ഖത്തർ രാജാക്കന്മാർ 13 വർഷം ഉപയോഗിച്ച ആകാശ കൊട്ടാരം: ഒടുവില്‍ സമ്മാനമായി ട്രംപിന്; വിവാദവും
ഖത്തറിൽ നിന്ന് 400 മില്യൺ ഡോളർ വിലമതിക്കുന്ന ബോയിങ് 747-8 ആഡംബര ജെറ്റ് സമ്മാനമായി വിമാനം ട്രംപിന് സമ്മാനമായി ലഭിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് പെന്റഗൺ. ഈ വിമാനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്ത് താൽക്കാലിക എയർ ഫോഴ്സ് വൺ ആയി ഉപയോഗിക്കാനും, പിന്നീട് അദ്ദേഹത്തിന്റെ പ്രസിഡന്റിന്റെ ലൈബ്രറിയിലേക്ക് മാറ്റാനും പദ്ധതിയിട്ടതായും റിപ്പോർട്ടുകളുണ്ട്.
പുതിയ എയർ ഫോഴ്സ് വൺ വിമാനങ്ങൾ 2027-നോ അതിനുശേഷമോ മാത്രമേ തയ്യാറാകൂ എന്ന് ബോയിങ് അറിയിച്ചിരുന്നു. ഇതിന് ഇടയിലാണ് ഖത്തർ രാജ കുടുംബം മുമ്പ് ഉപയോഗിച്ചിരുന്ന ബോയിങ് 747-8 ജെറ്റ് വിമാനം ട്രംപിന് സമ്മാനിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ട്രംപ് ഈ ജെറ്റ് വിമാനം സന്ദർശിക്കുകയും അതിന്റെ ആഡംബര സൗകര്യങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു. ട്രംപ് ഈ വിമാനം ഖത്തറിന്റെ 'സമ്മാനമായി' വിശേഷിപ്പിച്ചെങ്കിലും, ബോയിങിന്റെ കാലതാമസം അറിഞ്ഞ ട്രംപ് ഭരണകൂടമാണ് ഈ ജെറ്റ് സ്വന്തമാക്കാൻ ഖത്തറുമായി ചർച്ചകൾ ആരംഭിച്ചതെന്ന രീതിയിലുള്ള റിപ്പോർട്ടുകളുമുണ്ട്.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിൽ പെന്റഗണ്‍ ഖത്തറില്‍ നിന്നുള്ള ജെറ്റ് സ്വീകരിച്ചത്. ഫെഡറൽ നിയമങ്ങൾക്ക് അനുസൃതമായാണ് ഇടപാടെന്നും അദ്ദേഹം വിശദീകരിച്ചു. എയർ ഫോഴ്സിന്, പ്രസിഡന്റിന്റെ യാത്രകൾക്ക് ആവശ്യമായ കർശനമായ സുരക്ഷയും ആശയവിനിമയ സംവിധാനങ്ങളും ഉൾപ്പെടുത്തി ഈ വിമാനം പരിഷ്കരിക്കേണ്ട ഉത്തരവാദിത്തം നൽകിയിട്ടുണ്ട്. ഈ പരിഷ്കരണ പ്രക്രിയയ്ക്ക് വർഷങ്ങളും ബില്യൺ കണക്കിന് ഡോളറും ചെലവാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നു.
ആഡംബര ജെറ്റിനെ എയർ ഫോഴ്സ് വൺ ആയി മാറ്റുന്നതിന്റെ സുരക്ഷാ, പ്രായോഗിക വെല്ലുവിളികൾ ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 13 വർഷം പഴക്കമുള്ള ജെറ്റിന്, പ്രസിഡന്റിന്റെ യാത്രയ്ക്ക് ആവശ്യമായ നൂതന ആശയവിനിമയ സംവിധാനങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ചാരവൃത്തി തടയൽ സാങ്കേതികവിദ്യകൾ എന്നിവ ഇല്ല. ഇവ സ്ഥാപിക്കുന്നതിന് ബില്യൺ കണക്കിന് ഡോളറും വർഷങ്ങളും വേണ്ടിവരും. പരിഷ്കരണത്തിൽ വീഴ്ച വരുത്തിയാൽ, ചാരവൃത്തി അല്ലെങ്കിൽ മിസൈൽ ആക്രമണ സാധ്യതകൾ പോലുള്ള ദേശീയ സുരക്ഷാ ഭീഷണികൾ ഉണ്ടാകാമെന്നുള്ള മുന്നറിയിപ്പും ചില വിദഗ്ധർ നൽകുന്നു. ഈ വിമാനം ഫൈറ്റർ ജെറ്റ് എസ്കോർട്ടുകളോട് കൂടിയോ, ആഭ്യന്തര യാത്രകൾക്ക് മാത്രമോ പരിമിതപ്പെടുത്തേണ്ടി വരാമെന്നും അവർ നിർദേശിക്കുന്നു.
അതേസമയം, ഇത്തരം ഒരു സമ്മാനം സ്വീകരിച്ച ട്രംപിന്റെ നടപടിക്കെതിരെ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്ക് പുറമെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കന്‍മാരില്‍ നിന്നും വിമർശനം ഉയർന്ന് വന്നിട്ടുണ്ട്. 'അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൈക്കൂലി' എന്നാണ് വിമർശകർ ഈ ഇടപാടിനെ വിശേഷിപ്പിക്കുന്നത്. സെനറ്റ് ഡെമോക്രാറ്റിക് ലീഡർ ചക് ഷൂമർ ഇതിനെ "നഗ്നമായ അഴിമതി" എന്ന് വിശേഷിപ്പിക്കുകയും, കോൺഗ്രസിന്റെ അനുമതിയില്ലാതെ വിദേശ ഗവൺമെന്റുകളിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നത് വിലക്കുന്ന യു.എസ്. ഭരണഘടനയുടെ എമോല്യൂമെന്റ്സ് ക്ലോസ് (ആർട്ടിക്കിൾ I, സെക്ഷൻ 9, ക്ലോസ് 8) ലംഘിക്കപ്പെട്ടതായി ആരോപിക്കുകയും ചെയ്തു.
റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള സെനറ്റർ റാൻഡ് പോൾ, ഈ ഇടപാടിന്റെ ധാർമികതയെ ചോദ്യം ചെയ്യുകയും ഖത്തർ യു.എസ്. നയങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. മറ്റൊരു സെനറ്ററായ സൂസൻ കോളിൻസ് (R-ME) നിയമപരവും ധാർമികവുമായ പ്രശ്നങ്ങൾക്ക് പുറമെ, ചാരവൃത്തി അപകടസാധ്യതകളും ചൂണ്ടിക്കാട്ടി.
മറുവശത്ത് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ആൽ താനി ആരോപണങ്ങളെ തള്ളിക്കളഞ്ഞു. ഈ സമ്മാനം 'സഖ്യകക്ഷികൾ തമ്മിലുള്ള സാധാരണ കാര്യം' ആണെന്നും, ഫ്രാൻസ് നൽകിയ സ്റ്റാച്യു ഓഫ് ലിബർട്ടിയുമായി താരതമ്യം ചെയ്യുകയും ചെയ്തു.
പറക്കും വില്ല
ആകാശത്തിലൂടെ പറക്കുന്ന, എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ആഡംബര വസതിയാണ് പറക്കും വില്ല എന്ന് അറിയപ്പെടുന്ന ഈ വിമാനം. ഈ ജെറ്റിൽ അഞ്ച് അടുക്കളകൾ, ഒമ്പത് ശുചിമുറികൾ, ഒരു മാസ്റ്റർ ബെഡ്റൂം സ്യൂട്ട് എന്നിവ ഉൾപ്പെടുന്നു. കുറച്ച് ബിസിനസ് ക്ലാസ് സീറ്റുകളും ഈ ആഡംബര വിമാനത്തിൽ ഉണ്ട്.
പ്രധാനമായും, വിമാനം മനോഹരമായ ലോഞ്ചുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലെ ഡെക്കിൽ ഒരു ലോഞ്ച്, ക്ലബ്-ശൈലിയിലുള്ള ഇരിപ്പിടങ്ങൾ, ഒരു സ്വകാര്യ ഓഫീസ് എന്നിവ ഉൾപ്പെടുന്നതായി 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ ടെലിവിഷൻ, റേഡിയോ, 13 ബ്ലൂ-റേ പ്ലേയറുകൾ, സ്പീക്കറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ബോയിങ് 747-8 ഇന്റർകോണ്ടിനന്റൽ ജംബോ ജെറ്റിന് ഏകദേശം 225 അടി നീളമുള്ള ചിറകുകളുണ്ട്, ഇത് ബോയിങിന്റെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന നെക്സ്റ്റ്-ജനറേഷൻ 737 വിമാനത്തിന്റെ ഇരട്ടി വലുപ്പമാണ്. രണ്ട് ഡെക്കുകളെ ബന്ധിപ്പിക്കുന്ന ഒരു ആഡംബര സ്റ്റെയർകേസും ഈ വിമാനത്തിന്റെ പ്രത്യേകതയാണ്.












Click it and Unblock the Notifications