കരയും കടലും പൂട്ടി; ഖത്തറിനെ ഒറ്റപ്പെടുത്തിയിട്ട് ഒരു വര്‍ഷം... എന്നിട്ടും കീഴടങ്ങാതെ, തലയുയര്‍ത്തി
ദോഹ: 2017 ജൂണ്‍ 5 എന്ന തിയ്യതി ഖത്തറിന് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അതുവരെ ഒറ്റക്കെട്ട് എന്ന കരുതിപ്പോന്ന ജിസിസി രാജ്യങ്ങളിലെ പ്രമുഖര്‍ ഖത്തറിനെതിരെ വിലക്കേര്‍പ്പെടുത്തിയത് അന്നായിരുന്നു. പശ്ചിമേഷ്യയില്‍ കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ എല്ലാം അടയ്ക്കപ്പെട്ട് ഖത്തര്‍ എന്ന രാജ്യം ഒറ്റപ്പെട്ട ദിവസം...
തീവ്രവാദത്തിന് ഖത്തര്‍ കുടപിടിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. ഇറാനെ പിന്തുണച്ചുകൊണ്ട് ഖത്തര്‍ ഭരണാധികാരിയുടേത് എന്ന പേരില്‍ പുറത്ത് വന്ന പ്രസ്താവനയായിരുന്നു പെട്ടെന്നുള്ള വിലക്കുകള്‍ക്ക് പിറകില്‍ എന്നാണ് വിലയിരുത്തല്‍. അല്‍ ജസീറ പുറത്ത് വിട്ട ചില വാര്‍ത്തകളും വിലക്കിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
എന്നാലും അപ്രതീക്ഷിതമായിട്ടായിരുന്നു ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെട്ടത്. സൗദിയുമായി മാത്രം ആണ് ഖത്തറിന് കര അതിര്‍ത്തിയുള്ളത്. അത് ഒറ്റ ദിവസം കൊണ്ട് അടയ്ക്കപ്പെട്ടപ്പോള്‍ രാജ്യം ശരിക്കും പ്രതിസന്ധിയില്‍ ആയി. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഖത്തര്‍ ഇപ്പോഴും പഴയ നിലപാടില്‍ തന്നെയാണ് എന്നതാണ് മറ്റൊരു വസ്തുത.
മോചന ദ്രവ്യം?
ഇറാഖില്‍ ബന്ദിയാക്കപ്പെട്ട ഖത്തര്‍ രാജകുടുംബാംഗങ്ങളെ മോചിപ്പിക്കാന്‍ ഖത്തര്‍ സുന്നി, ഷിയ തീവ്രവാദികള്‍ക്ക് വന്‍ തുക മോചന ദ്രവ്യം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2017 ഏപ്രില്‍ മാസത്തില്‍ ആയിരുന്നു. ഏതാണ്ട് 900 മില്യണ്‍ ഡോളര്‍ ആണത്രെ നല്‍കിയത്. ഇതേ തുടര്‍ന്ന് കുറേയേറെ സാധാരണക്കാരും രക്ഷപ്പെട്ടിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ, തീവ്രവാദികള്‍ക്ക് ഇത്രയും അധികം തുക നല്‍കി എന്നത് സൗദി അറേബ്യയെ ചൊടിപ്പിച്ച സംഭവം ആയിരുന്നു.
ആ വ്യാജ പ്രസ്താവന
ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ ഖത്തര്‍ അമീറിന്റേത് എന്ന പേരില്‍ വന്ന ഒരു പ്രസ്താവന ആയിരുന്നു പെട്ടെന്നുള്ള നടപടികളിലേക്ക് സൗദിയേയും മറ്റ് രാജ്യങ്ങളേയും നയിച്ചത്. ഇറാനേയും ഹാമസിനേയും ഹിസ്ബുള്ളയേയും പിന്തുണയ്ക്കുന്നതായിരുന്നു ആ പ്രസ്താവന. എന്നാല്‍ തങ്ങളുടെ വാര്‍ത്താ ഏജന്‍സി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്ന് അന്ന് തന്നെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, അത് അംഗീകരിക്കാന്‍ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും തയ്യാറായില്ല.
അല്‍ ജസീറ
ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനം ആണ് അല്‍ ജസീറ. അല്‍ ജസീറയിലെ വാര്‍ത്തകള്‍ പലപ്പോഴും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ തലവേദന ആയിരുന്നു. അതിനിടയിലാണ് യുഎഇയുടെ അമേരിക്കന്‍ അംബാസഡറുടെ ഇ മെയില്‍ ഹാക്ക് ചെയ്തുകൊണ്ടുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി അല്‍ ജസീറയില്‍ വാര്‍ത്ത വരുന്നത്. ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി.
രണ്ട് ദിവസത്തിനുള്ളില്‍
വെറും രണ്ടേ രണ്ട് ദിവസങ്ങള്‍... ജൂണ്‍ 5, ജൂണ്‍ 6- ഈ ദിവസങ്ങളില്‍ ആണ് ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെട്ടത്. സൗദി അറേബ്യയും യുഎഇയും, യെമനും മാലി ദ്വീപും ഈജിപ്തും ബഹ്‌റൈനും എല്ലാം ഖത്തറുമായുള്ള എല്ലാ നയതമ്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയായിരുന്നു. ജൂണ്‍ 5ന് , അന്താരാഷ്ട്ര സമയം പുലര്‍ച്ചെ 2.50 ന് ബഹ്‌റൈന്‍ ആയിരുന്നു ആദ്യമായി ഖത്തറുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചത്.
കര അതിര്‍ത്തി അടച്ചു
സൗദി അറേബ്യയുമായി മാത്രമാണ് ഖത്തര്‍ കര അതിര്‍ത്തി പങ്കിടുന്നത്. വിലക്കിന്റെ പേരില്‍ സൗദി ആദ്യം ചെയ്തത് കര അതിര്‍ത്തി അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് വ്യോമ, കടല്‍ അതിര്‍ത്തികളിലും വിലക്കേര്‍പ്പെടുത്തി. യുഎഇയും ബഹ്‌റൈനും ഈജിപ്തും ഇതേ പാതയില്‍ തന്നെ വന്നതോടെ ഖത്തര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു.
എല്ലാം പുറത്ത് നിന്ന്
ഒരു ചെറിയ രാജ്യമാണ് ഖത്തര്‍. ആളോഹരി വരുമാനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നെങ്കിലും അവശ്യ സാധനങ്ങള്‍ അധികം ഒന്നും രാജ്യത്ത് ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ്. അതിര്‍ത്തികള്‍ അടയ്ക്കപ്പെട്ടതോടെ ഖത്തര്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്. ഭക്ഷ്യ വസ്തുക്കള്‍ക്ക് പോലും ക്ഷാമം നേരിടുന്ന അവസ്ഥയായി. പാലും പാല്‍ ഉത്പന്നങ്ങളും ലഭ്യമല്ലാതായി.
തുര്‍ക്കിയും ഇറാനും
എന്നാല്‍ ഈ അടിയന്തര ഘട്ടത്തില്‍ ഖത്തറിനെ സഹായിക്കാന്‍ രണ്ട് രാജ്യങ്ങള്‍ മുന്നിട്ടിറങ്ങി. തുര്‍ക്കിയും ഇറാനും ആയിരുന്നു അത്. സൗദിയുടെ പരമ്പരാഗത വൈരികളാണ് ഇറാന്‍. ഖത്തറിന് ആവശ്യമായ ഭഖ്യ വസ്തുക്കള്‍ പെട്ടെന്ന് തന്നെ എത്തിക്കാന്‍ ഈ രണ്ട് രാജ്യങ്ങളും തയ്യാറായതോടെ ആണ് രാജ്യം കടുത്ത പ്രതിസന്ധിയില്‍ നിന്ന് കരകയറിയത്.
ഏകപക്ഷീയമായ ആവശ്യങ്ങള്‍
വിലക്ക് പിന്‍വലിക്കാന്‍ ഖത്തറിന് മുന്നില്‍ ഏകപക്ഷീയമായ കുറേ ആവശ്യങ്ങള്‍ ആയിരുന്നു സൗദിയും സഖ്യരാജ്യങ്ങളും മുന്നോട്ട് വച്ചത്. എന്നാല്‍ ഒരു രാജ്യം എന്ന നിലയില്‍ തങ്ങളുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ല എന്നായിരുന്നു ഖത്തറിന്റെ നിലപാട്. തങ്ങളുടെ വിദേശ നയം സൗദി അറേബ്യ തീരുമാനിക്കേണ്ട എന്നും ഖത്തര്‍ ആണയിട്ടു.
അമേരിക്കയുടെ കളി
ഖത്തര്‍ പ്രതിസന്ധിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിക്കൊപ്പം ആയിരുന്നു. ഈ വിഷയത്തില്‍ സൗദിയ്ക്ക് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു. എന്നാല്‍അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി അടക്കമുള്ളവര്‍ തന്ത്രപരമായ നിലപാടായിരുന്നു സ്വീകരിച്ചത്. പശ്ചിമേഷ്യയിലെ അമേരിക്കയിലെ ഏറ്റവും വലിയ വ്യോമ താവളം ഖത്തറില്‍ ആയിരുന്നു എന്നത് തന്നെ ആയിരുന്നു ഏറ്റവും നിര്‍ണായകം.
യുദ്ധാന്തരീക്ഷം
പലവട്ടം സൗദിയും ഖത്തറും തമ്മില്‍ യുദ്ധം ഉണ്ടായേക്കാം എന്ന സാഹചര്യവും ഉണ്ടായി. ഖത്തറിന് പിന്തുണയുമായി തുര്‍ക്കി സൈന്യം എത്തുകയും ചെയ്തു. എന്നിരുന്നാലും യുദ്ധത്തിലേക്ക് നീങ്ങാതെ കാര്യങ്ങള്‍ നിയന്ത്രണത്തില്‍ ആവുകയായിരുന്നു.
തളരാതെ ഖത്തര്‍
ഇപ്പോഴും ഖത്തറിനെതിരെയുള്ള ഉപരോധത്തില്‍ നിന്ന് സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും പിന്‍മാറിയിട്ടില്ല. എല്ലാ ചരക്ക് നീക്കങ്ങളേയും വ്യാപാരങ്ങളേയും ഇത് പ്രതികൂലമായി ബാധിച്ചെങ്കിലും ഖത്തര്‍ ഇപ്പോഴും കീഴടങ്ങാന്‍ തയ്യാറല്ല. ഈ പ്രതിസന്ധികളെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായാണ് മുന്നോട്ട് വന്നത്.
ധവള വിപ്ലവവും ഹരിത വിപ്ലവവും
പാല്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുകയാണ് ഖത്തര്‍ ഇപ്പോള്‍. ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനവും പതിന്‍മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വിലക്ക് ഇനിയും മുന്നോട്ട് പോയാല്‍ പോലും തങ്ങളുടെ നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഖത്തര്‍ ഇപ്പോഴും.