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നീ മൂന്ന് തലങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം കണക്കാക്കുന്നത്.
ഖത്തര്‍ രോഗികള്‍ക്കും അപകടത്തില്‍ പെടുന്നവര്‍ക്കും മറ്റും നല്കുന്ന മികച്ച ആരോഗ്യ സേവനങ്ങള്‍ക്കുമേലുള്ള കൈയൊപ്പാണ് ലിഗാറ്റം പ്രോസ്പെരിറ്റി സൂചികയിലെ മികച്ച റാങ്കിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ഖത്തര്‍ പൊതു ആരോഗ്യമന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് ഖത്തര്‍ നേടിയത്. ചികില്‍സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതോടൊപ്പം ആരോഗ്യരംഗത്തെ ആധുനികവല്‍ക്കരിക്കാനും ഖത്തറിന് സാധിച്ചു. വളര്‍ച്ചയുടെ വേഗതയില്‍ മറ്റേത് രാജ്യത്തെയും പിന്നിലാക്കുന്ന നേട്ടമാണ് ഖത്തര്‍ കൈവരിച്ചതെന്നും അവര്‍ പറഞ്ഞു.
2011 മുതല്‍ ഖത്തര്‍ 11 പുതിയ ആശുപത്രികളാണ് ആരംഭിച്ചത്. ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റി കാംപസില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നാല് പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചതായും അവര്‍ അറിയിച്ചു. 2017ലെ റാങ്ക് ലിസ്റ്റാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഖത്തറിനെതിരായ ഉപരോധം ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങളെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവു കൂടിയാണ് മേഖലയിലെ ഒന്നാം സ്ഥാനം രാജ്യത്തിന് നേടാനായി എന്നത്.
വ്യാജവാര്‍ത്തകള്‍ക്കെതിരേ ഖത്തര്‍ അമേരിക്കന്‍ കോടതിയില്‍
പുടിൻ തുടർച്ചയായ രണ്ടാം തവണയും റഷ്യൻ പ്രസിഡണ്ട്.. എതിരാളികളെ നിഷ്പ്രഭരാക്കി വൻ വിജയം