ഹോം ക്വാറന്റൈൻ ചട്ടങ്ങൾ കർശനമാക്കി ഖത്തർ: ഗ്രീൻലിസ്റ്റിന് പുറത്തുള്ള രാജ്യങ്ങൾക്ക് ഹോട്ടൽ ക്വാറന്റൈൻ
ദോഹ: കൊറോണ വൈറസ് വ്യാപനത്തിനിടെ നിയന്ത്രണങ്ങൾ ശക്തമാക്കി ഖത്തർ. ക്വാറന്റൈൻ ചട്ടങ്ങൾ പരിഷ്കരിച്ച ഖത്തർ ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഹോട്ടൽ ക്വാറന്റൈന് അനുവദിച്ചിരുന്ന ഇളവുകൾ ഇതോടെ നീക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന എല്ലാവർക്കും ഹോട്ടലുകളിൽ കഴിയേണ്ടത് നിർബന്ധമാണ്. ഇതോടെ ഇന്ത്യയിൽ നിന്ന് ഖത്തറിലെത്തുന്നവരും ഹോട്ടൽ ക്വാറന്റൈനിൽ തന്നെ കഴിയണം.
നേരത്തെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർക്ക് നേരത്തെ ഇളവുകൾ ഉണ്ടായിരുന്നുവെങ്കിലും പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ ഇതെല്ലാം നീങ്ങിയിട്ടുണ്ട്. ഖത്തറിൽ നിന്ന് വിദേശത്തേക്ക് പോയി തിരിച്ചെത്തുന്നവർക്കും ഇതോടെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ചട്ടങ്ങൾ പഴയതുപോലെ തന്നെ തുടരും. നേരത്ത കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന ഗർഭിണികൾ, 5 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് ഹോം ക്വാറന്റൈനിൽ കഴിയാൻ അനുമതി നൽകിയിരുന്നു. ഇവയാണ് പിന്നീട് നിയന്ത്രണം ശക്തമാക്കിയതോടെ നീക്കിയിട്ടുള്ളത്. നിലവിൽ രോഗവ്യാപനം കുറഞ്ഞ 18 രാഷ്ട്രങ്ങളാണ് ഗ്രീൻ ലിസ്റ്റിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍-ചിത്രങ്ങള്‍ കാണാം
ഇന്ത്യക്കാരുൾപ്പെടെ ഹോം ക്വാറന്റൈൻ ലഭിച്ച പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ഇനി ഹോട്ടൽ ക്വാറന്റൈനിലാണ് കഴിയേണ്ടത്. കമ്പനി ജീവനക്കാർ തൊഴിലുടമുടെ ചെലവിൽ 14 ദിവസവും കുടുംബാംഗങ്ങൾ സ്വന്തം ചെലവിൽ ഏഴ് ദിവസവും ക്വാറന്റൈനിൽ കഴിയണം. എന്നാൽ ഹോട്ടൽ ബുക്കിംഗിന് മറ്റൊരു ചട്ടം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തർ എയർവേയ്സിന്റെ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ഡിവിഷൻ ഡിസ്കവർ ഖത്തർ മുഖേന മാത്രമാണ് ഹോട്ടൽ ബുക്കിംഗ് അനുവദിക്കുകയുള്ളൂ.