പ്രതിസന്ധികള്‍ക്കിടയില്‍ ഖത്തര്‍ വ്യോമസേനയുടെ കരുത്ത് കൂട്ടുന്നു; 3.71 ബില്യന്‍ ഡോളറിന്റെ ഹെലികോപ്റ്ററുകള്‍ വാങ്ങും
ദോഹ: അറബ് നാടുകള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്തിന്റെ വ്യോമശേഷി വര്‍ധിപ്പിച്ച് ഖത്തര്‍. 3.71 ബില്യന്‍ ഡോളര്‍ ഉപയോഗിച്ച് 28 അത്യാധുനിക സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനമാണ് ഇവയില്‍ ഏറ്റവും പുതിയത്. ദോഹയില്‍ നടന്ന മിലിറ്ററി ഹാര്‍ഡ്‌വെയര്‍ കോണ്‍ഫറന്‍സില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. ഇറ്റാലിയന്‍ പ്രതിരോധ കോണ്‍ട്രാക്ടിംഗ് കമ്പനിയായ ലിയനാഡോയുമായാണ് അത്യാധുനിക എന്‍എച്ച് 90 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഖത്തര്‍ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.
സിപിഎം പിന്തുടരുന്നത് ബിജെപിയുടെ പാത; കർഷക വിരുദ്ധ സമീപനം... ജനാധിപത്യ വിരുദ്ധം!
ഇറ്റാലിയന്‍ കമ്പനിയുമായുണ്ടാക്കിയ കരാര്‍ ഖത്തറിന്റെ വ്യോമസേനയുടെ ശേഷിയും കരുത്തും വര്‍ധിപ്പിക്കുമെന്ന് അമീരി എയര്‍ഫോഴ്‌സ് ഹെലികോപ്റ്റര്‍ വിഭാഗം കമാന്റര്‍ മശൂദ് ഫൈസല്‍ അല്‍ ഹജ്രി അഭിപ്രായപ്പെട്ടു. ലിയനാഡോയുമായി ശക്തവും നീണ്ടുനില്‍ക്കുന്നതുമായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ കരാര്‍ ഒപ്പിട്ടതിലൂടെ സാധ്യമായതായും അദ്ദേഹം പറഞ്ഞു. 2022 ഓടെ ഹെലികോപ്റ്റര്‍ ലഭ്യമാക്കാനാണ് കരാര്‍. ഖത്തറിന്റെ വ്യോമയാന മേഖലയിലെ സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിനും യുദ്ധവിമാനങ്ങളെ നവീകരിച്ച് ശക്തികൂട്ടുന്നതിനുമായി അമേരിക്കന്‍ കമ്പനിയുമായി ഖത്തര്‍ കരാറിലൊപ്പിട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ കരാറിലേര്‍പ്പെടുന്നത്.
കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വന്‍ പ്രാധാന്യമാണ് ഖത്തറിന്റെ ആയുധ കരാറുകള്‍ക്ക് കല്‍പ്പിക്കപ്പെടുന്നത്. അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ സൈനിക നീക്കം നടത്താനും അട്ടിമറി നടത്താനും ശ്രമം നടത്തിയിരുന്നതായി ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ ആരോപിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായതിനു ശേഷം അമേരിക്കയില്‍ നിന്ന് എഫ് -15, ഫ്രാന്‍സില്‍ നിന്ന് റഫേല്‍, ബ്രിട്ടനില്‍ നിന്ന് ടൈഫൂണ്‍ എന്നീ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ കരാറുകള്‍ ഒപ്പിട്ടിരുന്നു.
കർണാടക മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി നോട്ടീസ്... തന്നെ അപമാനിച്ചെന്ന് ബിഎസ് യെദ്യൂരപ്പ!