ക്വറ്റയിലെ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യൻ കരങ്ങളോ? പാകിസ്താന്റെ ആരോപണം
ക്വറ്റ(ബലൂചിസ്താന്‍): പാകിസ്താനിലെ ബലൂചിസ്താനിലെ ക്വറ്റയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത്. ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സ്‌ഫോടനം നടന്നത്.
ചാവേര്‍ ആക്രമണമാണ് നടന്നത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ പങ്കും ആരോപിയ്ക്കുന്നുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ' ആണ് ചാവേര്‍ സ്‌ഫോടടനത്തിന് പിറകില്‍ എന്നാണ് ആക്ഷേപം.
ബലൂചിസ്താന്‍ മുഖ്യമന്ത്രി സനാവുള്ള സെഹ്‌റിയാണ് ഇന്ത്യക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അതുവരെ ആരും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.
ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാശിയെ അജ്ഞാതര്‍ വെടിവച്ചതിന് ശേഷമാണ് സ്‌ഫോടനം നടന്നത്. അഭിഭാഷകര്‍ കാശിയെ ആശുപത്രിയില്‍ എത്തിച്ച സമയത്താണ് സ്‌ഫോടനം നടന്നത്. ഈ സമയം ഒട്ടേറെ മാധ്യമ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിരുന്നു.
പാകിസ്താനില്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ അത് റോയുടെ തലയില്‍ വയ്ക്കുന്നതായിരുന്നു പണ്ട് പതിവ്. എന്നാല്‍ കുറച്ച് കാലമായി പാക് തീവ്രവാദ സംഘടനകള്‍ തന്നെയാണ് ഇത്തരം സ്‌ഫോടനങ്ങള്‍ നടത്താറുള്ളത്. അവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കകുയും ചെയ്യാറുണ്ട്.