റഷ്യയെ മലർത്തിയടിച്ച് ഖത്തർ; ലോക ചരിത്രത്തിലും പുതിയ റെക്കോർഡ് ഇനി ഈ ഗള്‍ഫ് രാജ്യത്തിന് സ്വന്തം
ലോക ഫുട്ബോള്‍ മാമാങ്കം ഖത്തറില്‍ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏറെ നാടകീയതകള്‍ നിറഞ്ഞ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് മത്സരം പ്രീക്വാർട്ടറിലേക്ക് എത്തിയപ്പോള്‍ വലിയ അട്ടിമറികളൊന്നും ഉണ്ടാവാതെ ഫ്രാന്‍സ്, അർജന്റീന, നെതർലന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ ക്വാർട്ടർ ഉറപ്പിച്ച് കഴിഞ്ഞു. ഇന്ന് അർധരാത്രിയാണ് ബ്രസീലിന്റെ മത്സരം.
പരിക്ക് പറ്റി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നഷ്ടമായ നെയ്മർ ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന. അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ലോകകപ്പ് ഫുട്ബോള്‍ ടൂർണ്ണമെന്റ് ചരിത്രത്തിലെ തന്നെ പുതിയ റെക്കോർഡിന് ഖത്തർ ഉടമകളായിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ലോക ഫുട്ബോൾ ടൂർണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തലത്തിലുള്ള കാണികളാണ് ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സങ്ങള്‍ കാണുന്നതിനായി എത്തിച്ചേർന്നിരിക്കുന്നതെന്നാണ് ഫിഫയുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗ്രൂപ് റൗണ്ടിലെ 48 മത്സരങ്ങൾക്കായി 24.5 ലക്ഷം കാണികൾ ഗാലറിയിലെത്തിയെന്നാണ് കണക്ക്.
അനാവശ്യമായ ഒരു വാക്ക്: ബിഗ് ബോസില്‍ പറഞ്ഞു പോയ ആ ഒരു കാര്യത്തില്‍ കുറ്റബോധമുണ്ട്: ബ്ലെസ്ലി
റഷ്യ ലോകകപ്പിനേക്കാൾ ഏറെ കാണികൾ ഖത്തറിലെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ കാണാന്‍ എത്തിയെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. റഷ്യയില്‍ 21.7 ലക്ഷം കാണികളായിരുന്നു ഗ്രൂപ് റൗണ്ട് മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നത്. റഷ്യന്‍ റെക്കോർഡ് മറികടന്നു എന്ന് മാത്രമല്ല, ഫിഫ ടൂർണ്ണമെന്റ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഉയർന്ന സംഖ്യയാണ് ഇത്.
പ്രതിക്ക് രാമന്‍പിള്ള മുതല്‍ ആരേയും വെക്കാം: അതിജീവിത അങ്ങനെയല്ല, അവർ നിശബ്ദമാണ്: ആശ ഉണ്ണിത്താന്
ലുസൈൽ സ്റ്റേഡിയത്തില്‍ നടന്ന അർജൻറീന - മെക്സികോ മത്സരത്തിലാണ് ഇതുവരേയുള്ളതില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയത്. 88,966 പേരാണ് അന്ന് ഗാലറിയിലെത്തിയത്. 1994 ഫൈനലിന് ശേഷം ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഹാജർ നിലയാണ് ഇത്. ലോകകപ്പ് ഫൈനല്‍ നടക്കുന്നതും ഇതേ വേദിയിലാണ്. എല്ലാമത്സരത്തിലും ശരാശരി 96 ശതമാനം കാണികള്‍ വേദിയിലെത്തിയെന്നുമാണ് ഫിഫ പുറത്തവിട്ട റിപ്പോർട്ടില്‍ പറയുന്നത്.
അതേ സമയം, ഈ വർഷത്തെ ലോകകപ്പിലെ മറ്റൊരു രസകരമായ കാര്യം എന്നത് എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ടീമുകൾ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയെന്നുള്ളതാണ്. ഏഷ്യാ പസഫിക് മേഖലയിൽ നിന്നായി ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ മൂന്ന് ടീമുകളാണ് ഇത്തവണ ഗ്രൂപ്പ് ഘട്ടം പിന്നിട്ടവർ. 2002 ലും 2010 ലും രണ്ട് ടീമുകൾ മാത്രമായിരുന്നു പ്രീക്വാർട്ടറിലേക്ക് എത്തിയത്.
രണ്ട് ആഫ്രിക്കൻ ടീമുകൾ (സെനഗലും മൊറോക്കോയും) നോക്കൗട്ടിൽ എത്തിയതും ശ്രദ്ധേയമാണ്. 2014 ലാണ് അവസാനമായി രണ്ട് ആഫ്രിക്കന്‍ ടീമുകള്‍ ഒരുമിച്ച് പ്രീക്വാർട്ടറിലേക്ക് എത്തിയിരിക്കുന്നത്. ലോക ഫുട്ബോളിന്റെ മികച്ച നിലവാരവും കൂടുതല്‍ രാജ്യങ്ങള്‍ കരുത്തുറ്റ ടീമുകളായി മാറുന്നു എന്നുള്ളതിന്റെ ഉദാഹരണവുമാണ് ഖത്തറില്‍ കാണുന്നതെന്നാണ് ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫ് ആർസെൻ വെംഗർ വ്യക്തമാക്കുന്നത്.
"എതിരാളികളുടെ മികച്ച തയ്യാറെടുപ്പിന്റെയും വിശകലനത്തിന്റെയും ഫലമാണിത്. ആഗോള തലത്തിൽ ഫുട്ബോളിന്റെ മത്സരശേഷി വർദ്ധിപ്പിക്കാനുള്ള ഫിഫയുടെ ശ്രമങ്ങളുമായി ഇത് വളരെയധികം യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇതോടൊപ്പം തന്നെ മറ്റ് നിരവധി റെക്കോർഡുകള്‍ക്കും ഖത്തർ സാക്ഷ്യം വഹിച്ചു.
ലോകകപ്പിന്റെ അഞ്ച് പതിപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ പുരുഷ കളിക്കാരനായി പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. അതോടൊപ്പം തന്നെ ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയായി മാറിയ സ്റ്റെഫാനി ഫ്രാപ്പാർട്ടും ചരിത്രം സൃഷ്ടിച്ചു. ന്യൂസ ബാക്കും കാരെൻ ദിയാസ് മദീനയുമായിരുന്നു ഈ മത്സരത്തിലെ ലൈന്‍ റഫറിമാർ.