പാകിസ്താനെ ചാക്കിട്ട് ഖത്തര്‍; ചരക്കുകടത്ത് തുടങ്ങി, സൗദി ഉപരോധം തകര്‍ന്നു, നഷ്ടംപേറി യുഎഇ
പാകിസ്താനില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്.
ദോഹ: സൗദിയും യുഎഇയും ചുമത്തിയ ഉപരോധത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഖത്തര്‍ വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ്. അതിന്റെ ഭാഗമായി പാകിസ്താനിലെ കറാച്ചി തുറമുഖത്ത് നിന്നു ദോഹയില്‍ നിന്നു കപ്പലുകള്‍ എത്തുന്നു. ചരക്കുകടത്ത് നേരിട്ട് നടത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
സൗദിയുമായി അടുത്ത ബന്ധമുള്ള പാകിസ്താന്‍ സൗദിയുടെ ഉപരോധം പൊളിക്കാന്‍ കൂട്ടുനില്‍ക്കുന്ന കാഴ്ചയാണിപ്പോള്‍. തങ്ങള്‍ക്ക് സൗദിയും ഖത്തറും വേണമെന്ന നിലപാടിലാണിപ്പോള്‍ പാകിസ്താന്‍. ഹമദ് തുറമുഖത്തേക്ക് കൂടതല്‍ കപ്പലുകള്‍ ഇനി ചരക്കുമായെത്തും. ഇതുകൂടാതെ ഒമാന്‍ തുറമുഖം വഴിയും ഖത്തര്‍ ചരക്കുകള്‍ എത്തിക്കുന്നുണ്ട്.

ചുക്കാന്‍ പിടിക്കുന്നത് മിലാഹ
ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മിലാഹ എന്ന സംഘമാണ് പാകിസ്താനിലേക്കും തിരിച്ചുമുള്ള ചരക്കുകടത്തിന് ചുക്കാന്‍ പിടിക്കുന്നത്. സപ്തംബര്‍ 11ന് ആദ്യ കപ്പല്‍ ഹമദ് തുറമുഖത്ത് എത്തും.

വെറും നാല് ദിവസം മതി
സാധാരണ ആറ് ദിവസം വരെ വേണ്ടിയിരുന്നു കറാച്ചിയില്‍ നിന്നു ഖത്തറിലേക്ക് ചരക്കുകളെത്താന്‍. പുതിയ പാത വഴി സമയം ലാഭിക്കാന്‍ സാധിക്കും. ഇനി കപ്പല്‍ എത്തുക നാല് ദിവസംകൊണ്ടാണ്.

ഏഷ്യന്‍ വിപണിയും ഖത്തര്‍ ലക്ഷ്യമിടുന്നു
കറാച്ചി വഴി ഏഷ്യന്‍ വിപണിയും ഖത്തര്‍ ലക്ഷ്യമിടുന്നുണ്ട്. മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെ നേരിട്ട് ചരക്ക് ഇറക്കുകയും കയറ്റി അയക്കുകയും ചെയ്യുക എന്നതാണ് ഖത്തറിന്റെ ഉദ്ദേശം.

ഇതിനെല്ലാം കാരണം
ഖത്തറിലും പാകിസ്താനിലുമുള്ള വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്താണ് പുതിയ ചരക്കുമാര്‍ഗം വികസിപ്പിക്കുന്നതെന്ന് മിലാഹ അധ്യക്ഷന്‍ അബ്ദുര്‍റഹ്മാന്‍ ഈസ്സ അല്‍ മന്നായ് പറഞ്ഞു.

യുഎഇക്ക് നഷ്ടം
നേരത്തെ പാകിസ്താനില്‍ നിന്നുള്ള ചരക്കുകള്‍ ഖത്തറിലെത്തിയിരുന്നത് ദുബായിലെ ജബല്‍ അലി തുറമുഖം വഴിയായിരുന്നു. യുഎഇ ഉപരോധം പ്രഖ്യാപിച്ചതോടെയാണ് ഈ വഴി അടഞ്ഞത്. ഖത്തര്‍ ദുബായ് തുറമുഖം വിട്ടത് അവര്‍ക്ക് കനത്ത നഷ്ടമാണ്.

സോഹാര്‍ തുറമുഖം വഴിയും
ഹമദ് തുറമുഖത്തിന് പുറമെ ഒമാനിലെ സോഹാര്‍ തുറമുഖം വഴിയും കറാച്ചിയില്‍ നിന്നു ചരക്കുകള്‍ എത്തുന്നുണ്ട്. ഖത്തറിലെ വ്യാപാരികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന രണ്ടു പാതകളാണിത്.

സല്‍മാന്‍ രാജാവിന്റെ ആവശ്യം
ഖത്തറിനെതിരേ തങ്ങള്‍ക്കൊപ്പം ചേരണമെന്ന് പാകിസ്താനോട് സൗദി രാജാവ് സല്‍മാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് പാകിസ്താന്‍ ചുവട് മാറ്റിയിരിക്കുന്നത്. സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെ ബഹിഷ്‌കരിക്കുന്നതിനിടെയാണ് പാകിസ്താന്‍ സഹായിക്കുന്നത്.

ഖത്തര്‍-പാകിസ്താന്‍ ബന്ധം ശക്തിപ്പെടും
ഹമദ് തുറമുഖത്ത് നിന്നു കറാച്ചി തുറമുഖത്തേക്കാണ് ഈ പാത. ഇതുവഴി ഇരുരാജ്യങ്ങളും ചരക്കുകള്‍ കൈമാറും. കയറ്റുമതി-ഇറക്കുമതി നീക്കങ്ങള്‍ക്ക് ഈ പാത ഉപയോഗിക്കുമെന്ന് ഖത്തര്‍ അറിയിച്ചു.

അതിര്‍ത്തി അടച്ച് സൗദി അറേബ്യ
ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ചരക്കുകടത്ത് പാത. ഖത്തറിന്റെ ഏക കരാതിര്‍ത്തി സൗദി അറേബ്യ അടച്ചിരുന്നു.

സാമ്പത്തികമായി ഗുണം ചെയ്യും
ഇപ്പോള്‍ ആകാശ-കടല്‍ മാര്‍ഗമാണ് ഖത്തര്‍ ചരക്കുകടത്തിന് ആശ്രയിക്കുന്നത്. ഖത്തറിലേക്ക് ചരക്കുകള്‍ എത്തിക്കുന്ന പാകിസ്താനില്‍ നിന്നുള്ള പുതിയ പാത ഇരുരാജ്യങ്ങള്‍ക്കും സാമ്പത്തികമായി ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ചൈനയുടെ നീക്കം
ചൈന പാകിസ്താനുമായി സഹകരിച്ച് പ്രത്യേക സാമ്പത്തിക ഇടനാഴി ഇന്ത്യന്‍ അതിര്‍ത്തി വഴി തയ്യാറാക്കുന്നുണ്ട്. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നു തുടങ്ങുന്ന ഈ ഇടനാഴി അവസാനിക്കുന്നത് കറാച്ചി തുറമുഖത്താണ്.

ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഖത്തറിലേക്ക്
ഇതുപ്രകാരം ഖത്തര്‍- പാകിസ്താന്‍ ബന്ധം ചൈനയ്ക്കും ഗുണം ചെയ്യും. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഖത്തറിലേക്ക് വേഗത്തിലെത്തിക്കാനും ചൈന ഈ വഴി ഉപയോഗപ്പെടുത്തും. ഒരു പക്ഷേ ഇന്ത്യയ്ക്ക് തിരിച്ചടിയാണ് ഈ നീക്കം.

സൗദി-പാകിസ്താന്‍ ബന്ധം
അറബ് ലോകത്ത് പ്രത്യേകിച്ച് സൗദി അറേബ്യയുടെ ഉറ്റ രാഷ്ട്രമാണ് പാകിസ്താന്‍. സൗദി സാമ്പത്തികമായി ഏറെ മുന്നിലാണെങ്കിലും സൈനികമായി പാകിസ്താന്റെ കരുത്ത് കണ്ടാണ് അവര്‍ പലപ്പോഴും ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഇറങ്ങാറ്. എന്നാല്‍ സൗദിയെ പാകിസ്താന്‍ പതിയെ കൈവിടുമോ എന്ന ആശങ്ക ഇപ്പോള്‍ അവര്‍ക്കുണ്ട്.

ഖത്തര്‍ വിദേശകാര്യ എത്തി
ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി അടുത്തിടെ ഇസ്ലാമാബാദിലെത്തിയിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. സൗദിക്ക് തീരെ പിടിക്കാത്ത നീക്കമാണ് ഖത്തറും പാകിസ്താനും നടത്തുന്നത്.

വന്‍തോതില്‍ നിക്ഷേപം
പാകിസ്താനില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്. ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ ലക്ഷ്യം നിക്ഷേപവും ഗള്‍ഫ് പ്രതിസന്ധിയില്‍ പാകിസ്താനെ ഒപ്പം നിര്‍ത്തലുമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications