Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, ഖത്തര്‍ കൈയ്യടിച്ചു; യുഎസ് പിന്തുണയുള്ള സംഘം നിലപാട് മാറ്റി, പശ്ചിമേഷ്യയില്‍ ആഹ്ലാദം

ദശാബ്ദത്തില്‍ അധികമായി സംഘര്‍ഷഭരിതമായിരുന്നു സിറിയ. മാസങ്ങള്‍ക്ക് മുമ്പാണ് ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ അട്ടിമറിച്ച് വിമതര്‍ ഭരണം പിടിച്ചത്. ജിസിസി രാജ്യങ്ങളുടെ പിന്തുണയുള്ള വിമതര്‍ അധികാരം പിടിച്ചതോടെ ബശ്ശാറും കുടുംബവും റഷ്യയിലേക്ക് പലായനം ചെയ്തു.

വിമതരുടെ നേതാവ് അഹമ്മദ് അല്‍ ശര്‍ആ സിറിയയുടെ ഇടക്കാല പ്രസിഡന്റായി അധികാരത്തിലെത്തിയ പിന്നാലെ സൗദി അറേബ്യ സന്ദര്‍ശിച്ച് ഭാവി സിറിയയെ കെട്ടിപ്പടുക്കാന്‍ സഹായം അഭ്യാര്‍ഥിച്ചിരുന്നു. ഖത്തറും സൗദിയും യുഎഇയും ഉള്‍പ്പെടെ ജിസിസി രാജ്യങ്ങള്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുക കൂടി ചെയ്തതോടെ ആശ്വാസത്തിലായ പുതിയ ഭരണകൂടത്തിന് മറ്റൊരു തലവേദനയുണ്ടായിരുന്നു. അതാണിപ്പോള്‍ അവസാനിച്ചത്. അതെന്താണെന്ന് വിശദീകരിക്കാം...

saudi qatar support syria new deal-1

വിമതരുടെ കൈവശമുള്ള ഒരു ഭാഗം, ബശ്ശാര്‍ സൈന്യത്തിന്റെ കൈവശമുള്ള മറ്റൊരു ഭാഗം, അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദുകളുടെ എസ്ഡിഎഫിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ എന്നിങ്ങനെ സിറിയ വിഭജിക്കപ്പെട്ടു എന്നതായിരുന്നു 13 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന്റെ ഫലം. ബശ്ശാര്‍ രാജ്യം വിട്ടെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ സിറിയയിലുണ്ട്. ചിലര്‍ ഇറാഖിലേക്കും ഇറാനിലേക്കും ലബനാനിലേക്കും പലായനം ചെയ്യുകയുമുണ്ടായി.

കഴിഞ്ഞ ദിവസം നിര്‍ണായകമായ കരാറില്‍ സിറിയയിലെ ഭരണകൂടം ഒപ്പുവച്ചു. കുര്‍ദിഷ് മേഖല നിയന്ത്രിക്കുന്ന എസ്ഡിഎഫുമായിട്ടാണ് സര്‍ക്കാര്‍ ഐക്യകരാറില്‍ ഒപ്പുവച്ചത്. സര്‍ക്കാരിനെതിരെ ആക്രമണം നടത്തില്ല എന്ന് എസ്ഡിഎഫ് സമ്മതിച്ചു. മാത്രമല്ല, സിറിയന്‍ സൈന്യത്തിന്റെ ഭാഗമാകാം എന്നും എസ്ഡിഎഫ് അറിയിച്ചു. ഇതോടെ സിറിയയുടെ ഭൂരിഭാഗം പ്രദേശങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി.

പ്രസിഡന്റ് അഹമ്മദ് അല്‍ ശര്‍ആയും എസ്ഡിഎഫ് കമാന്റര്‍ മസ്ലൂം അബ്ദിയുമാണ് കരാര്‍ ഒപ്പുവച്ചത്. ഇറാഖ്, തുര്‍ക്കി അതിര്‍ത്തി മേഖലയിലാണ് കുര്‍ദുകള്‍ക്ക് സ്വാധീനം. ഇവിടെയുള്ള പ്രദേശങ്ങളും വിമാനത്താവളങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇനി സര്‍ക്കാരിന്റെ ഭാഗമാകും. ഈ വര്‍ഷം അവസാനത്തോടെയാണ് കരാര്‍ പൂര്‍ണമായി നടപ്പാകുക.

കരാറിലെ സുപ്രധാന വ്യവസ്ഥകള്‍

കുര്‍ദുകളുടെ ഭാഷ പഠിപ്പിക്കുന്നതിനുള്ള അംഗീകാരം സര്‍ക്കാര്‍ നല്‍കി. ബശ്ശാറുല്‍ അസദിന്റെ ഭരണകാലത്ത് ഇതിന് നിരോധനമുണ്ടായിരുന്നു. ആഭ്യന്തര യുദ്ധകാലത്ത് രാജ്യം വിട്ട കുര്‍ദുകള്‍ക്ക് തിരിച്ചുവരാന്‍ അവസരം നല്‍കും. എല്ലാ കുര്‍ദുകള്‍ക്കും പൗരത്വം നല്‍കും. സിറിയക്കാര്‍ എല്ലാവരും മടങ്ങി വരണം എന്നാണ് പുതിയ സര്‍ക്കാരിന്റെ നിലപാട്. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ എല്ലാവരും പങ്കാളികളാകണം എന്നും ഭാഷയോ വംശമോ വിഷയമല്ലെന്നും പുതിയ സര്‍ക്കാര്‍ വ്യക്തമാക്കി.

കുര്‍ദുകളുമായി സമവായത്തിലെത്തിയതോടെ തെക്കന്‍ സിറിയയിലെ ദ്രുസ് ന്യൂനപക്ഷ വിഭാഗവുമായും വൈകാതെ കരാറുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. അസദിന്റെ അനുയായികള്‍ക്കെതിരായ സൈനിക നടപടി സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അസദിന്റെ പിന്തുണയ്ക്കുന്ന അലവി വിഭാഗവും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരന്നു.

അതേസമയം, കുര്‍ദ് വിഭാഗവുമായി ഐക്യകരാറിലെത്തിയ നടപടി സൗദി അറേബ്യയും ഖത്തറും സ്വാഗതം ചെയ്തു. സമാധാനവും സുസ്ഥിരവുമായ സിറിയ ആണ് ആവശ്യം. ആയുധങ്ങള്‍ക്കുള്ള നിയന്ത്രണം ഒരു സൈന്യത്തിനാകണം. ആ സൈന്യം എല്ലാ സിറിയക്കാരെയും പ്രതിനിധീകരിക്കണം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടണം എന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

ആഭ്യന്തരമായ ഐക്യമാണ് സിറിയയില്‍ വേണ്ടതെന്നും എല്ലാ സ്ഥാപനങ്ങളും ശക്തിപ്പെടുത്തണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. പുതിയ നടപടി സ്വാഗതാര്‍ഹമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ ന്യൂനപക്ഷ വിഭാഗത്തെയും സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+