ലങ്കയില്‍ രജപക്‌സെ തോല്‍വി സമ്മതിച്ചു; സിരിസേന പ്രസിഡന്റ്
കൊളംബോ: ശ്രീലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹീന്ദ രജപക്‌സെ തോല്‍വി സമ്മതിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി മൈത്രിപാല സിരിസേനക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് രാജപക്‌സെ തോല്‍വി അംഗീകരിച്ചത്. ഔദ്യോഗിക വസതി ഒഴിയുന്നതായി രജപക്‌സെയുടെ വക്താവ് അറിയിച്ചു.
56 ശതമാനത്തിലധികം വോട്ടുകള്‍ സിരിസേന സ്വന്തമാക്കിക്കഴിഞ്ഞു. രജപക്‌സേയ്ക്ക് ലഭിച്ചത് വെറും 42 ശതമാനം വോട്ടുകളാണ്. രാജ്യത്തെ തമിഴ് വംശജരുടേയും മുസ്ലീം ജന വിഭാഗങ്ങളുടേയും പിന്തുണ സിരിസേനക്കായിരുന്നു.
രജപക്‌സെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രി ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയായ സിരിസേന. പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് സിരിസേന മത്സരിച്ചത്. 2005 ല്‍ ആയിരുന്നു രജപക്സെ ശ്രീലങ്കന്‍ പ്രസിഡന്‍റ് ആയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിലും രജപക്സെ ജയിച്ചു. എന്നാല്‍ മൂന്നാം തവണ അടിതെറ്റി.

തമിഴ്പുലി നേതാവായ പ്രഭാകരനെ കൊലപ്പെടുത്തിയത് രജപക്‌സെ പ്രസിഡന്റ് ആയപ്പോഴായിരുന്നു. എല്‍ടിടിഇയെ ലങ്കന്‍ സേന ഇക്കാലയളവില്‍ രാജ്യത്ത് നിന്ന് ഉന്‍മൂലനം ചെയ്തു. ഇതിന്റെ പേരില്‍ വന്‍ വംശഹത്യയാണ് നടന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. വിവിധ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷട്രസഭയും ഈ വിഷയത്തില്‍ ശ്രീലങ്കയേയും പ്രസിഡന്റ് മഹീന്ദ രജപക്‌സെയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശ്രീലങ്കയ്ക്ക് മനം മാറ്റം ഉണ്ടായതും രജപക്‌സെയുടെ കാലത്താണ്. ലങ്കക്കെതിരെയുള്ള ഐക്യരാഷ്ട്രസഭ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചതോടെ ആയിരുന്നു ഇത്. പിന്നീട് പാകിസ്താനുമായും ചൈനയുമായും ശ്രീലങ്ക ബന്ധം മെച്ചപ്പെടുത്തുകയായിരുന്നു. ഇത് സൈനിക മേഖലയിലെ സഹകരണത്തിലേക്ക് വരെ എത്തിയിരുന്നു.
അടുത്തിടെ ചെന്നൈയില്‍ പിടിയിലായ ഐഎസ്‌ഐ ഏജന്റ് മാരും ശ്രീലങ്ക-പാകിസ്താന്‍ ബന്ധത്തിന് തെളിവാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ ശ്രീലങ്കയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലേക്കാണ് ഇവര്‍ അയച്ചിരുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വിദേശ നയത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാവുക എന്നാണ് ഇന്ത്യ കാത്തിരിക്കുന്നത്. പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.












Click it and Unblock the Notifications