രണ്ടും കല്‍പ്പിച്ച് ഖത്തര്‍; വ്യാജവാര്‍ത്തകള്‍ക്കെതിരേ അമേരിക്കന്‍ കോടതിയില്‍ കേസ്
മന്‍ഹാട്ടന്‍: രാജ്യത്തിനെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഖത്തര്‍ ഭരണകൂടം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ക്കെതിരേയാണ് ഖത്തര്‍ ഭരണകൂടത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പുടിൻ തുടർച്ചയായ രണ്ടാം തവണയും റഷ്യൻ പ്രസിഡണ്ട്.. എതിരാളികളെ നിഷ്പ്രഭരാക്കി വൻ വിജയം
രാജ്യത്തിനെതിരേ ഇത്തരം അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ സന്ദേശങ്ങളും ഖത്തര്‍ ഭരണകൂടത്തിന് അപകീര്‍ത്തികരവും വ്യാപാരബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന് മന്‍ഹാട്ടനിലെ ന്യുയോര്‍ക്ക് സ്‌റ്റേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഖത്തര്‍ എക്‌സ്‌പോസ്ഡ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. ഖത്തറിനെതിരായ ഉപരോധത്തെ പ്രോല്‍സാഹിപ്പിക്കുന്നതടക്കമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ അക്കൗണ്ടുകള്‍ വഴി നടത്തുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഖത്തറിനെതിരേ വ്യാജ പ്രചാരണം നടത്തുന്ന ഖത്തര്‍ എക്‌സ്‌പോസ്ഡ് വെബ്‌സൈറ്റ്, രാജ്യത്തെ ഭീകരവാദികള്‍ക്ക് സഹായം നല്‍കുന്ന കേന്ദ്രമായി ചിത്രീകരിക്കുന്നതായും ഹരജിയില്‍ കുറ്റപ്പെടുത്തി. ജോണ്‍ ഡസ് എന്ന ആളുടെ പേരിലാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. മറഞ്ഞിരുന്ന് രാജ്യത്തിനെതിരേ അപവാദപ്രചരണം നടത്തുന്നവരെ പുറത്തുകൊണ്ടുവരണം.
ഇത്തരം തെറ്റായ പ്രചാരണങ്ങളിലൂടെ അപരിഹാര്യമായ കോട്ടമാണ് രാജ്യത്തിന്റെ കീര്‍ത്തിക്ക് ഉണ്ടായിരിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ നടപടി വേണമെന്നും ഹരജിയില്‍ പറയുന്നു. തങ്ങള്‍ നടത്തിയ പരിശോധനയില്‍ ഈ അക്കൗണ്ടുകള്‍ പിന്തുടരുന്നവരില്‍ അഞ്ചു ശതമാനം മാത്രമാണ് കംപ്യൂട്ടര്‍ നിയന്ത്രിത ബോട്ടുകളെന്ന് മനസ്സിലായതായി ബോധ്യമായിട്ടുണ്ട്. അതിനര്‍ഥം നിരവധി ആളുകളിലേക്ക് തെറ്റായ സന്ദേശങ്ങളെത്തുന്നുവെന്നാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഖത്തറിനെതിരേ നടക്കുന്ന ആക്രമണങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയോ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെയോ പരിധിയില്‍ വരില്ലെന്നും ഖത്തര്‍ ഭരണകൂടം വ്യക്തമാക്കി. രാജ്യത്തിന്റെ സല്‍പേരിന് വ്യാജപ്രചാരണങ്ങളുണ്ടാക്കിയ കോട്ടങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.