ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നത് മനപ്പൂര്‍വമാണെന്ന് ഇസ്രായേല്‍ മനുഷ്യാവകാശ സംഘടന
തെല്‍ അവീവ്: ഗസാ നിവാസികള്‍ നടത്തിവന്ന പ്രതിഷേധത്തില്‍ പരിക്കേറ്റവരെ ചികില്‍സിക്കുകയായിരുന്ന പലസ്തീന്‍ നഴ്‌സ് റസാന്‍ അല്‍ നജ്ജാറിനെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നത് മനപ്പൂര്‍വമാണെന്ന് ഇസ്രായേല്‍ മനുഷ്യാവകാശ സംഘടനയായ ബെറ്റ് സെലെം. അബദ്ധത്തില്‍ വെടിയേറ്റതാണെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശത്തെ വാദത്തിന് എതിരായാണ് ബെറ്റ് സെലെമിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു 20കാരിയായ റസാന്‍ അല്‍ നജ്ജാര്‍ നെഞ്ചില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ നിന്ന് 25 മീറ്റര്‍ അകലെയായിരുന്ന റസാനു നേരെ തോക്കുചൂണ്ടിയ സൈനികര്‍ നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സംഘടനയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നഴ്‌സിന്റെ യൂനിഫോമിലായിരുന്ന റസാന്‍ ഇസ്രായേലി സൈനികര്‍ക്ക് യാതൊരു സുരക്ഷാ ഭീഷണിയും ഉയര്‍ത്തിയിരുന്നില്ല. ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദങ്ങള്‍ക്കു വിരുദ്ധമായി സാഹചര്യത്തെളിവുകള്‍ ഉള്‍പ്പെടെയുള്ള വസ്തുതകള്‍ വ്യക്തമാക്കുന്നത് അതൊരു കൃത്യമായ കൊലപാതകമായിരുന്നുവെന്നാണെന്ന് സംഘടനാ വക്താവ് അമിത് ഗില്‍റുട്‌സ് പറഞ്ഞു.
റസാന്റെ കൂടെയുണ്ടായിരുന്നവരും ഇസ്രായേല്‍ സൈനികരും ഉള്‍പ്പെടെ നിരവധി പേരില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ച ശേഷമാണ് മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇസ്രായേല്‍ സൈനികരുടെ ആക്രമണത്തില്‍ പരിക്കേറ്റ് കിടക്കുകയായിരുന്ന രണ്ട് പേരെ എടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് നഴ്‌സിന് പരിക്കേറ്റതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവം നടന്നയുടന്‍ ഇസ്രായേല്‍ സൈന്യം പറഞ്ഞിരുന്നത് റസാന്‍ ഉണ്ടായിരുന്ന ഭാഗത്തേക്ക് ഇസ്രായേല്‍ സൈന്യം വെടവിച്ചിട്ടില്ല എന്നായിരുന്നു. എന്നാല്‍ പിന്നീട് അത് തിരുത്തി. അബദ്ധത്തിലാണ് വെടിവച്ചതെന്നായിരുന്നു പിന്നീടുള്ള വിശദീകരണം. സൈനികരെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും ഗില്‍റുട്‌സ് അഭിപ്രായപ്പെട്ടു.