ഖത്തറിന്റെ വിമാനം മാറ്റി, ട്രംപിനെ ഫുഡ് ട്രക്കിൽ ഒളിപ്പിച്ചു, തുർക്കി കടത്തിയത് കുഞ്ഞൻ വിമാനത്തിൽ
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ ഭീഷണി ഭയന്ന് തുര്‍ക്കിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഭക്ഷണം കൊണ്ട് പോകുന്ന ട്രക്കില്‍ ഒളിപ്പിച്ച് കടത്തേണ്ടി വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നടന്ന സംഭവം വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഖത്തര്‍ നല്‍കിയ പുതുക്കിയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലായിരുന്നു ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ച് ജൂലൈയിൽ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് തുർക്കി. ട്രംപ് തുർക്കിയിൽ നിന്ന് തിരിച്ച് പോയത് പക്ഷേ വന്ന വിമാനത്തില്‍ ആയിരുന്നില്ല.
അമേരിക്കൻ പ്രസിഡണ്ട് യാത്ര ചെയ്യുന്ന എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ട്രംപ് എന്നാണ് അധികൃതർ അറിയിച്ചിരുന്നത്. പ്രസിഡണ്ടിനൊപ്പം സഞ്ചരിച്ചിരുന്ന മാധ്യമങ്ങൾ അടക്കമുളളവരും അങ്ങനെ തന്നെയാണ് കരുതിയത്. പക്ഷേ അന്ന് ട്രംപിനെ തിരിച്ച് കൊണ്ട് പോയത് പഴയൊരു വിമാനത്തിലായിരുന്നു എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വളരെ നാടകീയ സംഭവങ്ങളാണ് അന്ന് അങ്കാറ വിമാനത്താവളത്തില്‍ വെച്ച് നടന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തില്‍ എത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് കയറിയത് എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലായിരുന്നു. എന്നാല്‍ അതിന് ശേഷം ട്രംപിനെ വിമാനത്തിലേക്ക് ഭക്ഷണവും മറ്റും എത്തിക്കുന്ന ഒരു കാറ്ററിംഗ് ട്രക്കിനുളളില്‍ കയറ്റി എയര്‍ ഫോഴ്‌സ് സി-32 എ എന്ന മറ്റൊരു ചെറിയ വിമാനത്തിലേക്ക് മാറ്റി.
ഈ വിമാനമാണ് തുര്‍ക്കിയില്‍ നിന്ന് ട്രംപിനേയും കൊണ്ട് പോയത് എന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 10.20ന് ഈ വിമാനം ബ്രിട്ടനിലെത്തി. ഈ വിമാനം എത്തി ഏതാനും മിനുറ്റുകള്‍ക്ക് ശേഷമാണ് എയര്‍ഫോഴ്‌സ് വണ്‍ വിമാനവും മാധ്യമങ്ങളുമെല്ലാം വിമാനത്താവളത്തിലെത്തിയത്. ബ്രിട്ടനില്‍ എത്തിയ ശേഷം അവിടെ നിന്ന് തന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ട്രംപ് അമേരിക്കയിലേക്ക് പോയത്.
സംഭവം പുറത്ത് വന്നതോടെ പ്രസിഡണ്ടിന് യാത്ര ചെയ്യാനുളള പുതിയ വിമാനത്തിന്റെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. പ്രസിഡണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു ഈ ക്രമീകരണങ്ങൾ എന്നാണ് പെന്റഗൺ പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയുടെ പല ശത്രുക്കളുടേയും കണ്ണുകൾ പ്രസിഡണ്ടിന് മേലെയുണ്ട്. അതുകൊണ്ട് തന്നെ അത്തരം ഭീഷണികളെ മറികടക്കാൻ പല മാർഗങ്ങളും സ്വീകരിക്കേണ്ടി വരും, എന്നാണ് പെന്റഗൺ പ്രതികരണം.



Click it and Unblock the Notifications