പാകിസ്താന് ഖത്തര്‍ ഭായി ഭായി: സൗദിക്ക് കനത്ത തിരിച്ചടി, അറബ് സേനയെ പാകിസ്താന്‍ കൈവിടും?
ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി ഇസ്ലാമാബാദിലെത്തിയിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ഇസ്ലാമാബാദ്: അറബ് രാജ്യങ്ങളുടെ പ്രത്യേകിച്ച് സൗദി അറേബ്യയുടെ ഉറ്റ രാഷ്ട്രമാണ് പാകിസ്താന്‍. സൗദി സാമ്പത്തികമായി ഏറെ മുന്നിലാണെങ്കിലും സൈനികമായി പാകിസ്താന്റെ കരുത്ത് കണ്ടാണ് അവര്‍ പലപ്പോഴും ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഇറങ്ങാറ് എന്നാണ് വാദം. യമനിലേക്കുള്ള സൈനിക നീക്കത്തിനിടെയും ഈ വാദം കത്തി നിന്നിരുന്നു. എന്നാല്‍ പാകിസ്താന്റെ നിലപാട് എന്താണ്. സൗദിക്കൊപ്പം എപ്പോഴും ചേര്‍ന്ന് നില്‍ക്കുമോ പാകിസ്താന്‍. ഇല്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഗള്‍ഫ് പ്രതിസന്ധിയില്‍ സൗദിക്കൊപ്പം ചേരാതെ മാറി നില്‍ക്കുകയാണ് പാകിസ്താന്‍. ഈ വിഷയത്തില്‍ സൗദിക്കുള്ള അതൃപ്തി നേരത്തെ സൗദി ഭരണകൂടം പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. ഇപ്പോള്‍ വ്യത്യസ്തമായ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഖത്തര്‍ വിദേശകാര്യ എത്തി
ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി ഇസ്ലാമാബാദിലെത്തിയിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സൗദിക്ക് തീരെ പിടിക്കാത്ത നീക്കമാണിത്.
വന്‍തോതില്‍ നിക്ഷേപം
പാകിസ്താന്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട്. ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ ലക്ഷ്യം നിക്ഷേപവും ഗള്‍ഫ് പ്രതിസന്ധിയില്‍ പാകിസ്താനെ ഒപ്പം നിര്‍ത്തലുമാണ്.
നവാസ് ശെരീഫുമായി ചര്‍ച്ച
നവാസ് ശെരീഫുമായുള്ള ചര്‍ച്ചയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ പ്രധാന വിഷയങ്ങളും ഇതാണ്. ഗള്‍ഫ് പ്രതിസന്ധിയില്‍ ഇതുവരെ ഇടപെടാതെ നില്‍ക്കുകയാണ് പാകിസ്താന്‍. സമവായത്തിന് ശ്രമിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.
കൂടുതല്‍ അടുക്കുന്നു
ഇപ്പോള്‍ ഖത്തറും പാകിസ്താനും കൂടുതല്‍ അടുക്കുന്ന കാഴ്ചയാണിപ്പോള്‍. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഖത്തറുമായുള്ള ബന്ധം ഗുണം ചെയ്യും. എന്നാല്‍ സൗദിയെ പിണക്കാനുമാകില്ല. അതുകൊണ്ട് തന്നെയാണ് പാകിസ്താന്‍ വിഷയത്തില്‍ പക്ഷം ചേരാതിരുന്നത്.
പുതിയ പ്രഖ്യാപനം നടത്തുമോ
ഇനിയും പാകിസ്താന്‍ അങ്ങനെ തന്നെ നില്‍ക്കാനാണ് സാധ്യത. എന്നാല്‍ ഖത്തര്‍ ലക്ഷ്യമിടുന്നതാകട്ടെ പാകിസ്താനെ കൂടെ നിര്‍ത്തുക എന്നതാണ്. പാകിസ്താന്‍ പുതിയ പ്രഖ്യാപനം നടത്തുമോ എന്നതാണ് ഇപ്പോള്‍ സൗദി ഉറ്റുനോക്കുന്ന കാര്യം.
അറബ് സഖ്യസേനയുടെ മേധാവി
സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ മേധാവി മുന്‍ പാക് സൈനിക ജനറല്‍ റാഹീല്‍ ശെരീഫാണ്. അദ്ദേഹം ഈ പദവി ഒഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റാഹീലിന് തീരെ താല്‍പ്പര്യമില്ലാതെയാണ് ഈ ചുമതല ഏല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശെരീഫ് പദവി രാജിവെക്കും
ഇറാനെതിരേയും മറ്റുചില മുസ്ലിം രാജ്യങ്ങള്‍ക്കെതിരേയും സഖ്യസേന നടത്തുന്ന ആക്രമണങ്ങളിലും നീക്കങ്ങളിലും ശെരീഫിന് അതൃപ്തിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ പ്രമുഖ ദിനപത്രങ്ങള്‍ വരെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശെരീഫ് പദവി രാജിവച്ച് പാകിസ്താനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.
പാകിസ്താന്‍ സൈന്യം
അതിനിടെ ഖത്തറിലേക്ക് പാകിസ്താന്‍ സൈന്യത്തെ അയക്കാന്‍ തീരുമനിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുര്‍ക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ വിഭാഗമായ ടിആര്‍ടി ഉര്‍ദു പോര്‍ട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്. പാകിസ്താന്‍ 20000 സൈനികരെയാണ് ഖത്തറിലേക്ക് അയക്കുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമക്കുന്നു.
റിപ്പോര്‍ട്ട് പാകിസ്താന്‍ തള്ളി
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പാകിസ്താന്‍ തള്ളി. ഖത്തറിലേക്ക് സൈന്യത്തെ അയക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വിദേശ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹതിയും കെട്ടിച്ചമച്ചതുമാണെന്ന് പാകിസ്താന്‍ വിശദീകരിച്ചു.
ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു
പാകിസ്താന്‍ ആദ്യം ഖത്തറിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇറാനെയും പാകിസ്താന്‍ എല്ലാ കാലത്തും പിന്തുണച്ചിരുന്നു. ഇറാന്‍ ഖത്തറിനൊപ്പമാണ് നില്‍ക്കുന്നത്. അമേരിക്കയുടെ ഇടപെടലാണ് പാകിസ്താന്‍ തീരുമാനം മാറ്റാന്‍ കാരണമത്രെ.
ഒരു പക്ഷം ചേരില്ല
സൗദിയുമായും ഖത്തറുമായും പാകിസ്താന് നല്ല ബന്ധമാണുള്ളത്. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ ഒരു പക്ഷം ചേരില്ല. ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം-വിദേശകാര്യ ഓഫീസ് വക്താവ് നഫീസ് സക്കരിയ്യ വ്യക്തമാക്കി. മുസ്ലിം രാജ്യങ്ങളില്‍ ആണവായുധം കൈവശമുള്ള ഏകരാജ്യമാണ് പാകിസ്താന്‍.
ഗള്‍ഫിലെ പാകിസ്താനികള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് പാകിസ്താനികളാണ് ജോലി ചെയ്യുന്നത്. സൗദിയിലും ഖത്തറിലും യുഎഇയിലും ബഹ്‌റൈനിലും പാകിസ്താനികള്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ ഒരു പക്ഷം ചേരുന്നത് തങ്ങളുടെ പൗരന്‍മാരെയും അതുവഴി പാക് സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്നും പാകിസ്താന്‍ കരുതുന്നു.