സൗദിയില്‍ ചരിത്ര നിമിഷം; ഖത്തര്‍ വിമാനം ജിദ്ദയില്‍, രണ്ടുവര്‍ഷത്തിനിടെ ആദ്യം!!
Recommended Video
റിയാദ്: സൗദി അറേബ്യയില്‍ ചരിത്ര നിമിഷം. രണ്ടു വര്‍ഷത്തിനിടെ ആദ്യമായി ഖത്തറില്‍ നിന്നുള്ള വിമാനം സൗദിയില്‍ ഇറങ്ങി. ഖത്തര്‍ പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ത്താനിയുമായി എത്തിയതായിരുന്നു വിമാനം. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. ഖത്തറിനെതിരെ സൗദിയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം രണ്ടുവര്‍ഷം തികയാന്‍ ഒരാഴ്ച ശേഷിക്കെയാണ് ഈ മാറ്റങ്ങള്‍.
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും പുലരുമെന്ന സൂചനയാണോ ഇതെന്ന് മേഖലിയലെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. സൗദി രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ഖത്തര്‍ പ്രധാനമന്ത്രി എത്തിയത്. ജിസിസി, അറബ് നേതാക്കളുടെ ഉച്ചകോടി മക്കയില്‍ നടക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷവും ഗള്‍ഫ് മേഖലയില്‍ തുടരുന്ന ആക്രമണങ്ങളുമാണ് ഉച്ചകോടിയിലെ ചര്‍ച്ചാ വിഷയം. മൂന്ന് ദിവസത്തെ യോഗത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ നിന്ന്.....
ഖത്തര്‍ എയര്‍വേയ്‌സ് വിമാനം
ഖത്തര്‍ പ്രധാനമന്ത്രിയെയും വഹിച്ചുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ജിദ്ദയിലെ എയര്‍പോര്‍ട്ടിലാണ് എത്തിയത്. രണ്ടുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ജിദ്ദയില്‍ ഇറങ്ങുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ട്വിറ്ററില്‍ കുറിച്ചു. അവര്‍ ചിത്രവും പങ്കുവച്ചു.
2017 ജൂണ്‍ അഞ്ച്
2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം ചുമത്തിയത്. അതുവരെയുണ്ടായിരുന്ന ബന്ധങ്ങളെല്ലാം അതോടെ അവസാനിച്ചു. കര, വ്യോമ, നാവിക ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. സൗദിയിലേക്കുള്ള ഏക കരമാര്‍ഗവും അടയ്ക്കപ്പെട്ടു.
തീര്‍ത്തും ഒറ്റപ്പെട്ടുപോയി
തീര്‍ത്തും ഒറ്റപ്പെട്ടുപോയ ഖത്തര്‍ വിദേശരാജ്യങ്ങളുടെ സഹായത്തോടെ പതിയെ തിരിച്ചുപിടിക്കുകയായിരുന്നു. ഇറാനും തുര്‍ക്കിയും യൂറോപിലെയും ഏഷ്യയിലെയും രാജ്യങ്ങളുമാണ് ഖത്തറിന്റെ സഹായത്തിനെത്തിയത്. ഇന്ന് സ്വയം പര്യാപ്തത നേടിയ രാജ്യമാണ് ഖത്തര്‍.
ചില അനിഷ്ട സംഭവങ്ങള്‍
ഈ സാഹചര്യത്തില്‍ മേഖലിയല്‍ അസ്വാരസ്യങ്ങള്‍ ശക്തിപ്പെട്ടത്. ഇരാന്‍ മേഖലയില്‍ അസ്ഥിരത പടര്‍ത്തുന്നുവെന്നാണ് സൗദി സഖ്യത്തിന്റെ ആക്ഷേപം. ഇക്കാര്യം അമേരിക്കയും ആരോപിക്കുന്നു. അതിനിടെ ചില അനിഷ്ട സംഭവങ്ങളും ഗള്‍ഫില്‍ അരങ്ങേറി.
മൂന്നിടത്ത് ആക്രമണം
ഫുജൈറ തീരത്ത് വച്ച് നാല് കപ്പലുകള്‍ക്ക് നേരെ അജ്ഞാത സംഘം ആക്രമിച്ചു. ഇതില്‍ രണ്ടെണ്ണം സൗദിയുടെ എണ്ണ കപ്പലുകളായിരുന്നു. തൊട്ടുപിന്നാലെ സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ യമനില്‍ നിന്ന് ആക്രമണമുണ്ടായി. ഇറാഖില്‍ അമേരിക്കന്‍ എംബസിക്കടുത്ത് റോക്കറ്റ് പതിച്ചു.
യുദ്ധസാഹചര്യം ഒരുങ്ങി
എല്ലാത്തിനും പിന്നില്‍ ഇറാനാണെന്ന് അമേരിക്ക പറയുന്നു. ഇക്കാര്യം സൗദിയും യുഎഇും ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലിയലെത്തി. കൂടാതെ അമേരിക്കന്‍ സൈനികരും. ഇതോടെ മേഖലയില്‍ യുദ്ധസാഹചര്യം ഒരുങ്ങി.
അമേരിക്കയും ബഹ്‌റൈനും മുന്നറിയിപ്പ് നല്‍കി
അമേരിക്ക ഇറാഖില്‍ നിന്ന് തങ്ങളടെ ഉദ്യോഗസ്ഥരില്‍ 90 ശതമാനം പേരെയും തിരിച്ചുവിളിച്ചു. ബഗ്ദാദിലെയും ഇര്‍ബിലിലെയും ഉദ്യോഗസ്ഥരെയാണ് തിരിച്ചുവിളിച്ചത്. തൊട്ടുപിന്നാലെ ബഹ്‌റൈന്‍ ഇറാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.
സല്‍മാന്‍ രാജാവിന്റെ ഇടപെടല്‍
സാഹചര്യം വഷളായതോടെയാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ സൗദിയിലെ സല്‍മാന്‍ രാജാവ് മക്കയില്‍ ജിസിസി രാജ്യങ്ങളുടെയും അറബ് നേതാക്കളുടെയും യോഗം വിളിച്ചത്. ഇതിലേക്ക് ഖത്തറിനും ക്ഷണമുണ്ടായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഖത്തര്‍ പ്രധാനമന്ത്രി എത്തിയിരിക്കുന്നത്.
ഖത്തറിന്റെ കാര്യം മറിച്ച്
വ്യാഴാഴ്ചയാണ് മക്കയിലെ യോഗം. ഇറാനെതിരെ ശക്തമായ തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റു രാജ്യങ്ങളെല്ലാം ഇറാനുമായി ബന്ധം പുലര്‍ത്തുന്നില്ലെങ്കിലും ഖത്തറിന്റെ കാര്യം മറിച്ചാണ്. ഖത്തര്‍ ഇറാനുമായി സഹകരിക്കുന്ന രാജ്യമാണ്.
എന്ത് നിലപാട് സ്വീകരിക്കുന്നു
അതുകൊണ്ടുതന്നെ ഉച്ചകോടിയില്‍ ഖത്തറിന്റെ സാന്നിധ്യമാണ് ശ്രദ്ധേയം. ഖത്തര്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതും ലോകം ഉറ്റുനോക്കുകയാണ്. ഇറാനെ ഒറ്റപ്പെടുത്തിയുള്ള തീരുമാനങ്ങളാകും യോഗത്തിലുണ്ടാകുക എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ബന്ധമില്ലെന്ന് ഇറാന്‍
അതേസമയം, ആരോപിക്കപ്പെട്ട ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇറാന്‍ പറയുന്നു. ഇറാന്‍ ആക്രമണം നടത്തുമെന്ന് തങ്ങള്‍ക്ക് രഹസ്യവിവരം ലഭിച്ചുവെന്നാണ് അമേരിക്ക പറയുന്നത്. ഈ സാഹചര്യത്തില്‍ ഇറാനെ ഒറ്റപ്പെടുത്തി മേഖലയില്‍ ഐക്യം നിലനിര്‍ത്തുക എന്നതാണ് മക്ക യോഗത്തിന്റെ ലക്ഷ്യം.
ഇറാന്‍ മന്ത്രി ഖത്തറില്‍
അതിനിടെ ഇറാന്‍ വിദേശകാര്യ സഹമന്ത്രി അബ്ബാസ് അറാച്ചി ദോഹയിലെത്തി. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദുമായി ചര്‍ച്ച നടത്തി. നേരത്തെ ഖത്തര്‍ പ്രതിനിധി ഇറാന്‍ സന്ദര്‍ശിക്കുകയും സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
അമേരിക്കന്‍ ഉപദേഷ്ടാവ് യുഎഇയില്‍
ബുധനാഴ്ച യുഎഇയിലെത്തിയ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഇറാനെതിരെ ആഞ്ഞടിച്ചു. ഫുജൈറയിലുണ്ടായ പോലെ സമാനമായ ആക്രമണത്തിന് ഇറാന്‍ ഇനിയും തുനിഞ്ഞേക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം പ്രത്യേക തെളിവുകളൊന്നും നല്‍കിയില്ല.
രാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയം